മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക
മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും പേരക്കുട്ടികളുമെല്ലാം മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. ഇവരിൽ പലരും മലയാള സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുമാണ്.
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് എത്തിയ പൃഥ്വിരാജ് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞു. നടൻ, സംവിധായൻ, നിർമ്മാതാവ് എന്ന നിലകളിലെല്ലാം പൃഥ്വി തിളങ്ങുകയാണ്. പൃഥിയുടെ ഭാര്യ സുപ്രിയയാണ് സിനിമാ നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും എല്ലാം ചുക്കാൻ പിടിക്കുന്നത്.

നടനെന്ന നിലയിൽ ഇന്ദ്രജിത്തും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. വൈകാതെ അനിയനെ പോലെ സംവിധാനത്തിലും കൈവെക്കാൻ ഒരുങ്ങുകയാണ് ചേട്ടൻ. ഭാര്യ പൂർണിമയാകട്ടെ അഭിനേത്രിയായും അവതാരകയായുമെല്ലാം പേരെടുത്ത ആളാണ്.
സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായി മല്ലികയും തുടരുകയാണ്. തിരക്കുകൾക്കിടയിലും ധാരാളം അഭിമുഖങ്ങൾ നൽകാറുണ്ട് മല്ലിക. കുടുംബത്തിലെ പുതിയ വിശേഷങ്ങളും മക്കളുടെയും കൊച്ചു മക്കളുടെയും വിശേഷങ്ങളൊക്കെ നടിയുടെ അഭിമുഖത്തിലൂടെയാണ് പ്രേക്ഷകർ അറിയാറുള്ളത്. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും കുട്ടിക്കാലത്തെ പല വിശേഷങ്ങളും മല്ലിക അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, പൃഥിരാജിനെ കുറിച്ച് മല്ലിക പങ്കുവച്ച ഒരു ഓർമ്മയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഓസ്ട്രേലിയയിലെ രണ്ട് വർഷത്തെ പഠനകാലം പൃഥ്വിരാജിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നാണ് മല്ലിക പറയുന്നത്. രണ്ടാമത്തെ കുട്ടിയായതുകൊണ്ട് തന്നെ പൃഥ്വിയെ ഒരുപാട് വളരെ ലാളിച്ചാണ് വളർത്തിയതെന്നും അതുകൊണ്ട് തന്നെ ഒന്നും തന്നെ സ്വന്തമായി ചെയ്യാത്ത ആളായിരുന്നു മകനെന്നുമാണ് മല്ലിക പറഞ്ഞത്. ബിഹൈൻഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങൾ പറഞ്ഞത്.

പൃഥ്വിരാജിന്റെ ജീവിതത്തിലെ വലിയ മാറ്റം സംഭവിച്ചത് ആ രണ്ടു വർഷത്തിനിടയിലാണെന്നാണ് മല്ലിക പറയുന്നത്. 'ആ രണ്ട് വർഷത്തെ ഓസ്ട്രേലിയൻ താമസത്തിലാണ് രാജു ഭയങ്കരമായി മാറിയത്. ആരെയും ആശ്രയിക്കാതെ തനിയെ കാര്യങ്ങൾ ചെയ്യാൻ പഠിച്ചു തുടങ്ങിയത് അവിടെ നിന്നാണ്. അല്ലെങ്കിൽ തൊട്ടു മുന്നിൽ ഇരിക്കുന്ന വെള്ളം എടുത്തു തരോ അമ്മേ എന്ന് ചോദിക്കുന്ന ആളായിരുന്നു. അത് നമ്മൾ എടുത്ത് ഒഴിച്ചു കൊടുക്കണമായിരുന്നു,'

എന്നാൽ അവിടേക്ക് ചെന്നതോടെ കാര്യങ്ങളൊക്കെ മാറി. ഞാൻ അവനോട് ഇടക്ക് എന്താ നീ ഉണ്ടാക്കി കഴിച്ചതെന്ന് ചോദിക്കും. ഒരിക്കൽ അവൻ ചിക്കൻ എന്ന് മറുപടി പറഞ്ഞു. ഞാൻ അത്ഭുതത്തോടെ എന്തോന്ന് എന്ന് തിരിച്ചു ചോദിച്ചു. അപ്പോൾ അവൻ എനിക്ക് ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നു. ഒന്നുമില്ലമ്മേ, ചിക്കനിട്ടിട്ടേ രണ്ട് മൂന്ന് പൊടിയൊക്കെ അങ്ങോട്ട് ഇട്ടിട്ട് കുറച്ച് തക്കാളിയൊക്കെ മുറിച്ചിടണം. കറിയായി. അവൻ പറഞ്ഞു,'

'അതൊക്കെ രാജുവിനും ഓർമയുണ്ടാകും. അവന് അങ്ങനെ മറവിയൊന്നുമില്ല. രാജു അങ്ങനെയൊക്കെ ജീവിച്ചു എന്ന് അറിയുന്നത് തന്നെ എനിക്ക് വലിയ അത്ഭുതമാണ്. കാരണം രണ്ടാമത്തെ ആളായതുകൊണ്ട് കൂടുതൽ കൊഞ്ചിച്ചാണ് അവനെ ഞങ്ങൾ കൊണ്ടുനടന്നത്. ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് അവൻ എല്ലാം സ്വയം ചെയ്യാനും ആ രീതിയിൽ ജീവിക്കാനും പഠിച്ചത്,' മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications