കൈ കൊടുക്കണം സെൽഫിയെടുക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം; മമ്മൂട്ടിയെ ക്യാമറയിലാക്കിയ റാഫി പറയുന്നു
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അഞ്ചു പതിറ്റാണ്ടായി മലയാള സിനിമയുടെ മുഖമായി തെളിഞ്ഞു നിൽക്കുന്ന താരത്തിന്റെ 71-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അതിൽ ഉൾപ്പെടുന്നു. രാത്രി മുതൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പ്രിയ നടന് ജന്മദിനാശംസകൾ നേർന്നത്.
Recommended Video

ഇതില്‍ ഏറ്റവും മനോഹരമായതും കൂടുതൽ പേർ പങ്കുവച്ചതും അവതാരകനും നടനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്. ഒരു കുട്ടി ആരാധകന്‍ സൈക്കിളില്‍ പോകുന്നതിനിടെ മമ്മൂട്ടിയുടെ വാഹനം കണ്ട് അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയിൽ.

മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്ന് വരുന്നത് കണ്ട പയ്യന്‍ മൊബൈലെടുത്ത് മമ്മൂട്ടിയെ പകർത്താൻ ശ്രമിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കാറിനൊപ്പം എത്താൻ സൈക്കിൾ വേഗത്തിൽ ചവിട്ടുകയും അതിനൊപ്പം പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി മൊബൈൽ തിരിച്ചുപിടിച്ചു ഷൂട്ട് ചെയ്യുന്നതും. മമ്മൂട്ടി അടുത്തെത്തുമ്പോൾ 'ഇക്കാ ടാറ്റ' എന്ന് പറയുന്നതും അപ്പോഴുള്ള നടന്റെ ചിരിയും, തിരിച്ചു ടാറ്റ നൽകുന്നതും ഓരോ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തിരുന്നു. 'അകത്തും പുറത്തും സ്‌നേഹത്തോടെ...പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി വീഡിയോ പങ്കുവെച്ചത്.
ഇപ്പോഴിതാ, ആ ചേസിനു പിന്നിലെ കഥ പറയുകയാണ് വീഡിയോയിലൂടെ വൈറലായ റാഫി. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ആലപ്പുഴ ചന്തിരൂർ സ്വദേശിയാണ് റാഫി. റാഫിയുടെ വീടിന്റെ അടുത്ത് കഴിഞ്ഞ മാസം 28 ന് ഒരു ചടങ്ങിനായി മമ്മൂട്ടി എത്തിയപ്പോൾ എടുത്തതാണ് വീഡിയോ. മമ്മൂട്ടിയെ കണ്ട് കൈ കൊടുക്കണമെന്നും സെൽഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിനു സാധിച്ചില്ല അങ്ങനെയാണ് മമ്മൂട്ടി തിരിച്ചു പോകുന്ന വഴിക്ക് താൻ വീഡിയോ എടുത്തതെന്ന് റാഫി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'കഴിഞ്ഞ 28 ന് എടുത്ത വീഡിയോ ആണ്. അടുത്ത് ഒരു കല്ലിടൽ ചടങ്ങിനായി എത്തിയതായിരുന്നു മമ്മൂക്ക. അവിടെ കാണാൻ പോയിരുന്നു. അവിടെ വച്ച് കണ്ടു. കൈ കൊടുക്കണമെന്നും ഒരു സെൽഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സാധിച്ചില്ല. അങ്ങനെയാണ് തിരിച്ചു പോരും വഴി സൈക്കിളിൽ പോയി വീഡിയോ എടുത്തത്,' റാഫി പറഞ്ഞു. താൻ എടുത്ത വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും വൈറൽ താരം പറഞ്ഞു.
രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ താൻ വൈറലായി എന്ന് അറിയുകയായിരുന്നു എന്നും റാഫി പറയുന്നുണ്ട്. ആദ്യം ടിവിയിൽ വാർത്ത കാണുകയായിരുന്നു. പിന്നെ സുഹൃത്തുക്കൾ വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തു. പലരും സ്റ്റാറ്റസ് ഒക്കെ ഇട്ടിരുന്നു എന്ന സന്തോഷവും റാഫി പങ്കുവച്ചു.

നേരത്തെ പ്രീസ്റ്റ് സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയെ കാണുകയും കൈ കൊടുക്കുകയും ചെയ്തിരുന്നെന്നും ഈ കുട്ടി ആരാധകൻ പറയുന്നുണ്ട്. റാഫിയുടെ ഉപ്പാടെ സുഹൃത്തായ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ എം വഴി ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ പോയപ്പോൾ ആയിരുന്നു അതെന്ന് റാഫി പറഞ്ഞു.
മമ്മൂട്ടിയെ നേരിൽ കണ്ടു പരിചയപ്പെടണം എന്ന ആഗ്രഹമുണ്ട്. മമ്മൂക്ക കാണാൻ വിളിച്ചാൽ തന്റെ സിനിമ മോഹം പറയും. നേരിൽ കാണാനാകും പ്രതീക്ഷയെന്നും വടുതല അരൂക്കുറ്റി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാത്ഥിയായ റാഫി പറഞ്ഞു.


Click it and Unblock the Notifications