അദ്ദേഹം ഇടപെട്ടു! സുജാതയുടെ ദേശീയ അവാർഡ് അട്ടിമറിച്ചു, നൽകിയത് ശ്രേയ ഘോഷാലിന്; വെളിപ്പെടുത്തി സിബി മലയിൽ
മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിലെ മുൻനിര നായകന്മാരെയെല്ലാം വച്ച് സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.
അസോസിയേറ്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സിബി മലയിൽ മുത്താരംകുന്ന് പിഒ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കി. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ അദ്ദേഹം ഒരുക്കി. 2022ൽ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൊത്താണ് അവസാനമായി പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം.

അതേസമയം മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി അവാർഡ് ജൂറികളുടെ ഭാഗമായി ഇരിക്കാൻ സിബി മലയിലിന് സാധിച്ചിട്ടുണ്ട്. 55-മത് ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിച്ച ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അന്ന് നടന്ന ഒരു അട്ടിമറിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ.
പരദേശി സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ...' എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് സിബി മലയിൽ പറയുന്നു. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച 'പി.ടി. കലയും കാലവും' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാ പ്രവർത്തകർ പുരസ്‌കാരങ്ങൾ വാങ്ങുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
"ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു.

എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ജബ് വി മെറ്റിലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്.
അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ചനടന് അവാർഡ് കൊടുത്തൂടെയെന്നും എന്നാൽ, അവാർഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയസംഭവമാണ്." -സിബി മലയിൽ പറയുന്നു.
മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാനം ചലച്ചിത്ര പുരസ്‌കാരവും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുള്ള ഗായികയാണ് സുജാത. എന്നാൽ ഇതുവരെ ദേശീയ പുരസ്കാരത്തിലേക്ക് എത്താൻ മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് സാധിച്ചിട്ടില്ല. ശ്രേയ ഘോഷാലാകട്ടെ അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഫിലിം ഫെയർ അടക്കമുള്ള മറ്റു പുരസ്‌കാരങ്ങളും ഗായികയുടെ പേരിലുണ്ട്.


Click it and Unblock the Notifications











