കിരീടത്തിന്റെ ക്‌ളൈമാക്‌സ് മാറ്റാൻ തർക്കമുണ്ടായിരുന്നു; ചില അനുഭവങ്ങളിൽ ഞാൻ തൃപ്തനായിരുന്നില്ല: നിർമാതാവ്
മലയാളികൾക്ക് സുപരിചിതനാണ് നടൻ ദിനേശ് പണിക്കർ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. എന്നാൽ നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. നിർമ്മാതാവ് ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കിരീടത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് അദ്ദേഹം.
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം വമ്പൻ വിജയമായിരുന്നു. ലോഹിതദാസാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. കിരീടത്തിന് ശേഷം മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം നായകനായ സിനിമകൾ ദിനേശ് നിർമ്മിച്ചിട്ടുണ്ട്. 2002 ൽ ഇറങ്ങിയ ചിരിക്കുടുക്ക എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമ്മിച്ചത്.
ഇപ്പോഴിതാ, കിരീടം സിനിമയുടെ രണ്ടാം ഭാഗമായ ചെങ്കോലിൽ നിന്ന് താൻ പിന്മാറിയതിനെ കുറിച്ചും കിരീടം സിനിമയുടെ ക്ളൈമാക്സ് സംബന്ധിച്ച് ഉണ്ടായ തർക്കത്തെ കുറിച്ചും മനസ് തുറക്കുകയാണ് ദിനേശ് പണിക്കർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1989 കിരീടം എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് ഞാൻ ആദ്യമായി സിനിമ ഫീൽഡിലേക്ക് കടന്ന് വരുന്നത്. കിരീടം സൂപ്പർ ഹിറ്റായി, ഇനി എന്ത് എന്ന് പറഞ്ഞു നിന്നിരുന്ന കാലത്ത്, കിരീടത്തിന്റെ ചില അനുഭവങ്ങളിൽ ഞാൻ തൃപ്തനല്ലാതിരുന്നത് കൊണ്ട് ഞാൻ അതിൽ നിന്ന് വിട്ടുമാറി. അങ്ങനെ കൃപ ഫിലിംസിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി എന്റെ പാർട്ണറായ കിരീടം ഉണ്ണിയെ ഏൽപിച്ചു. കിരീടം ഉണ്ണിയും ഞാനും അന്നും ഇന്നും നല്ല സുഹൃത്തുക്കളാണ്,'
'പക്ഷെ അത് കഴിഞ്ഞപ്പോൾ കൃപ ഫിലിമ്സിന്റെ ബാനറിൽ സ്വന്തമായിട്ട് അദ്ദേഹം ചെങ്കോൽ എടുത്തു. സെയിം കോമ്പിനേഷൻ തന്നെ ആയിരുന്നു. സിബി മലയിൽ. ലോഹിതദാസ്, മോഹൻലാൽ. ഞാൻ മാത്രമില്ല. ബാക്കി എല്ലാവരും ഉണ്ട്. ആദ്യ ദിവസം തന്നെ സിനിമ പോയി കണ്ടു. സിനിമ നല്ലൊരു സിനിമ ആയിരുന്നു. പക്ഷെ കിരീടം ഉണ്ടാക്കിയ ഇമ്പാക്ട് ചെങ്കോലിന് ഉണ്ടാക്കാൻ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം കിരീടത്തിൽ ഓരോ കഥാപാത്രത്തിനും അതിന്റെതായ വ്യക്തിത്വം ഉണ്ടായിരുന്നു,'

'ചെങ്കോലിൽ അത് ഉണ്ടായില്ല. ജനം പോലും പല രംഗങ്ങളും ഉൾക്കൊണ്ടില്ല എന്നതാണ്. കിരീടത്തിൽ നിറയെ വയലൻസ് ഉണ്ടായിരുന്നെങ്കിലും വില്ലനെ പോയി അടിയെടാ എന്ന് തോന്നിക്കുന്ന വിധത്തിൽ ആയിരുന്നു സ്ക്രിപ്റ്റ്. ആ ഒരു രോഷം രണ്ടാം ഭാഗത്തിൽ തോന്നിയില്ല. ക്ളൈമസിൽ മോഹൻലാൽ മരിക്കുന്നു എന്നതൊക്കെ കൊണ്ടാവും. കിരീടം പോലൊരു വിജയമാകാൻ സിനിമയ്ക്ക് കഴിയാതെ പോയത്,'
'കിരീടത്തിൽ പ്രവർത്തിച്ച എല്ലാവരും പിന്നീട് കിരീടം തലയിൽ വെച്ചവരായിരുന്നു. കിരീടം സിനിമയുടെ ക്ളൈമാക്സ് സംബന്ധിച്ച് തിരക്കഥ എഴുതുന്ന സമയത്ത് ഞങ്ങൾക്ക് തർക്കം ഉണ്ടായിരുന്നു. ഞങ്ങൾക്ക് എന്ന് പറഞ്ഞാൽ നിർമ്മാതാക്കളുടെ പക്ഷത്ത് നിന്നല്ല. ഡിസ്റ്റർബ്യൂട്ടർമാരുടെ ഇടയിൽ നിന്നാണ്. സെവൻ ആർട്സ് വിജയകുമാർ ആയിരുന്നു ഡിസ്ട്രിബ്യൂട്ടർ. കഥയൊക്കെ കേട്ട് കഴിഞ്ഞ് അദ്ദേഹത്തിന് ഉണ്ടായിരുന്ന സജഷൻ വില്ലനെ അങ്ങോട്ട് പോയി അടിച്ചു തകർക്കുക എന്നതായിരുന്നു,'

'മോഹൻലാൽ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയാണ് വില്ലനെ അങ്ങോട്ട് പോയി അടിക്കണം എന്നായിരുന്നു വിജയകുമാറിന്റെ മനസ്സിൽ. പക്ഷെ സംവിധായകൻ ഞങ്ങൾ നിർമ്മാതാക്കൾ, ക്യാമറാമാൻ എല്ലാവരും പക്ഷെ ഒറ്റക്കെട്ടായി നിന്നു. ഇത് വെത്യസ്തമായൊരു ക്ളൈമാക്‌സാണ് ലോഹിതദാസ് എഴുതി വെച്ചിരിക്കുന്നത്. വില്ലൻ ഇങ്ങോട്ട് വന്ന് അടിവാങ്ങുന്ന സംഭവമാണ്. അത് ഒരു ചേഞ്ച് ആയിരിക്കും എന്ന് പറഞ്ഞ് ഞങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചു,' ദിനേശ് പണിക്കർ പറഞ്ഞു.


Click it and Unblock the Notifications