'താരങ്ങളൊക്കെ മുളങ്കൂട് പോലെ താടി വച്ചാണ് നടക്കുന്നത്, കാരണമെന്താണ്?'; ശ്രീരാമന്റെ കത്തിന് മോഹൻലാലിന്റെ മറുപടി
മലയാള സിനിമയിലെ താരങ്ങളുടെ താടി സംബന്ധിച്ച ചർച്ചകൾ അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ സ്ഥിരം താടിക്കാർ. ഈയ്യിടെ പുറത്തിറങ്ങിയ സിനിമകളിലെല്ലാം ഇവർ താടി വെച്ചാണ് അഭിനയിച്ചിരിക്കുന്നത്. കേരളത്തിലെ പുതിയ ട്രെൻഡിന്റെ ഭാഗമാണ് താടിയെങ്കിലും താരങ്ങൾ തുടരെ താടിവെച്ച കഥാപാത്രങ്ങൾ ചെയ്യുന്നതിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ട്.
അടുത്തിടെ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി താരങ്ങളുടെ താടിയെ കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധനേടിയിരുന്നു. എല്ലാവരും താടി വെച്ചതുകാണ്ട് ആർടിസ്റ്റുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് സിനിമയെ ബാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ താരങ്ങൾ താടി വയ്ക്കുന്നതിന്റെ കാരണം ചോദിച്ച് നടൻ വി.കെ. ശ്രീരാമൻ മോഹൻലാലിന് അയച്ച കത്തും അതിന് മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെയാണ് വി.കെ. ശ്രീരാമൻ മോഹൻലാലിന് കത്തെഴുതിയത്. മുതിർന്ന താരങ്ങളും യുവ താരങ്ങളും താടിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യമാണ് ശ്രീരാമന് അറിയേണ്ടിയിരുന്നത്. ഈ സംശയം അപ്പോൾ തന്നെ കത്തിലൂടെ മോഹൻലാലിനോട് ചോദിച്ചു. ശ്രീരാമന്റെ സംശയത്തിന് രസകരമായ മറുപടിയുമായി മോഹൻലാലും ഒരു കത്ത് തിരിച്ചയച്ചു. ഈ രണ്ട് കത്തിന്റെയും ചിത്രങ്ങൾ ശ്രീരാമൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
''ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക്. നടീനടന്മാരുടെ പൊതുയോഗമായിരുന്നു ഇന്നലെ. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരും താരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം? ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ? ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു.
'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്. കുത്തിയതും മറുകുത്തുടനേ വന്നു. അതവസാനിക്കുന്നതിങ്ങനെ 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം. ആകയാലും പ്രിയരേ സുപ്രഭാതം,'' ശ്രീരാമൻ കുറിച്ചു.

ശ്രീരാമൻ മോഹൻലാലിനയച്ച കത്തിലെ വാക്കുകൾ ഇങ്ങനെ ആയിരുന്നു: താരങ്ങളെ രോമം മറയ്ക്കുന്ന കാലമാണ്. എന്നുവച്ചാൽ രോമം കൊണ്ടും താരപ്രഭ മൂടിവയ്ക്കാം എന്ന്. എന്നാൽ താരങ്ങൾ നിറഞ്ഞ ആകാശത്തെ രോമാവൃതമാക്കുന്നത് ന്യായമോ എന്നാണ് സംശയം. എന്താ സംശയത്തിൽ ന്യായമില്ലേ. ഒരു സംശയം കൂടി. അടുത്ത ജന്മത്തിൽ രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിച്ച് ചർച്ച ചെയ്യാമോ?
ഇതിനായിരുന്നു മോഹൻലാലിന്റെ മറുപടി. നടൻ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്റെ ചിത്രം പൂർണമായി ദൃശ്യമല്ല. അതിൽ മോഹൻലാലിന്റെ മറുപടി ഇങ്ങനെയാണ്: ''ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം.
എന്തായാലും 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം, രോമപൂര്‍വം.'' നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.


Click it and Unblock the Notifications











