'മകൾ വളർന്നു വരുമ്പോൾ കളിമണ്ണിലെ പ്രസവരംഗം കാണിക്കണമെന്ന് തീരുമാനിച്ചിരുന്നു': ശ്വേത മേനോൻ
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലും അവതാരകയുമെല്ലാമാണ് താരം. മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും ശ്വേത മേനോൻ ചെയ്തിട്ടുണ്ട്.
എല്ലാ കാര്യങ്ങളും തന്റെ അഭിപ്രായവും നിലപാടുകളും വെട്ടിത്തുറന്ന് പറയുകയും തന്റെ ശരികൾക്ക് അനുസരിച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന നടി കൂടിയാണ് ശ്വേത. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധനേടിയ ചിത്രമാണ് 2011ൽ പുറത്തിറങ്ങിയ രതിനിർവേദം. ഒരുപക്ഷെ ശ്വേതാ മേനോൻ എന്ന പേര് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് വരുന്ന കഥാപാത്രവും അത് തന്നെയാവും.

ശ്വേതയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. ശ്രീജിത്ത് വിജയിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. ഗ്ലാമറസ് വേഷത്തിലെത്തി ശ്വേത തിളങ്ങിയ ചിത്രമായിരുന്നു അത്. പിന്നീട് മലയാളത്തിൽ ശ്വേത ഒരു ബോൾഡ് കഥാപാത്രം ചെയ്തത് ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലാണ്.

2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ ശ്വേതയുടെ പ്രസവം ഉൾപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി ശ്വേത പ്രസവം ഷൂട്ട് ചെയ്യാൻ സമ്മതിച്ചത് വലിയ രീതിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരുപാട് വിമർശനങ്ങളും നടി ഇതിന്റെ പേരിൽ കേട്ടിരുന്നു. ജനിച്ച അന്ന് മുതൽ ശ്വേതയുടെ മകൾ സബൈനയും അതോടെ വൈറലായിരുന്നു.
ഇപ്പോഴിതാ, സിനിമയിൽ അങ്ങനെ ഒരു രംഗം ചെയ്തതിനെ കുറിച്ചും മകളെ ആ രംഗം കാണിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ശ്വേത ഇപ്പോൾ. കൗമുദി മൂവീസിന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. ശ്വേതയുടെ വാക്കുകൾ വായിക്കാം വിശദമായി.

'ആ സിനിമയിൽ വളരെ കുറച്ചേ ഉള്ളു. യഥാർത്ഥ ജീവിതം അത്രയേ ഉള്ളു. പ്രസവം ഷൂട്ട് ചെയ്യണമെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കളിമണ്ണിന് മുൻപ് തന്നെ ഞാൻ ഭർത്താവിനോട് ഷൂട്ട് ചെയ്യണമെന്നും എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമെന്നും പറഞ്ഞിരുന്നു. ഇന്നല്ലെങ്കിൽ നാളെ എന്റെ മകളെ അത് കാണിക്കും,'
'മക്കൾ വളർന്ന് മാതാപിതാക്കൾ ആകുമ്പോഴാണ് അച്ഛനമ്മമാരെ ബഹുമാനിക്കാൻ തുടങ്ങുക. അതുവരെ ധിക്കാരമായിരിക്കും. ഞാൻ അത് എന്റെ മകളിൽ കാണുന്നുണ്ട്. ഞാൻ ഇടക്ക് മകളോട് പറയും. നിനക്കു ഞാൻ ഒരു സാധനം വെച്ചിട്ടുണ്ടെന്ന്. അവൾ കണ്ടിട്ടുണ്ടെങ്കിലും പത്ത് വയസിൽ മനസിലാകുന്നതേ അവൾക്ക് മനസിലായിട്ടുള്ളു,'

'എനിക്ക് ആദ്യമേ അറിയാമായിരുന്നു സിനിമയിൽ എത്ര പോർഷനാണ് വരികയെന്ന്. ഇത് മുഴുവൻ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്‌ക് നമ്മുടെ അടുത്താണ്. ബ്ലെസിയെ പോലെയൊരു സംവിധായകൻ ചെയ്യുന്നു എന്ന് പറയുമ്പോൾ പറ്റുമെങ്കിൽ ഞാൻ ഇനിയും ഇനിയും ചെയ്യും. അത്ര കോൺഫിഡന്റ് ആണ് ഞാൻ,' ശ്വേതാ പറഞ്ഞു.

അതിന്റെ പേരിൽ വന്ന വിമർശനങ്ങളെ കുറിച്ചും നടി സംസാരിച്ചു. 'എല്ലാവര്ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവർ ആ ലെവലിൽ വെച്ചല്ലേ സംസാരിക്കുക. അവർക്ക് അറിയില്ല അവർ എന്താണ് വിചാരിക്കുന്നതെന്ന് അവർക്ക് കോമൺ സെൻസ് ഉണ്ടെങ്കിൽ അവർ അങ്ങനെ വിചാരിക്കില്ല. ബ്ലെസി എന്ന സംവിധായകനെ കുറിച്ച് പോലും ചിന്തിക്കുന്നില്ല. ഇത്രയധികം ദേശീയ അവാർഡും സംസ്‌ഥാന അവാർഡും നേടിയ ആളെ ബഹുമാനിക്കാതെയാണ്,'
'മുന്നിലെ ആൾ ആരാണെന്ന് അറിയാതെയാണ് മലയാളികൾ അഭിപ്രായം പറയുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ. നടക്കട്ടെ. കുഴപ്പമില്ല,' ശ്വേത പറഞ്ഞു.


Click it and Unblock the Notifications