ഒരു ഒപ്പിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ! പ്രണയിച്ച ആളോട് മരിക്കുന്നിടത്തോളം എനിക്ക് ദേഷ്യം ഉണ്ടാകില്ല: അഭയ
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാൾ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികൾക്ക് സുപരിചിതയായ മാറുന്നതും ഈ വാർത്തകളിലൂടെയാണ്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റിൽ കൊണ്ടുവന്നത്. പതിനാല് വർഷത്തോളം നീണ്ട ലിവിങ് റിലേഷൻ ഒരു വർഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.

ഇതിനിടെ ഇപ്പോഴിതാ റിലേഷൻഷിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയുള്ള അഭയയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ റിലേഷൻഷിപ്പിനെ നിർവ്വചിക്കാൻ തനിക്ക് കഴിയില്ലെന്ന് അഭയ പറയുന്നു. മാതൃഭുമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭയ ഹിരൺമയി.
'വിവാഹം കഴിച്ചില്ലെങ്കിൽ കൂടിയും, അതിനോട് അടുത്തുനിന്ന ഒരു ബന്ധത്തിലാണ് ഞാൻ ജീവിച്ചുകൊണ്ടിരുന്നത്. ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ഞാൻ തീർത്തും ഒരു ഹൗസ് വൈഫ് തന്നെ ആയിരുന്നു. എനിക്ക് ഇൻഡിവിജ്വലി സ്‌പെയ്‌സ് വേണം എന്നുള്ളതുകൊണ്ട് എന്റെ പാർട്ണർക്കും ആ സ്‌പെയ്‌സ് ഞാൻ കൊടുത്തിരുന്നു. പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായെന്ന് ചോദിച്ചാൽ അതിന് പല കാരണങ്ങൾ ഉണ്ട്',
'ചിലപ്പോൾ ഒരു വാക്കിന്റെ പുറത്തു പിരിഞ്ഞവരാകാം, അല്ലെങ്കിൽ കാലങ്ങളായുള്ള ഫ്രസ്‌ട്രേഷന്റെ ഭാഗമായി പിരിഞ്ഞവരായിരിക്കാം. അങ്ങനെ പല കാരണങ്ങൾ ഉണ്ടായേക്കാം. ഒരു ബന്ധത്തിൽ സ്നേഹം ഉള്ളപോലെ തന്നെ വെറുപ്പുമുണ്ടാകും. അതില്ലാതെ ബന്ധം വർക്കാകില്ല. ചിലർ നിർത്തിപ്പോകും, അല്ലാത്തവർ അഡ്ജസ്റ്റ്മെന്റിൽ സന്തോഷം കണ്ടെത്തി മുൻപോട്ട് പോകും. എന്റെ ഇത്രയും കാലത്തേ അനുഭവങ്ങളിൽ നിന്നും പറയുകയാണ്', അഭയ പറയുന്നു.
'അത്രമാത്രം പ്രണയമുണ്ടെങ്കിൽ നമ്മൾ ചിലപ്പോൾ ആ സ്പെയ്സിൽ നിന്നും മാറി നിൽക്കുന്നതല്ലാതെ ആ വ്യക്തിയോട് ഒരു ദേഷ്യവും നമുക്ക് തോന്നില്ല. ആ വ്യക്തി മോശപ്പെട്ട വ്യക്തിയാണെന്ന് തോന്നില്ല. എനിക്ക് അങ്ങനെയാണ്. ഞാൻ മരിക്കുന്നിടത്തോളം ഞാൻ പ്രണയിച്ച ആളോട് എനിക്ക് ദേഷ്യം ഉണ്ടാകില്ല, അദ്ദേഹത്തിന് നന്മ ഉണ്ടാകണമെന്നേ ഞാൻ ആഗ്രഹിക്കൂ. അദ്ദേഹം നല്ല രീതിക്ക് ഇരിക്കാനേ ഞാൻ ആഗ്രഹിക്കൂ. അതാണ് എന്റെ മനസ്സിലെ പ്രണയം', അഭയ വ്യക്തമാക്കി.
ലിവിങ് റിലേഷനിൽ നിന്നും ഇറങ്ങി വരുമ്പോഴും തന്റെ ജീവിതത്തെ കുറിച്ച് കോൺഫിഡൻസ് ഉണ്ടായിരുന്നെന്നും അഭയ പറഞ്ഞു. 'ഞാൻ മിടുക്കിയാണ്. എനിക്ക് ഇത്രയൊക്കെ കഴിവുകൾ ഉണ്ടെന്ന കാര്യത്തിൽ ഞാൻ കോൺഫിഡന്റ് ആണ്. അതുകൊണ്ടുതന്നെ എന്റെ പാർട്ണർ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടാലും, വീട്ടുകാർ ഇറക്കിവിട്ടാലും ഞാൻ ജീവിക്കുമെന്ന് എനിക്ക് നന്നായിട്ട് അറിയാം',
'എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, ഞങ്ങൾ റാണിമാർ ആണെന്ന്. ആ ഒരു കോൺഫിഡൻസ് എനിക്ക് അച്ഛൻ തന്നതായിരിക്കും. ജീവിക്കാൻ ഉള്ള ത്വര ഉണ്ടാക്കി തന്നതും അച്ഛനായിരിക്കും', അഭയ പറഞ്ഞു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് വീഴ്ച പറ്റാറുണ്ടെന്നും അഭയ പറയുകയുണ്ടായി.
'സുഹൃത്തുക്കളെ വൃത്തിയായി ചൂസ് ചെയ്യാൻ എനിക്ക് അറിയില്ല. നമ്മുടെ കൂടെ നിന്നുകഴിഞ്ഞാൽ അവസരങ്ങൾ വന്നുചേരും എന്ന് വിശ്വസിച്ച ചില പാമ്പുകളാണ് കുറച്ചുനാൾ കൂടെ ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള സുഹൃത്തുക്കൾ ദൈവകൃപയാൽ നല്ലവരാണ്. നമ്മളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ നമ്മുടെ കൂടെ നിൽക്കുന്നുണ്ടെങ്കിൽ അവരാകും നല്ല സുഹൃത്തുക്കൾ', അഭയ ഹിരൺമയി പറഞ്ഞു.


Click it and Unblock the Notifications











