'നടന്മാർ എല്ലാവരും താടി വളർത്തുന്നത് കൊണ്ട് കണ്ടാൽ തിരിച്ചറിയുന്നില്ല; അത് സിനിമകളെയും ബാധിക്കുന്നുണ്ട്!'
മലയാളത്തിലെ പ്രഗൽഭനായ തിരക്കഥാകൃത്താണ് എസ്എൻ സ്വാമി. സിബിഐ സീരിസ് പോലുളള ത്രില്ലർ സിനിമകളിലൂടെയാണ് അദ്ദേഹം മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരനായി മാറുന്നത്. മലയാളത്തിലെ പല മുൻനിര താരങ്ങളുടെയും സംവിധായകരുടെയും നേട്ടങ്ങൾക്ക് പിന്നിൽ എസ്എൻ സ്വാമിയുടെ തൂലികയുടെ ശക്തിയുണ്ട്. ജോഷി, കെ മധു, സാജൻ, ഷാജി കൈലാസ്, ഐ വി ശശി, എന്തിന് ഏറെ യുവ തലമുറയിലെ അമൽ നീരദ് വരെ എസ് എൻ സ്വാമിയുടെ തിരക്കഥകളിൽ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
1984 ൽ മമ്മൂട്ടിയെ നായകനാക്കി സാജൻ സംവിധാനം ചെയ്ത ചക്കരയുമ്മ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയായിരുന്നു എസ് എന്‍ സ്വാമിയുടെ അരങ്ങേറ്റം. 40 വർഷം നീണ്ട കരിയറിൽ ഏകദേശം അറുപതിലധികം സിനിമകൾക്കാണ് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുള്ളത്. സിബിഎ സീരീസ്, ആവനാഴി, മൂന്നാംമുറ, ഇരുപതാം നൂറ്റാണ്ട്, സാഗർ ഏലിയാസ് ജാക്കി, ബൽറാം vs താരാദാസ് ഒക്കെ അതിൽ പ്രധാനപ്പെട്ട ചിലതാണ്.

ഇപ്പോഴിതാ, നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി സംവിധായക വേഷത്തിലും എത്താൻ ഒരുങ്ങുകയാണ് അദ്ദേഹം. ധ്യാൻ ശ്രീനിവാസനെ നായകനാക്കിയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ചിത്രത്തിൽ അപർണ ദാസും ഗ്രിഗറിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. അതിനിടെ, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വൈറലായി മാറുകയാണ്.
ആർടിസ്റ്റുകളെ കണ്ടാൽ തിരിച്ചറിയാത്തത് തിയേറ്ററുകളിലേക്ക് പ്രേക്ഷകർ വരുന്നതിനെ ബാധിച്ചിട്ടുണ്ടെന്നാണ് എസ് എൻ സ്വാമി പറയുന്നത്. എല്ലാവരും താടി വെച്ചതുകാണ്ട് ആർടിസ്റ്റുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും, ഇത് സിനിമക്ക് ലഭിക്കുന്ന ആദ്യ പ്രതികരണത്തെ ബാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. വിശദമായി വായിക്കാം.
സിനിമ തിയേറ്റുകളിൽ വിജയിക്കാത്തതിന് ഒരു കാരണമൊന്നുമല്ല ഉള്ളതെന്നാണ് അദ്ദേഹം പറയുന്നത്. ഒന്ന് സിനിമകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ്. ചില സിനിമകളെ കുറിച്ച് അവർ നേരത്തെ തീരുമാനിക്കും, ഈ സിനിമ എന്താണെന്ന് അറിഞ്ഞിട്ട് പോയാൽ മതിയെന്ന്. ചിലത് അതിൽ നിന്ന് വ്യത്യസ്തവുമായിരിക്കും. ഉദാഹരണത്തിന് 2018, ഒരു മുൻവിധിയുമില്ലാതെ തന്നെ തിയേറ്റുകളിൽ വലിയ തിരക്കായിരുന്നു. അത് കണ്ടവരുടെ അഭിപ്രായം കേട്ട ശേഷം മാത്രമല്ലെന്ന് എസ് എൻ സ്വാമി പറയുന്നു.
അതേ സിനിമയിലെ ഹീറോ അഭിനയിച്ച ഒരു സിനിമയായിരുന്നു നീലവെളിച്ചം. അത് ഇതേ പോലെ വിജയിച്ചില്ല. മറ്റൊരു കാരണം, അത്രത്തോളം കാണാൻ ആവേശമില്ലാത്ത ഒരു സിനിമ തിയേറ്ററിൽ കണ്ടില്ലെങ്കിൽ ഒടിടിയിൽ കാണാം, അല്ലെങ്കിൽ സാറ്റലൈറ്റിൽ കാണാമെന്നാണ് കുടുംബ പ്രേക്ഷകരുടെ താത്പര്യം. താൻ മനസിലാക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ആർടിസ്റ്റിനെയൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇപ്പോൾ എല്ലാവരും താടിവയ്ക്കുന്നുണ്ട്. ഈ ഇൻഡസ്ട്രിയിലുള്ള എനിക്ക് പോലും ഇപ്പോൾ ആർട്ടിസ്റ്റുകളെ തിരിച്ചറിയാൻ പറ്റുന്നില്ല. ഒരു പടത്തിൽ തന്നെ എട്ടും പത്തും പേർ താടിവെച്ച് വരുമ്പോൾ നമുക്ക് ആദ്യ കാഴ്ചയിലെ തിരിച്ചറിയൽ സാധ്യമാകുന്നില്ല. സൈക്കോളജിക്കലി, നമുക്ക് ആദ്യം ഒരാളുടെ മുഖം തിരിച്ചറിയൽ പ്രധാനമാണ്. എന്നാൽ ഇപ്പോൾ ഒരു സിനിമയിലെ എല്ലാവരും ഒരുപോലെയിരിക്കുമ്പോൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്ന് എസ് എൻ സ്വാമി പറയുന്നു.
സിബിഐ 5 ദി ബ്രെയിൻ ആണ് എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിന് മുൻപ് ജോഷി സംവിധാനം ചെയ്ത ലോക്പാലാണ് പുറത്തിറങ്ങിയത്. അതുകഴിഞ്ഞ് വലിയ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സിബിഐയുമായി എത്തിയത്. സംവിധായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പേക്ഷകർ.


Click it and Unblock the Notifications











