മൊട്ടയടിക്കാൻ പ്രചോദനമായത് അമ്മ! നമ്മൾ ഇത്രയും സ്നേഹത്തിന് അർഹരാണോ എന്ന് അപ്പോൾ തോന്നി; മനസുതുറന്ന് ലക്ഷ്മി
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. നടനായും റേഡിയോ ജോക്കി ആയുമെല്ലാം മിഥുൻ തിളങ്ങിയിട്ടുണ്ട്. എന്നാൽ അവതാരകൻ എന്ന നിലയിലാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായത്. മനോഹരമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയായിരുന്നു താരം. മിഥുനെ പോലെ തന്നെ മിഥുന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
ഭാര്യ ലക്ഷ്മിയും മകൾ തൻവിയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. മൂവരും ഒന്നിച്ചെത്തുന്ന റീൽസ് വീഡിയോകൾക്കൊക്കെ ആരാധകർ ഏറെയാണ്. ദാമ്പത്യത്തിന്റെ കാര്യത്തിലുൾപ്പടെ പലർക്കും മാതൃകയാണ് മിഥുനും ലക്ഷ്മിയും. ഇവരുടെ പരസ്പരം സ്നേഹവും കരുതലുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തനിക്ക് വേണ്ടി ലക്ഷ്മി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതിനെ കുറിച്ച് പറഞ്ഞ് മിഥുൻ എത്തിയിരുന്നു.

മിഥുന് ബെൽസ് പാൾസി ബാധിച്ചപ്പോൾ നേർന്ന നേർച്ചയുടെ ഭാഗമായിട്ടാണ് ലക്ഷ്മി തല മുണ്ഡലം ചെയ്തത്. 'ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് ചോദിക്കാന്‍ കഴിയും. സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി' എന്ന് കുറിച്ചു കൊണ്ടാണ് മിഥുൻ ഈ വിശേഷം പങ്കുവെച്ചത്. ഇപ്പോഴിതാ തിരുപ്പതിയിൽ മുടി കൊടുക്കാൻ താൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് പറയുകയാണ് ലക്ഷ്‌മി. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരപത്നി മനസുതുറന്നത്.
'ഒരു വിശ്വാസത്തിന്റെ പുറത്ത് നേർന്നത് ആണ്. മുൻപ് മകൾ തൻവിക്ക് ഒരു അസുഖം വന്ന സമയത്ത് എന്റെ അമ്മ നേർന്നിരുന്നു. അങ്ങനെ അത് ഭേദമാവുകയൊക്കെ ചെയ്തിരുന്നു. അമ്മ മുടിയെടുത്ത ശേഷമാണ് മിഥുൻ ചേട്ടന് ബെൽസ് പാൾസി വരുന്നത്. അത് കണ്ട് ഇൻസ്പയേർഡ് ആയിട്ടാണ് ഞാൻ നേർന്നത്. ശരിയാകും എന്ന് തന്നെ ആയിരുന്നു വിശ്വാസം. അത് ശരിയായി. അങ്ങനെയാണ് ഡിസംബർ ആദ്യം തിരുപ്പതിയിൽ പോയി തല മുണ്ഡലം ചെയ്ത് വന്നത്,' ലക്ഷ്മി പറയുന്നു.
ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മിഥുൻ ചേട്ടൻ ചെയ്യണ്ട എന്നാണ് പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു. അതിന്റെ ആവശ്യമൊന്നുമില്ലെന്നാണ് പറഞ്ഞത്. ഞാൻ നേർന്നത് എനിക്ക് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. ഇല്ലെങ്കിൽ അത് എനിക്ക് മനസിന് ഒരു ബുദ്ധിമുട്ട് ആകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് പിന്നെ പോയി ചെയ്യുന്നതെന്നും താരപത്നി പറഞ്ഞു.
ഒരുപാട് പേർ നല്ലത് പറഞ്ഞു. അതിനെ എല്ലാവരും പോസിറ്റീവായി എടുത്തതിൽ സന്തോഷമുണ്ട്. ചിലർ നെഗറ്റീവ് പറയുന്നുണ്ടായിരുന്നു. അത് കാര്യമാക്കുന്നില്ല. അത് നമ്മുടെ ഒരു വിശ്വാസം ആയിരുന്നു. അത്രയേ ഉള്ളൂ. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ടല്ലോ. എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്. ഞങ്ങൾ ഭയങ്കര ദൈവ വിശ്വാസികൾ ഒന്നുമല്ല. പക്ഷെ ചില സമയത്ത് നമ്മൾ അങ്ങനെ വിശ്വസിച്ചു പോകും. ഒരു പിടി വള്ളി വേണം എന്നൊക്കെ തോന്നുന്ന ഒരു ഘട്ടമുണ്ടല്ലോ. അങ്ങനെയൊരു സമയത്ത് നേർന്നതാണെന്നും ലക്ഷ്മി പറഞ്ഞു.

'ഒരുപാട് പേർ ആ സമയത്ത് ചേട്ടന് വേണ്ടി പ്രാർത്ഥിച്ചു. ഇന്ന മതത്തിൽ ഉള്ളവർ എന്നില്ല. എല്ലാ ആളുകളും പ്രാർത്ഥിച്ചു. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ശരിയായത്. ഇത്രയധികം സ്നേഹം ആളുകൾക്ക് ഉണ്ടെന്ന് നമ്മൾ വിചാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ആ ഒരു സംഭവം ഉണ്ടായതോടെയാണ് അത് മനസിലായത്. നമ്മൾ ഇത്രയും സ്നേഹത്തിന് അർഹരാണോ എന്ന് വരെ തോന്നി,'
ആ സംഭവം ഒരു ഹാർട്ട് ബ്രെക്കിങ് മൊമന്റ് തന്നെ ആയിരുന്നു. ഞങ്ങളുടെ കുടുംബം മുഴുവൻ ഒന്നിച്ചു നിന്നാണ് അതിനോട് പോരാടിയത്. എപ്പോഴും ഞങ്ങൾ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അസുഖം മാറിയ ഉടനെ എവിടെയെങ്കിലും പോണം അടിച്ചു പൊളിക്കണം എന്നാണ് തോന്നിയതെന്നും ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications