'താലിയഴിക്കാതെ അവരിപ്പോഴും ഭർത്താവിനായി കാത്തിരിക്കുകയാണ്'; ലളിതാമ്മ പറഞ്ഞ ആ കഥ എപ്പോഴും ഓർമവരും: മഞ്ജു പിള്ള
വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി നിൽക്കുന്ന താരമാണ് മഞ്ജു പിള്ള. കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് മഞ്ജു പിള്ള ഇന്ന്. ഹാസ്യ പരമ്പരയായ തട്ടീം മുട്ടിയാണ് നടിയുടെ ജനപ്രീതി കൂട്ടിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് അതുല്യ നടി കെപിഎസി ലളിതയാണ്.
അടുത്ത സുഹൃത്തുക്കളായിരുന്നു മഞ്ജുവും കെപിഎസി ലളിതയും. തനിക്ക് അമ്മയെ പോലെ ആയിരുന്നു ലളിതാമ്മയെന്ന് മഞ്ജു പിള്ള പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാ അഭിമുഖങ്ങളിലും കെപിഎസി ലളിതയെ കുറിച്ച് മഞ്ജു പിള്ള ഓർക്കാറുണ്ട്. ഇപ്പോഴിതാ, വാലന്റൈസ് ദിനത്തിൽ കെപിഎസി ലളിത പങ്കുവച്ച ഒരു പ്രണയകഥ പറയുകയാണ് മഞ്ജു പിള്ള.

പ്രണയത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്റെ മനസ്സിൽ ആദ്യം വരുക ലളിതാമ്മ പറഞ്ഞ ഒരു കഥയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു യഥാർത്ഥ സംഭവം മഞ്ജു പിള്ള പങ്കുവച്ചത്. വനിത ഒൺലൈന് നൽകിയ വാലന്റൈൻസ് ഡേ സ്പെഷ്യൽ അഭിമുഖത്തിലാണ് നടി ഇത് പങ്കുവച്ചത്. വിശദമായി വായിക്കാം.
ഇത് ഒരു കഥയല്ല, യഥാർഥ സംഭവമാണ്. ഒരു സ്ത്രീയുടെ കാത്തിരിപ്പാണ്. അതായത്, വിവാഹം കഴിഞ്ഞ് മൂന്നാം മാസം അവരുടെ ഭർത്താവ് തന്റെ ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയിൽ കപ്പൽ മുങ്ങി, അദ്ദേഹത്തെ കാണാതായി. മൃതശരീരം പോലും ലഭിച്ചില്ല. മരിച്ചു എന്നുറപ്പ്. എങ്കിലും ആ സ്ത്രീ മാത്രം അതു വിശ്വസിക്കുവാൻ തയ്യാറായില്ല. 30 വർഷത്തിലധികം കഴിഞ്ഞു.

ഇപ്പോഴും താലിയഴിക്കാതെ, അവർ ഭർത്താവിനായി കാത്തിരിക്കുകയാണ്. മൃതദേഹം കാണാതെ താൻ ആ വിയോഗം വിശ്വസിക്കില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹം മരിച്ചിട്ടില്ല, തിരിച്ചു വരുമെന്നാണ് അവർ വിശ്വസിക്കുന്നത്.
ഒന്നാലോചിച്ചു നോക്കൂ, ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷനു വേണ്ടി കാത്തിരിക്കുന്നുവെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രത്തോളം സ്നേഹം അയാൾ അവർക്ക് പകർന്നു കൊടുത്തിട്ടുണ്ടാകും. അതല്ലേ പ്രണയം. അതല്ലേ പ്രണയത്തിന്റെ സൗന്ദര്യമെന്ന് മഞ്ജു പിള്ള ചോദിക്കുന്നു.

പ്രണയം പോലെയല്ല വിവാഹാനന്തര ജീവിതമെന്നും മഞ്ജു പറയുന്നുണ്ട്. പ്രണയിക്കുമ്പോൾ പ്രണയിക്കുക എന്നതിലുപരി അവർക്ക് മറ്റു ഉത്തരവാദിത്വങ്ങളില്ല. പ്രണയിക്കുക, ഗിഫ്റ്റുകൾ വാങ്ങിക്കൊടുക്കുക എന്നതിനപ്പുറം മറ്റു ടെൻഷനുകളില്ല. എന്നാൽ വിവാഹം കഴിഞ്ഞുള്ള ജീവിതം അങ്ങനെയല്ല.
ഒരു കുടുംബത്തിലേക്കു കടക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടും. നിത്യജീവിതം എന്ന ചിന്ത വരും. രണ്ടുപേർ ജോലി ചെയ്താൽ പോലും മുന്നോട്ടു പോക്ക് സുഗമമാകില്ലെന്ന് മഞ്ജു പറയുന്നു.

പരസ്പരം അഗാധമായി മനസ്സിലാക്കുന്നത് ആ ഘട്ടത്തിലാണ്. അവിടെ പാളിയാൽ പെട്ടു പോകും. ദേഷ്യം വന്നാൽ, വഴക്കുണ്ടായാൽ അതിനു ശേഷം ദേഷ്യപ്പെട്ടയാൾ കാര്യം മനസ്സിലാക്കി, സംസാരിച്ച് ആ പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകുകയെന്നതാണ് ശരി. അല്ലെങ്കിൽ ഗുരുതരമാണ്. വിട്ടുകൊടുക്കാനുള്ള മനോഭാവമാണ് പ്രധാനം. എങ്കിലേ പ്രണയിക്കാൻ തുടങ്ങാവൂ. അതാണ് പുതിയ തലമുറയോട് പറയാനുള്ളതെന്നും നടി കൂട്ടിച്ചേർത്തു.
പ്രണയം നിരസിക്കുമ്പോൾ അയാളെ വകവരുത്താൻ ഒരുങ്ങുന്നത് മനോരോഗമാണെന്നും മഞ്ജു പറയുന്നുണ്ട്. പ്രണയം നിഷേധിക്കപ്പെടുമ്പോൾ അവരെ കൊല്ലാൻ തോന്നുന്നവർ എത്രയും പെട്ടെന്ന് ഒരു മനോരോഗവിദഗ്ധനെ കാണണം. ഇനിയവൾ ജീവിക്കേണ്ട എന്നൊക്കെ ചിന്തിക്കുന്നത് ഭ്രാന്താണ്.

വിട്ടു കൊടുക്കലാകണം പ്രണയം. നമ്മൾ സ്നേഹിക്കുന്നവരുടെ പിന്നാലെയല്ല നമ്മൾ പോകേണ്ടത്, നമ്മളെ സ്നേഹിക്കുന്നവരുടെ പിന്നാലെയാണ്. സ്വന്തം വ്യക്തിത്വം പണയം വച്ച് എവിടെയും നിൽക്കരുത്. പ്രണയത്തിലായാലും ജീവിതത്തിലായാലും, മഞ്ജു പിള്ള പറയുന്നു.
കുട്ടികൾക്ക് അവരുടെ ആശങ്കകളും ഭയവും പ്രതീക്ഷകളുമൊക്കെ തുറന്നു പറയാവുന്ന തരത്തിലേക്ക് കുടുംബാന്തരീക്ഷം മാറണം. എന്റെ മോളൊക്കെ അങ്ങനെയാണ്. അതിന്റെ മാനസിക കരുത്ത് അവൾക്കു കിട്ടുന്നു. എല്ലാവരും അങ്ങനെയായെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ പല ദുരന്തങ്ങളിൽ നിന്നു രക്ഷിക്കാനാകുമെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.


Click it and Unblock the Notifications