'ഒരുവർഷം കഴിഞ്ഞിട്ടും ഇക്ക എനിക്കതിന് ഉത്തരം തന്നിട്ടില്ല; പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന ആളാണ്': ഷംന കാസിം
ഡാൻസർ, അഭിനേത്രി എന്നീ നിലകളിലൊക്കെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഷംന ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ്. തുടക്കം മലയാളത്തിലൂടെ ആയിരുന്നെങ്കിലും ഷംന കൂടുതൽ തിളങ്ങിയത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവസാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിലും മിന്നും താരമായ ഷംനയ്ക്ക് നിരവധി ആരാധകരുണ്ട്.
ഒരിടവേളയ്ക്ക് ശേഷം സിനിമകളിൽ സജീവമാവുകയാണ് ഷംന ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെയാണ് ഷംന ചെറിയ ഇടവേളയിലേക്ക് പോയതെ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയെ ആണ് ഷംന വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദുബായിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഷംന ഷാനിദിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇഷ്ടത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

കണ്ട് ഇഷ്ടപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും മുൻപ് അഭിമുഖങ്ങളിൽ ഷംന പറഞ്ഞിട്ടുണ്ട്. എന്നാൽ ഷാനിദിന് എന്തുകൊണ്ടാണ് തന്നെ ഇഷ്ടമായത് എന്നതിനുള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഷംന പറയുന്നത്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഇക്ക വീണു പോയത് എന്ത് കണ്ടിട്ടാണ് എന്ന അവതാരകയുടെ ചോദ്യത്തിനോടായിരുന്നു ഷംനയുടെ പ്രതികരണം.
'കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. എന്നിൽ എന്ത് കണ്ടിട്ടാണ് ഇഷ്ടമായതെന്ന്. ഇപ്പോഴും എനിക്ക് ആ ഉത്തരം കിട്ടിയിട്ടില്ല. നിങ്ങൾ തന്നെ വിളിച്ചു ചോദിക്കേണ്ടി വരും. ഞാൻ ഇന്നലെ രാത്രി കൂടെ ഇതേ ചോദ്യം ചോദിച്ചതാണ്. മറുപടി കിട്ടിയില്ല. ആദ്യമായി കണ്ടപ്പോൾ ഞാൻ ഏത് ഡ്രസാണ് ഇട്ടിരുന്നത് എന്ന് പോലും ഇക്ക ശ്രദ്ധിച്ചു കാണില്ല', ഷംന പറഞ്ഞു. എങ്കിൽ ഇക്കയിൽ എന്താണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു അവതാരകയുടെ തുടർ ചോദ്യം. ആദ്യം കണ്ടപ്പോൾ ഇട്ട വസ്ത്രമുൾപ്പടെ പറയണം എന്നും പറഞ്ഞു.
'കന്ദൂരയാണ് അണിഞ്ഞിരുന്നത്. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണത്. ഇക്കയുടെ മുശടത്തരം എനിക്ക് കുറച്ച് ഇഷ്ടമാണ്. എത്ര വലിയ ആളായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വഭാവം. ഒന്നും മറച്ചു വയ്ക്കുന്ന സ്വഭാവമൊന്നുമില്ല എന്തും തുറന്നടിച്ച പോലെ പറയും', ഷംന പറഞ്ഞു.
പ്രധാനപ്പെട്ട ദിവസങ്ങളും കാര്യങ്ങളുമൊക്കെ ഓർത്ത് വയ്ക്കാറുള്ളത് താനാണെന്നും അതൊക്കെ ഓർത്തെടുത്ത് സംസാരത്തിനിടയിൽ പറയാറുണ്ടെന്നും ഷംന അഭിമുഖത്തിൽ പറഞ്ഞു. 'ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത് ഒരു നോമ്പ് സമയത്താണ്. അടുത്ത വർഷം ആ ദിവസം ഞാൻ ഫ്‌ളവേഴ്‌സ് ഒക്കെ കൊണ്ടുപോയി കൊടുത്തപ്പോൾ ഇക്ക സർപ്രൈസ്ഡ് ആയി. ഇക്ക മറന്നുപോയിരുന്നു. പിന്നീട് എല്ലാ കാര്യങ്ങളും ഓർത്തൊക്കെ ചെയ്യാറുണ്ട്', ഷംന പറഞ്ഞു.

'വിചാരിക്കാത്ത സമയത്തൊക്കെ സർപ്രൈസ് തരുന്ന ആളാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തൊക്കെ സർപ്രൈസുകൾ തരും. പ്രതീക്ഷിക്കുന്ന സമയത്ത് ഒന്നും ഉണ്ടാകില്ല. സർപ്രൈസ് തരാൻ വിശേഷ ദിവസങ്ങൾ ഒന്നും വേണമെന്നില്ല ആൾക്ക്', ഷംന കൂട്ടിച്ചേർത്തു. ഗർഭകാലത്ത് ടെൻഷനില്ലാതെ വ്ലോഗ് ചെയ്തതിനെ കുറിച്ചും നടി സംസാരിച്ചു. ആദ്യമായിട്ട് ഗർഭിണി ആകുന്നത് കൊണ്ട് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടാണ് പേടി ഇല്ലാതിരുന്നത്.
പിരീഡ്‌സ് ക്രംപ്‌സ് വരുമ്പോഴുള്ളത് പോലെ അസഹനീയമായ വേദന ഉണ്ടാകുമെന്ന് ഉമ്മയും സഹോദരിമാരും പറഞ്ഞിരുന്നു. പക്ഷെ ഞാൻ വളരെ ജോളി ആയാണ് ഡെലിവറിക്ക് പോയത്. പൊറോട്ടയും ബീഫും ഒക്കെ കഴിച്ചിട്ടാണ് ആശുപത്രിയിലേക്ക് പോയത്. കല്യാണത്തിന് പോകുന്നത് പോലെയാണല്ലോ പോകുന്നത് എന്നാണ് ഇക്ക ചോദിച്ചത്. പക്ഷെ പിന്നീട് അത് മാറി. ആ വ്ലോഗ് കണ്ടാൽ അറിയാം, വേദന കാരണം വ്ലോഗ് ഷൂട്ട് ചെയ്യാൻ വരുമ്പോൾ തന്നെ ഞാൻ പോ എന്നൊക്കെ പറയുന്നുണ്ട്, ഷംന പറഞ്ഞു.


Click it and Unblock the Notifications