അച്ഛൻ പ്രശസ്തനായതുകൊണ്ട് മകന് അവസരം ലഭിക്കുമെന്ന ധാരണ തെറ്റ്; കരിയറിൽ വഴിത്തിരിവായത് എആർ റഹ്മാന്റെ ചോദ്യം!
മലയാളികളുടെ ഇഷ്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനായ വിജയ് അച്ഛന്റെ പാത പിന്തുടർന്നാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഈ മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്താൻ വിജയ്ക്ക് കഴിഞ്ഞു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച വിജയ്, നിരവധി പുരസ്‌കാരങ്ങളും നേടി. ഗായകൻ എന്നതിനുപുറമെ നടനായും വിജയ് യേശുദാസ് തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ യേശുദാസിന്റെ മകനെന്ന ചട്ടക്കൂടിൽ നിന്നു പുറത്തുകടക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. ആ നിഴലില്‍ നിന്നു മാറി സ്വന്തം വഴിക്കു നടക്കുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രശസ്തനായ ഒരാളുടെ മകന് അവസരങ്ങൾ ലഭിക്കുകയെന്നത് വളരെ എളുപ്പമാണെന്നൊരു പൊതുബോധമുണ്ട്, എന്നാൽ അത് ശരിയല്ലെന്നും വിജയ് യേശുദാസ് പറയുന്നു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം.

പ്രശസ്തനായ ഒരാളുടെ മകനായതുകൊണ്ട് ചിലപ്പോൾ ഒരു നല്ല തുടക്കം കിട്ടിയേക്കാം. പക്ഷേ അതിനൊരു തുടർച്ചയുണ്ടാകാൻ നമ്മൾ നന്നായി പരിശ്രമിക്കണമെന്നാണ് വിജയ് പറയുന്നത്. അച്ഛൻ യേശുദാസ് ഒരിക്കൽ അദ്ദേഹത്തിന്റെ തുടക്കകാലത്തെക്കുറിച്ചു പറഞ്ഞതും വിജയ് പങ്കുവച്ചു.
അച്ഛന്റെ അച്ഛൻ അദ്ദേഹത്തെ ശാസ്ത്രീയസംഗീതം പഠിക്കുവാൻ കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് അയച്ചു. ഗുരുവിനു കൊടുക്കാൻ ഒരു കത്തും നൽകി. 'ഇവന് കഴിവുണ്ടെന്ന് താങ്കൾക്കു തോന്നുന്നുണ്ടെങ്കിൽ കൂടെക്കൂട്ടിക്കോളൂ' എന്ന് മാത്രമായിരുന്നു അതിൽ. അതൊരു ശുപാർശ കത്തായിരുന്നു. എന്നാൽ അച്ഛൻ തനിക്കു വേണ്ടി അത്ര പോലും ചെയ്യില്ലെന്ന് വിജയ് പറയുന്നു.
തമിഴ്നാട്ടിലും മറ്റു ചിലയിടങ്ങളിലും നടൻ എന്ന നിലയിലാണ് ഞാൻ കൂടുതലും അറിയപ്പെടുന്നത്, ഗായകനായിട്ടല്ലെന്നും വിജയ് പറഞ്ഞു. 23 വര്‍ഷത്തിലേറെയായി താൻ സിനിമാ-സംഗീതരംഗത്തുണ്ട്. എന്നിട്ടും ധനുഷിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് പലരും തന്നെ തിരിച്ചറിഞ്ഞത്. അത് വളരെ ദൗർഭാഗ്യകരമാണെന്ന് വിജയ് യേശുദാസ് പറഞ്ഞു.
സംഗീത ലോകത്തു എന്താവണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവിടെ നിന്ന് എന്ത് കിട്ടുമെന്നാണ് ആഗ്രഹിക്കുന്നതെന്നുമുള്ള എ.ആർ റഹ്മാന്റെ ചോദ്യമാണ് തനിക്ക് കരിയറിനെ കുറിച്ച് മറ്റൊരു ചിന്തയും ധാരണയും ഉണ്ടാക്കി തന്നതെന്ന് വിജയ് പറയുന്നു. അത് തന്റെ വഴികളെക്കുറിച്ചു കൂടുതൽ വ്യക്തമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതായും വിജയ് യേശുദാസ് വെളിപ്പെടുത്തി.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ലെന്നും നമുക്ക് എങ്ങും എത്താനാകില്ലെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞു നടന്നതുകൊണ്ട് ജീവിക്കാൻ കഴിയില്ല കരിയറിനായി നമ്മൾ തന്നെ പരിശ്രമിക്കണമെന്നായിരുന്നു വിജയുടെ വാക്കുകൾ. സംഗീത ലോകത്തും നെപ്പോട്ടിസം ഉണ്ടെന്നും യേശുദാസിന്റെ മകനായത് കൊണ്ട് മാത്രം തനിക്ക് ലഭിച്ച അവസരങ്ങൾ ഉണ്ടെന്നും ഇതേ അഭിമുഖത്തിൽ വിജയ് തുറന്നു പറയുകയുണ്ടായി.
അതേസമയം തന്നിലെ ഗായകനെ തിരിച്ചറിഞ്ഞതിനെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം. സ്‌കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും സംഗീതത്തോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നു. എന്നാൽ ഹൈസ്‌കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. കോളേജിൽ വെച്ച് വോക്കൽ ട്രെയിനിങ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് തന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത് എന്നാണ് വിജയ് പറഞ്ഞത്.


Click it and Unblock the Notifications