'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്'; അനുഭവം പങ്കുവച്ച് നിർമാതാവ്!
സിനിമകളുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് മാർക്കറ്റിങ്. അതുകൊണ്ട് തന്നെ സൂപ്പര്‍താരങ്ങള്‍ വരെ തങ്ങളുടെ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ നന്നായി അധ്വാനിക്കാറുണ്ട്. എന്നാല്‍ താരങ്ങള്‍ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന പരാതികളും പലപ്പോഴായി ഉയരാറുണ്ട്. മലയാളത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് എതിരെയാണ് അത്തരമൊരു ആരോപണം അവസാനാമായി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ പദ്മിനി എന്ന പ്രൊമോഷന് നായകനായ കുഞ്ചാക്കോ ബോബന്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി നിർമാതാവ് രംഗത്തെത്തുകയായിരുന്നു.
കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡേയാണ്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുന്നതിനിടെയാണ് നിര്‍മാതാവ് സുവിന്‍ കെ. വര്‍ക്കിയുടെ ആരോപണം. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

ഇപ്പോഴിതാ ചർച്ചകൾക്ക് പിന്നാലെ കുഞ്ചാക്കോ ബോബന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ഹൗളി പോട്ടൂർ. ഭയ്യ ഭയ്യ എന്ന സിനിമ പരാജയമായപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തനിക്ക് നല്‍കിയ പിന്തുണ വലുതായിരുന്നുവെന്നും അദ്ദേഹത്തെ കല്ലെറിയരുതെന്നും ഹൗളി പോട്ടൂര്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
''അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്... എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ''ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം. അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ.'' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

രണ്ടര കോടി പ്രതിഫലമായി വാങ്ങിയ നായകന്‍ ടിവി പ്രോഗ്രാമുകളിലോ പ്രൊമോഷനുകളിലോ പങ്കെടുത്തിട്ടില്ല എന്ന ഗുരുതര ആരോപണമാണ് നിർമാതാവ് സുവിൻ കുഞ്ചാക്കോ ബോബനെതിരെ ഉന്നയിച്ചത്. സിനിമയുടെ റോ ഫൂട്ടേജ് കണ്ട, നായകന്റെ ഭാര്യ നിയോഗിച്ച മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് എല്ലാ പ്രൊമോഷന്‍ പ്ലാനുകളും പരിപാടികളുടെ ചാര്‍ട്ടും റിജക്ട് ചെയ്യുകയായിരുന്നു. ഇത് തന്നെയാണ് അയാളുടെ കഴിഞ്ഞ 2-3 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചത്. അതിനാല്‍ ആരെങ്കിലും സംസാരിച്ചേ പറ്റു.
ഈ നടന്‍ സഹനിര്‍മ്മാതാവായുള്ള സിനിമകൾക്ക് ഇത് സംഭവിക്കില്ല. അദ്ദേഹം എല്ലാ ഇന്റര്‍വ്യുകളിലും പങ്കെടുക്കുകയും എല്ലാ ടിവി ഷോകളിലും അതിഥിയായി എത്തുകയും ചെയ്യും. പക്ഷെ പുറമെ നിന്നുള്ള നിര്‍മ്മാതാവാകുമ്പോള്‍ യാതൊരു പരിഗണനയും കാണില്ല. കാരണം, അദ്ദേഹത്തിന് യൂറോപ്പില്‍ സുഹൃത്തുക്കളുടെ കൂടെ ആസ്വദിച്ച് നടക്കുന്നതാണ് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ താല്‍പര്യം. 25 ദിവസത്തെ ഷൂട്ടിന് വേണ്ടി രണ്ടര കോടി പ്രതിഫലം വാങ്ങിയ സിനിമയാണെന്നുമാണ് സുവിൻ പറഞ്ഞത്.


Click it and Unblock the Notifications