ചിലർക്കൊപ്പം ജീവിക്കുക എന്നത് സൗഭാഗ്യമാണ്, അഭിമാനമാണ്; യേശുദാസിനെ കുറിച്ച് വാചാലനായി മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗായകൻ യേശുദാസ്. തലമുറ വ്യത്യാസമില്ലാതെയാണ് ദാസേട്ടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തത്തിന്റെ പാട്ടു കേൾക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിൽ ഉണ്ടാകാറില്ല എന്ന് പറഞ്ഞാലും തെറ്റില്ല. അത്രയധികം ഗാനങ്ങളിലൂടെയാണ് ഗാനഗന്ധർവൻ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് ഗാനമാലപിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഏറെയും യേശുദാസ് എന്ന മാന്ത്രികന്റെ ശബ്ദത്തിൽ നിന്നാണ്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾക്കാണ് ചുണ്ടനക്കിയിട്ടുള്ളത്. പ്രമദവനം, ശ്രീരാഗമോ, തുടങ്ങി മോഹൻലാൽ സിനിമകളിലെ ധാരാളം ഹിറ്റ് ഗാനങ്ങൾ പാടിയത് യേശുദാസ് ആയിരുന്നു. ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമാണെന്നും ദാസേട്ടന്റെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചു എന്ന് പറയുന്നത് വലിയ ആഭിമാനമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോഹൻലാൽ ഗനഗന്ധർവ്വനെ കുറിച്ച് വാചാലനായത്.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നത് തന്റെ ഭാഗ്യമാണ്. സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ച ഗാനങ്ങൾ വരെ അതിലുണ്ട്. ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.

'അദ്ദേഹം പാടുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അംഗീകാരമായി ഞാൻ കാണുന്നു. ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനം തന്നെയാണ്.'
'എന്റെ ഭാഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ്. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഗാനങ്ങൾ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത്.'

വളരെ കാലത്തിന് ശേഷം മലയാള സിനിമയെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഒരുപക്ഷെ ദാസേട്ടന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയാണ്. പാട്ടുകളിലൂടെ ഒരുപാട് പേർക്ക് വെളിപാടുണ്ടാക്കി. ഒരുകാലത്ത് മലയാളികൾക്ക് ഓണക്കാലത്തിന്റെ വരവെന്ന് പറഞ്ഞാൽ തരംഗിണിയിൽ നിന്ന് കിട്ടുന്ന പാട്ടുകളായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
യേശുദാസ് പാടിയ പൊൻചിങ്ങത്തേര് എന്ന ഓണപ്പാട്ടാണ് മോഹൻലാൽ പ്രകാശനം ചെയ്തത്. ഹരിഹരന്റെ വരികൾക്ക് നന്ദു കർത്തയാണ് ഈണമിട്ടിരിക്കുന്നത്. ഏകദേശം 18 വർഷത്തിന് ശേഷമാണ് യേശുദാസ് അദ്ദേഹത്തിന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയിലൂടെ തന്റെയൊരു ഒണപ്പാട്ട് പുറത്തുവിടുന്നത്. 1980 ൽ ആണ് യേശുദാസ് തരംഗിണി എന്ന തന്റെ മ്യൂസിക് കമ്പനി സ്ഥാപിച്ചത്.


Click it and Unblock the Notifications