മരണശേഷമാണ് അദ്ദേഹം ആഘോഷിക്കപ്പെട്ടത്; പലതും മുൻകൂട്ടി കണ്ടാണ് പത്മരാജൻ സിനിമകൾ ചെയ്തതെന്ന് ഭാര്യ രാധാലക്ഷ്‌മി!
മലയാള സിനിമയിലെ അതുല്യ പ്രതിഭകളിൽ ഒരാളാണ് പി പത്മരാജന്‍. സാഹിത്യലോകത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ അദ്ദേഹം മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി മാറുകയായിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ചവ ആയിരുന്നു പത്മരാജൻ സിനിമകൾ. കഥകൾ കൊണ്ടും സിനിമയുടെ ശൈലി കൊണ്ടെല്ലാം പത്മരാജൻ സിനിമകൾ വേറിട്ട് നിന്നവയാണ്.
നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹത്തിൽ നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നും സിനിമാ പ്രേമികൾക്കിടയിൽ സ്ഥിരം ചർച്ച ചെയ്യപ്പെടാറുള്ളതാണ് പത്മരാജൻ സിനിമകൾ. എന്നാൽ അന്നത്തെ തലമുറയുടെ ചിന്തകൾക്കപ്പുറത്തേക്കാണ് പത്മരാജൻ സിനിമകൾ സഞ്ചരിച്ചത്.

ഇപ്പോഴിതാ, അന്ന് അത് മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ലെന്ന് പറയുകയാണ് പത്മരാജന്റെ പ്രിയതമ രാധാലക്ഷ്മി. മുന്‍പേ പറക്കുന്ന പക്ഷിയായാണ് താൻ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളതെന്ന് രാധാലക്ഷ്മി പറയുന്നു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പത്മരാജനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും സംസാരിച്ചത്.
മരണ ശേഷമാണ് പത്മരാജന്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. അതിനെ ദൈവനിശ്ചയം എന്നെ പറയാനുള്ളൂ. അന്നത്തെ ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരുന്നത്. മുന്‍പേ പറന്ന പക്ഷി എന്നൊക്കെ പറയാം.

വരും തലമുറയ്ക്ക് വേണ്ടിയാണ് അദ്ദേഹം എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് എന്ന് തോന്നിയിട്ടുണ്ട്. ശരിയാവുമോ എന്ന ആശങ്കയിൽ പലരും മാറ്റിവെച്ച കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും രാധാലക്ഷ്മി പറയുന്നു. വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'അദ്ദേഹം പോയതിന് ശേഷമാണ് ആഘോഷിക്കപ്പെട്ടത് എന്ന് തന്നെ പറയാം. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് പുതിയ തലമുറ കൃത്യമായി മനസിലാക്കി. പഴയ തലമുറയ്ക്ക് അതിന് സാധിച്ചില്ല. പറയാന്‍ പാടില്ലെന്ന് കരുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെ എടുക്കും എന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല,'

'രതിനിര്‍വേദം പോലെ ഒരു സിനിമ ചെയ്യുമ്പോള്‍ സമൂഹം അതെങ്ങനെ എടുക്കും എന്നോര്‍ത്ത് ഭയപ്പെട്ടിരുന്ന തലമുറയായിരുന്നു അന്നത്തേത്. റിയാലിറ്റിയിലാണ് അദ്ദേഹം വിശ്വസിച്ചത്. നമ്മള്‍ പുറത്ത് എന്തൊക്കെ ആയിരുന്നാലും അതൊന്നുമല്ലാത്ത കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അതിന്റെ നേരെ ക്യാമറ ചലിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്,' രാധാലക്ഷ്‌മി പറഞ്ഞു.

'കാഴ്ചപ്പാടുകളുടെ വ്യത്യാസം അന്ന് ശരിക്കും പ്രകടമായിരുന്നു. ഒരു എഴുപതുകാരന്‍ ചിന്തിക്കുന്നത് പോലെയല്ലല്ലോ മുപ്പതുകാരന്‍ ചിന്തിക്കുന്നത്. ആ വ്യത്യാസം കാണാനുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയതാണ് അദ്ദേഹം. ഒരു വേശ്യയെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ അന്നുള്ളവര്‍ക്ക് കഴിയില്ലായിരിക്കും,'

'പക്ഷേ, അദ്ദേഹം അത് ചെയ്ത് കാണിച്ചു. പല സ്ത്രീ കഥാപാത്രങ്ങളേയും അംഗീകരിക്കാന്‍ അന്നത്തെ തലമുറയ്ക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയിലെ വ്യത്യാസം തന്നെയാണ് സിനിമകളിലും കണ്ടത്. തൂവാനത്തുമ്പികള്‍ തിയേറ്റര്‍ ഹിറ്റായിരുന്നില്ല. ക്ലാരയെ ഒക്കെ അംഗീകരിച്ചത് അതിന് ശേഷമാണ്. ടിവിയില്‍ വന്നതിന് ശേഷമാണ് പല സിനിമകളും ചര്‍ച്ചയായി മാറിയത്,'
'മുന്‍പേ പറന്ന പക്ഷിയാണ് അദ്ദേഹം എന്ന് ഞാന്‍ പറയാറുണ്ട്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി കണ്ട് മനസിലാക്കിയാണ് അദ്ദേഹം സിനിമകള്‍ ചെയ്തത്. പഴയ കാര്യങ്ങളല്ല, പുതിയതിനെക്കുറിച്ചായിരുന്നു ചിന്ത. ആരും പറയാത്ത കാര്യങ്ങള്‍ പറയാനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്' എന്നും രാധാലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











