സംവിധായകനെക്കാൾ സന്യാസിയാകേണ്ട ആളായിരുന്നു; ഒറ്റ കാര്യത്തിൽ മാത്രമേ സിദ്ദിഖിനോട് വിഷമം തോന്നിയിട്ടുള്ളൂ!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മലയാള സിനിമാ ലോകത്തിന് അടുത്തിടെയുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അത്. ഹിറ്റ് മേക്കറായിട്ടാണ് സിദ്ദിഖ് അറിയപ്പെട്ടിരുന്നത്. ലാലുമായി ചേർന്നും അല്ലാതെയും നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. പ്രതിഭയ്ക്ക് അപ്പുറം തന്റെ വ്യക്തിത്വം കൊണ്ടും പലർക്കും പ്രിയപ്പെട്ടവനായി മാറിയ ആളായിരുന്നു സിദ്ദിഖ്.
സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു സിദ്ദിഖിന്. അക്കൂട്ടത്തിൽ ഒരാളാണ് നടൻ സിദ്ദിഖ്. ഒരുമിച്ച് ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. അടുത്തിടെ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സിദ്ദിഖുമായുള്ള സൗഹൃദത്തെ കുറിച്ച് നടൻ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

"കോളജ് കാലത്തേ സിദ്ദിഖും ഞാനും ചങ്ങാതിമാരായിരുന്നു. സിദ്ദി എന്നാണ് എന്നെ വിളിച്ചിരുന്നത്. എപ്പോഴും ഈ മനുഷ്യൻ അത്ഭുതമായിരുന്നു. ആരോടും പിണക്കമോ പരിഭവമോ ഒന്നുമില്ല. സംവിധായകനെക്കാൾ സന്യാസിയാകേണ്ട ആളായിരുന്നു സിദ്ദിഖ്. ഒരുപാടുപേർ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ട്. പൈസ കൊടുക്കാതെയും ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങിയും പറ്റിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത തമിഴ് സിനിമയുടെ നിർമാതാവ് പണം കൊടുത്തില്ലെന്നു വ്യക്തമായി അറിയാം.
സിനിമകളുടെ റൈറ്റ്സിന്റെ കാര്യത്തിലും പറ്റിക്കപ്പെട്ടിട്ടുണ്ട്. ചോദിക്കുമ്പോൾ ഉത്തരം ഇങ്ങനെയാണ്, 'നമുക്ക് വേറെ കിട്ടും. എനിക്ക് ഇത്രേ ഉള്ളൂ എന്നു വിചാരിച്ചാൽ പ്രശ്നം തീരില്ലേ?' എന്ന്. പലരും വഞ്ചിച്ചില്ലായിരുന്നെങ്കിൽ സിദ്ദിഖ് അതിസമ്പന്നനായേനെ. അത്രയേറെ സാമ്പത്തിക വരുമാനം കിട്ടേണ്ട ഒരാളാണ്. ഒറ്റ കാര്യത്തിൽ മാത്രമേ സിദ്ദിഖിനോടു വിഷമം തോന്നിയിട്ടുള്ളൂ. സിദ്ദിഖിന്റെ മുൻഗണനകളിൽ ഏറ്റവും അവസാന സ്ഥാനം സിദ്ദിഖിനായിരുന്നു എന്തു സങ്കടം ഉണ്ടെങ്കിലും ആരോടും പറയുകയാതെ ഉള്ളിലൊതുക്കി ജീവിച്ചു," സിദ്ദിഖ് പറയുന്നു.
സിദ്ദിഖിനൊപ്പം അധികം സിനിമകൾ ചെയ്യാൻ കഴിയാതെ പോയത് വലിയ നഷ്ടമാണെന്നും നടൻ പറഞ്ഞു. 'ഗോഡ്ഫാദറും കഴിഞ്ഞ് 25 വർഷത്തിനു ശേഷമായിരുന്നു ഫക്രി. ഇതിനിടയിൽ ഒരുപാടു സിനിമകളുടെ ചർച്ചകൾക്കായി സിദ്ദിഖ് എന്നെ വിളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും ആരു വേണം എന്നുവരെ ചർച്ചചെയ്തിട്ടുണ്ട്. അഭിനയിക്കാതിരുന്ന സിനിമകളിൽ എനിക്ക് പറ്റുന്ന വേഷമില്ലായിരുന്നു എന്നു നൂറുശതമാനം ഉറപ്പുമുണ്ട്. ആ സിനിമയിലെ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെക്കാൾ പെർഫക്റ്റ് അല്ല ഞാൻ,'

ഒരിക്കൽ സിദ്ദിഖിനോട് പറഞ്ഞു, "പണ്ട് സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ നെടുമുടിവേണു 24 വർഷത്തോളം അഭിനയിക്കാതിരുന്നിട്ടുണ്ട്. ഒരു വേദിയിൽ വേണുച്ചേട്ടൻ പറഞ്ഞു. സത്യന്റെ സിനിമയിൽ ഞാനഭിനയിച്ചിട്ട് 24 വർഷമായി ജീവപര്യന്തം 12 വർഷമാണ്. അപ്പോൾ ഇരട്ടജീവപര്യന്തമായി എന്ന്. ഇവിടെ നെടുമുടിയുടെ സ്ഥാനത്ത് ഞാനാണ്. 24 അല്ല. കാൽനൂറ്റാണ്ട് പൂർത്തിയായി. അത്രയും നാളായെന്ന് അപ്പോഴാണ് സിദ്ദിഖ് മനസ്സിലാക്കുന്നത്. പിന്നെയാണ് ഫക്രിയിൽ അഭിനയിക്കുന്നത്,' സിദ്ദിഖ് പറഞ്ഞു.
മൺമറഞ്ഞു പോയ സഹപ്രവർത്തകരുടെ ആരുടേയും നമ്പരുകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇന്നസെന്റ് ചേട്ടന്റെ ഫോണിൽ നിന്ന് ഇടയ്ക്കു മകൻ വിളിക്കും. കാണുമ്പോൾ ചങ്കുപിടയ്ക്കും അദ്ദേഹത്തോട് എന്തും പറയാമായിരുന്നു കരുതലോടെ എല്ലാം പറഞ്ഞു തരും. അവരുടെയൊക്കെ ഫോണിൽ എന്റെ നമ്പരുള്ളതും അവർ വിളിക്കുന്നതുമെല്ലാം അഭിമാനമായിരുന്നുവെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications