ലാലിനെ ആ സംവിധായകൻ കൺഫ്യുഷനിലാക്കി, ആശങ്കയായി; കരിയറിൽ വെല്ലുവിളി ഉയർത്തിയ സിനിമയേക്കുറിച്ച് സിബി മലയിൽ
മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഹിസ് ഹൈനസ് അബ്‌ദുള്ള. സംഗീത പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ കഥ എഴുതിയത് ലോഹിതദാസ് ആയിരുന്നു. പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിൽ ഗൗതമി, നെടുമുടി വേണു, തിക്കുറിശ്ശി, ശ്രീനിവാസൻ, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. മോഹൻലാലിന്റെ പ്രണവം ആർട്സിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടി ആയിരുന്നു ചിത്രം.
ഹിസ് ഹൈനസ് അബ്ദുള്ളയും അതിലെ ഗാനങ്ങളുമെല്ലാം ഇന്നും സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാൽ താൻ കരിയറിൽ നേരിട്ട വെല്ലുവിളികൾ ഒന്നാണ് ആ ചിത്രമെന്നാണ് സിബി മലയിൽ പറയുന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയുടെ ചിത്രീകരണത്തിനിടെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിലെ എന്റെ സിനിമാ കഥ എന്ന പരിപാടിയിലാണ് സിബി മലയിൽ മനസുതുറന്നത്. ആ സിനിമയുടെ പിറവിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

"കിരീടം കഴിഞ്ഞ് ദശരഥത്തിന്റെ ചിത്രീകരണത്തിനായി നെല്ലിയാമ്പതിയിലേക്ക് പോകുന്നതിനിടയിലാണ് മോഹന്‍ലാല്‍ പ്രണവം ആര്‍ട്‌സ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങുകയാണെന്നും, അതിന്റെ ആദ്യ ചിത്രം സിബിയും ലോഹിയും ഒന്നിച്ച് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വെച്ചത്. അങ്ങനെ ദശരഥം പൂര്‍ത്തിയാക്കിയ സമയത്ത് തന്നെ ഞങ്ങള്‍ കഥ ആലോചിച്ച് തുടങ്ങിയിരുന്നു. മോഹൻലാൽ നിർമാതാവാകുന്ന സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകും, അതിനൊത്ത സിനിമ ചെയ്യേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് ഞാനും ലോഹിയും പറഞ്ഞിരുന്നു,"
"എന്നാൽ എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് അങ്ങനെയുള്ള ഒരു കഥ ലഭിച്ചില്ല. ലാൽ ഇടയ്ക്ക് കഥ ആയോ എന്ന് ചോദിച്ച് വിളിക്കുന്നുണ്ട്. റിലീസ് ഡേറ്റൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, അപ്പോഴും ഞങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു. അതോടെ ഇക്കാര്യം ലാലിനോട് പറയാൻ ഞങ്ങൾ തീരുമാനിച്ചു, പറഞ്ഞു. നിങ്ങളന്ന് രണ്ട് കഥ എന്നോട് പറഞ്ഞില്ലേ അതിലൊന്ന് നമ്മള്‍ ദശരഥമാക്കി. മറ്റൊരു കഥ പറഞ്ഞില്ലേ, ഒരു രാജകൊട്ടാര പശ്ചാത്തലത്തില്‍. അത് ചെയ്തൂടെ എന്നായിരുന്നു ലാലിന്റെ ചോദ്യം,"
"അന്ന് ദശരഥിന്റെ നിർമാതാക്കളോട് ഈ രണ്ടു കഥയും പറഞ്ഞിരുന്നു. ലാല്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ എഴുതാനെളുപ്പം നോക്കി ദശരഥം ചെയ്യുകയാണ് ഉണ്ടായത്. ഈ കഥയെന്തായാലും കൈയ്യിലുള്ളതല്ലേ അപ്പോൾ ഇത് ചെയ്തുകൂടെ എന്ന് ലാൽ പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ അത് എഴുതി തുടങ്ങി. അങ്ങനെയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയുടെ തുടക്കം," സിബി മലയിൽ പറയുന്നു.
"ലോഹിക്ക് അത്ര പരിചയമുള്ള കഥാപരിസരമായിരുന്നില്ല ചിത്രത്തിലേത്. പാട്ടുകളും ഏറെ പ്രത്യേകതകളുള്ളതായിരുന്നു. മുന്‍പ് ചെയ്ത സിനിമകളിലൊന്നും ഇത്രയധികം ഗാനങ്ങളുണ്ടായിരുന്നില്ല. അതും എനിക്കൊരു വെല്ലുവിളിയായിരുന്നു. ഷൂട്ട് തുടങ്ങുന്ന സമയത്ത് മുഴുവനായൊരു സ്‌ക്രിപ്റ്റ് ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്നില്ല." അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ നായികയായി ഗൗതമിയെ തീരുമാനിച്ചതിനെ കുറിച്ചും സിബി മലയിൽ സംസാരിച്ചു.

നൃത്തം അറിയുന്നൊരാളായിരിക്കണം ചിത്രത്തില്‍ നായികയായി വരേണ്ടത്. അങ്ങനെയാണ് ഗൗതമിയിലേക്ക് എത്തിയത്. ഫോട്ടോ കണ്ടപ്പോള്‍ തന്നെ അവരെ ഇഷ്ടമായി. ക്ലാസിക്കല്‍ ഡാന്‍സ് വെച്ചുള്ള രംഗമൊക്കെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമാറ്റിക്ക് ഡാന്‍സായിരുന്നു ഗൗതമിക്ക് അറിയുന്നത്. മറ്റ് കഥാപാത്രങ്ങളിലേക്ക് മലയാളത്തിലെ താരങ്ങളെ തന്നെ തിരഞ്ഞെടുത്തു. തുടർന്ന് വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.
"ഇടക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും എഡിറ്റിങ് കഴിഞ്ഞ് സിനിമയുടെ ഫൈനൽ ഔട്ട് വന്നപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ക്ലൈമാക്‌സിന് എന്തോ കുഴപ്പമുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. റിലീസിന് തൊട്ടുമുന്‍പായാണ് ഇങ്ങനെയൊരു കമന്റ് വന്നത്. ഒരു സംവിധായകനാണ് ലാലിനോട് അങ്ങനെ പറഞ്ഞത്. അത് കേട്ടപ്പോള്‍ ലാലിന് കണ്‍ഫ്യൂഷനാവുകയായിരുന്നു," സിബി മലയിൽ പറയുന്നു.
"ഇതിലും മികച്ചൊരു ക്ലൈമാക്‌സ് വരാനില്ല, മാറ്റിയാല്‍ കുഴപ്പമാവുമെന്നായിരുന്നു എഡിറ്ററായ ഭൂമിനാഥന്‍ പറഞ്ഞത്. അദ്ദേഹം തന്ന കോൺഫിഡൻസിൽ ഞാൻ സിനിമ അങ്ങനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. അതങ്ങനെ തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി," സിബി മലയിൽ പറഞ്ഞു.


Click it and Unblock the Notifications