ഗുസ്തിക്കാരനായ മോഹൻലാലിന്റെ ശിഷ്യനായി പൃഥ്വി; നടക്കാതെ പോയ സിനിമയെ പറ്റി മണിയൻപിള്ള രാജു
കഴിഞ്ഞ 40 വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മണിയൻപിള്ള രാജു, നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം സിനിമ നിർമ്മാണ രംഗത്തും തിളങ്ങിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു.
വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. 1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം ആയിരുന്നു മണിയൻപിള്ള രാജു അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന സിനിമയിലൂടെ നായകനുമായി.

അതോടെയാണ് മണിയൻപിള്ള രാജു എന്ന പേരിലേക്കും നടൻ മാറുന്നത്. സുധീർ കുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് മണിയൻപിള്ള രാജു നിര്‍മാണ രംഗത്തേക്കും കടക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെയെല്ലാം പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
അതേസമയം, അദ്ദേഹം നിർമിച്ച പുതിയ ചിത്രം മഹേഷും മാരുതിയും റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടെ താൻ നിർമിക്കാനുദ്ദേശിച്ച് നടക്കാതെ പോയ ഒരു ചിത്രത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മണിയൻപിള്ള രാജു ആ പഴയ സംഭവം പങ്കുവെച്ചത്.

നിർമാതാവെന്ന നിലയിൽ എങ്ങനെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിനുത്തരം പറയവെയാണ് ചോക്ലേറ്റ് സിനിമയുടെ റിലീസ് സമയത്ത് നടന്ന സംഭവം അദ്ദേഹം ഓർത്തത്. 'ചോക്ലേറ്റ് എന്ന സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. വിമൻസ് കോളേജിൽ പഠിക്കുന്ന ആൺകുട്ടിയുടെ കഥ കൊള്ളാമല്ലോ എന്ന് തോന്നി. ആ പയ്യൻ ഞാനായില്ലല്ലോ എന്ന ദുഃഖമുണ്ടായി,'

'ഛോട്ടാമുംബൈയുടേയും ചോക്ലേറ്റിന്റെയും ക്യാമറാമാൻ അഴകപ്പൻ വന്നു പറഞ്ഞു പടം വളരെ നന്നായിട്ടുണ്ടെന്ന്. അന്ന് ഞാനാ പടത്തിന്റെ ഒരു ഫ്രെയിം പോലും കണ്ടിട്ടില്ല. അഴകപ്പനാണ് സച്ചിയുടേയും സേതുവിന്റെയും നമ്പർ തന്നത്. അങ്ങനെ ചോക്ലേറ്റ് പാക്കപ്പ് ആയപ്പോൾ ഞാൻ രണ്ടുപേരേയും വിളിച്ച് എനിക്കു വേണ്ടി അടുത്ത പടം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. അവർ ചെയ്യാമെന്ന് ഏറ്റു,'

'അൻവർ റഷീദിന്റെയടുത്ത് ഞാൻ സച്ചിയുടേയും സേതുവിന്റെയും കാര്യം പറഞ്ഞു. ഒരു ഫ്ലാറ്റെടുത്ത് ഞാനും അൻവർ റഷീദും സച്ചിയും സേതുവും മോഹൻലാലും ഒരുമിച്ചിരുന്നു. കഥ പലതും ആലോചിച്ചു. ഒരു കഥയിലേക്കും അൻവർ റഷീദ് അടുക്കുന്നില്ല. അങ്ങനെയൊടുവിൽ സച്ചിയും സേതുവും ചേർന്ന് മോഹൻലാലിനെ വെച്ച് ഒരു കഥയുണ്ടാക്കി,'

'ഞാൻ നോക്കുമ്പോൾ ഒരു നിർമാതാവെന്ന നിലയിൽ എന്നെക്കൊണ്ട് ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുമെന്ന് തോന്നിയില്ല. മോഹൻലാൽ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അദ്ദേഹത്തിന്റെയടുത്ത് ഗുസ്തി പഠിക്കാൻ ചെല്ലുന്ന, ജീവിതത്തിൽ തകർന്ന യുവാവായി പൃഥ്വിരാജും. ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി,'
'ഞാൻ മോഹൻലാലിനെ നോക്കി. എന്റെ മുഖഭാവവും വിളർച്ചയുമെല്ലാം കണ്ടതോടെ അദ്ദേഹം പറഞ്ഞു, ഇതൊരു ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചാലോ എന്ന്. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. നമുക്ക് ഒരു ഇടവേളയെടുത്ത ശേഷം ചെയ്യാമെന്ന് അൻവർ റഷീദും പറഞ്ഞു,' മണിയൻപിള്ള രാജു ഓർത്തു പറഞ്ഞു.


Click it and Unblock the Notifications