വിദേശിയെ വിളിച്ച് വീട്ടിൽ കയറ്റിയാലോ എന്ന് ആലോചിച്ചു, അപരിചിതരോടൊപ്പം യാത്ര; ബ്രേക്കപ്പിനെ അതിജീവിച്ചതിങ്ങനെ!
സുലൈഖ മൻസിൽ എന്ന സിനിമയിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ തിളങ്ങി നിൽക്കുകയാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷക ശ്രദ്ധനേടാൻ അനാർക്കലിക്ക് സാധിച്ചിട്ടുണ്ട്. വിമാനം, മന്ദാരം, ഉയരെ, ജാനകി ജാനേ എന്നിവയാണ് അനാര്‍ക്കലി അഭിനയിച്ച മറ്റു സിനിമകൾ. ഇതിൽ ഉയരെയിലെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.
അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമൊക്കെ അനാര്‍ക്കലി കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിലെ അനാർക്കലിയുടെ നിലപാടുകളും ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിട്ടുള്ള ആൾ കൂടിയാണ് അനാർക്കലി. ഇപ്പോഴിതാ ബ്രേക്കപ്പിനെ മറികടന്നതിനെ കുറിച്ചുള്ള അനാർക്കലിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്.

ഉയരെ സിനിമ ഇറങ്ങിയ സമയത്ത് താൻ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നുവെന്ന് അനാർക്കലി പറയുന്നു. 'സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു അത്. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഉമ്മ ദുബായിലും ഞാൻ വാപ്പയുടെ അടുത്തും. ഒട്ടും ഓക്കെയല്ലാത്ത സമയമായിരുന്നു. കൗച്ച് സര്‍ഫിംഗ് എന്നൊരു ആപ്പുണ്ട്. നാട്ടിലേക്ക് വരുന്ന വിദേശികളെ വേണമെങ്കിൽ നമുക്ക് വീട്ടിൽ താമസിപ്പിക്കും. നമ്മൾ യാത്ര ചെയ്യുമ്പോൾ വേണമെങ്കിൽ അവരുടെ വീട്ടില്‍ പോയി താമസിക്കാം. അവർ അവരുടെ നാടെല്ലാം കാണിച്ചു തരും',
'ആ സമയത്ത് ഏതെങ്കിലും വിദേശിയെ വീട്ടിൽ വിളിച്ചു കയറ്റിയാലോ അയാളുടെ കൂടെ നാട്ടിലൊക്കെ കറങ്ങിയാലോ എന്ന് ചിന്തിച്ചു. ഒരു ആഗ്രഹം. ബ്രേക്കപ്പായിട്ടിരിക്കുകയാണല്ലോ, എന്തും ആവാല്ലോ. ജപ്പാനിലുള്ളൊരാളെ വിളിച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ, വിളിച്ചില്ല. ട്രാവലിംഗ് ഗ്രൂപ്പുകളിൽ ആക്റ്റീവാകാനുള്ള അവസരവും അതിലുണ്ടായിരുന്നു. അങ്ങനെ ഒരു ഗ്രൂപ്പില്‍ കയറി',
'കുനൂര്‍ ട്രിപ്പ് എന്തോ അവർ പ്ലാന്‍ ചെയ്തിരുന്നു. അവര്‍ ആരാണെന്നോ എത്ര പേരുണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു. ആ ടീമില്‍ പെണ്ണുങ്ങളുണ്ടോ എന്ന് പോലും അറിയില്ലായിരുന്നു. ഉമ്മയെ വിളിച്ച് ഞാൻ അറിയാത്ത കുറേപേരുടെയൊപ്പം യാത്ര പോകുവാണെന്ന് പറഞ്ഞു. ബ്രേക്കപ്പായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് ഉമ്മയ്ക്ക് അറിയാം. ഉമ്മ കേട്ടപ്പോള്‍ തന്നെ സമ്മതിച്ചു. എന്റെ മകളാണ് അങ്ങനെ പറഞ്ഞതെങ്കില്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. പക്ഷേ, എന്റെ ഉമ്മ സമ്മതിച്ചു',
'ഒരു ട്രാവലറിലായിരുന്നു യാത്ര. മുഴുവനും ആണുങ്ങളായിരുന്നു. ചെറുപ്പക്കാരൊന്നുമുണ്ടായിരുന്നു. 45 വയസൊക്കെ ഉള്ളവരായിരുന്നു. പെട്ടെന്ന് തന്നെ അവരെല്ലാമായി കൂട്ടായി. അവരോടൊപ്പം അങ്ങനെ യാത്ര പോയി. ഉയരെയില്‍ അഭിനയിച്ച കുട്ടിയാണെന്ന് അവര്‍ക്ക് പിന്നെയാണ് മനസിലായത്. ഒരു സ്ഥലത്തെത്തിയപ്പോള്‍ എല്ലാവരും കൂടി ഉയരെ കാണാൻ തിയേറ്ററില്‍ കയറി. ഞാന്‍ സ്‌ക്രീനിൽ വന്നപ്പോൾ അവര്‍ പേപ്പറൊക്കെ കീറിയെറിഞ്ഞു',
'എനിക്കൊരു പരിചയവുമില്ലാത്തവര്‍ എന്നെ സന്തോഷിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ ആ വിഷമം കുറെയേറെ മറികടന്നത്. ഇപ്പോഴും അതാലോചിക്കുമ്പോള്‍ ചില്‍ ആണ്. അതില്‍ ചിലരുമായി ഇപ്പോഴും സൗഹൃദമുണ്ട്', അനാർക്കലി പറഞ്ഞു. തന്റെ സൗഹൃദങ്ങളെ കുറിച്ചും അനാർക്കലി സംസാരിക്കുന്നുണ്ട്.

കുഞ്ഞിലേ ഇഷ്ടം പോലെ സൗഹൃദങ്ങളുണ്ടായിരുന്നു. ടീനേജൊക്കെ ആയപ്പോള്‍ സുഹൃത്തുക്കൾ തീരെയില്ലാത്ത അവസ്ഥയായിരുന്നു. ആത്മബന്ധമുള്ള ആരും ഇല്ലാത്ത പോലെ. ഇപ്പോള്‍ രണ്ടുമൂന്ന് പേരുണ്ട്. അവരാണ് മെയിൻ. ഏറ്റവും ക്ലോസായിട്ടുള്ള രണ്ടുപേരുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു.
നേരത്തെ മറ്റൊരു അഭിമുഖത്തിൽ വര്‍ഷങ്ങളായുള്ള പ്രണയമായിരുന്നു അതെന്ന് അനാർക്കലി പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിക്കും. വിഷമങ്ങൾ കേട്ട് സമാധാനിപ്പിക്കുകയും നന്നായി മോട്ടിവേറ്റ് ചെയ്യുന്ന ആളുമായിരുന്നു എന്നാണ് അനാർക്കലി പറഞ്ഞത്.
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷങ്ങളിൽ എത്തിയ ജാനകി ജാനെയിലാണ് അനാർക്കലി അവസാനമായി അഭിനയിച്ചത്. അമലയാണ് അനാർക്കലിയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാണ് അനാർക്കലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപ്പാനി ശരത്, തമിഴ് നടൻ ശ്രീകാന്ത്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications