എന്നെ എല്ലാവരും ആൺകുട്ടി ആയിട്ടാണ് കണ്ടിരുന്നത്, പുറത്തൊക്കെ അടിക്കും; ആണാകുമ്പോൾ കെയർഫ്രീയാണ്: മീര ജാസ്മിൻ
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തിയ മീര വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. അഭിനയ മികവ് കൊണ്ട് കയ്യടി നേടിയ മീര വളരെ പെട്ടെന്നാണ് മലയാളത്തിലെ മുൻനിര നായികയായി മാറിയത്. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തി. അച്ചുവിന്റെ അമ്മ, രസതന്ത്രം, പെരുമഴക്കാലം, കസ്തൂരിമാൻ, വിനോദയാത്ര തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അതിന് ഉദാഹരണമാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ അന്യഭാഷകളിൽ നിന്ന് മീരയെ തേടിയെത്തി. അങ്ങനെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നതും ഇടവേളയിലേക്ക് പോകുന്നതും. പിന്നീട് കുറേക്കാലം മീരയുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ.

ക്വീൻ എലിസബത്ത് ആണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്‍മിനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. എം. പത്‍മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ ഇപ്പോഴിതാ, പ്രമോഷന്റെ ഭാഗമായുള്ള ഒരു പരിപാടിയിൽ രസതന്ത്രം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‌മിൻ.
ഭരത് ഗോപിയുടെയും മോഹൻലാലിന്റേയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നെന്ന് മീര പറയുന്നു. ഭരത് ഗോപി തനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നെന്ന് താരം പറഞ്ഞു. ചിത്രത്തിൽ ആണായി അഭിനയിച്ചപ്പോഴുള്ള അനുഭവവും മീരാ ജാസ്മിൻ പങ്കുവെച്ചു. മൂവി വേൾഡ് മീഡിയ ചാനലുമായി ചേർന്ന് നടത്തിയ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീര.
'അടിപൊളി അനുഭവം ആയിരുന്നു. എൻ്റെ ഓപ്പോസിറ്റ് അഭിനയിക്കുന്നത് ഭാരത് ഗോപി, മഹാനായ നടൻ പിന്നെ മോഹൻലാലും ആണ്. രണ്ടുപേരുടെയും കൂടെ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. അതിൽ ആൺവേഷം ആയിരുന്നല്ലോ ചെയ്‌തിരുന്നത്. ആദ്യമായാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് അത് വളരെ രസമായി തോന്നി. ആ സിനിമയിൽ കാണുന്ന പോലെ തന്നെ രസകരമായി അഭിനയിക്കാൻ സാധിച്ചു.
ചെയ്ത് ചെയ്‌ത് കുറച്ചുകഴിഞ്ഞപ്പോൾ എന്റെ നടപ്പൊക്കെ അങ്ങനെയായി മാറി. ഒരു ആൺകുട്ടി നടക്കുന്ന പോലെയൊക്കെയായി. അന്ന് ഭരത് ഗോപി സാറിൻ്റെ കൂടെ ഒക്കെ അഭിനയിക്കാൻ സാധിച്ചത് വളരെ അനുഗ്രഹീതമായ കാര്യമാണ്. അദ്ദേഹം നമ്മളെ കൂടെ നിർത്തി ഓരോ കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. അദ്ദേഹം ആദ്യം അഭിനയിച്ച സിനിമകളിലുള്ള അനുഭവങ്ങളൊക്കെ പറയുമായിരുന്നു,' മീര ജാസ്മിൻ പറഞ്ഞു.

ഒരു ആൺകുട്ടിയായി അഭിനയിച്ചത് താൻ വളരെയധികം ആസ്വദിച്ചിരുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞു. സ്ത്രീകൾ പലപ്പോഴും എല്ലാ കാര്യത്തിലും കുറച്ച് കോൺഷ്യസ് ആയിരിക്കും. ഇരിക്കുന്നതാണെങ്കിലും നടക്കുന്നതാണെങ്കിലുമൊക്കെ ഭയങ്കര കോൺഷ്യസ് ആയിരിക്കും. എന്നാൽ ഒരു ആൺകുട്ടി ആകുമ്പോൾ അത് അങ്ങനെയല്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല അതിൻ്റെ ഡീറ്റെയിൽസിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല.
ഒരു ആണാകുമ്പോൾ ഭയങ്കര കെയർഫ്രീയാണ്. ഒന്നിനെപ്പറ്റിയും ഒരു ചിന്തയില്ല. അത് ഞാൻ ശരിക്കും അന്ന് എൻജോയ് ചെയ്‌തിരുന്നു. എന്നെ എല്ലാവരും ഒരു ആൺകുട്ടി ആയിട്ടാണ് കണ്ടിരുന്നത്. എൻ്റെ പുറത്തൊക്കെ അടിക്കുമായിരുന്നു. അതെല്ലാം നല്ല രസമായിരുന്നുവെന്നും മീരാ ജാസ്‌മിൻ പറഞ്ഞു.
അതേസമയം റൊമാൻറിക് കോമഡി എന്റർടെയിനര്‍ എത്തുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. മീര ജാസ്മിനെയും നരേനെയും കൂടാതെ മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, മഞ്ജു പത്രോസ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡിസംബർ 29നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications