മമ്മൂട്ടി നായകനാകേണ്ടിയിരുന്ന ദേവാസുരം, നടക്കാതെ പോയതിന് പിന്നിൽ!; സംവിധായകൻ ഹരിദാസ് പറഞ്ഞത്
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. മോഹൻലാൽ നായകനായി 1993 ഏപ്രിൽ13 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു.
മംഗലശ്ശേരി നീലകണ്ഠൻ എന്ന മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം രാവണപ്രഭു എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവിൽ മോഹൻലാൽ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും ഹിറ്റായി മാറി.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മംഗലശ്ശേരി നീലകണ്ഠന്‍. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ചിത്രമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നും മോഹൻലാൽ എന്ന നടനെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ ഓർക്കുന്ന കഥപാത്രങ്ങളിൽ ഒന്നാണ് മംഗലശ്ശേരി നീലകണ്ഠൻ.
എന്നാൽ ദേവാസുരത്തിൽ ആദ്യം നായകനായി പരിഗണിച്ചത് മോഹൻലാലിനെ ആയിരുന്നില്ല. മമ്മൂട്ടി ആയിരുന്നു. സംവിധാനം ചെയ്യേണ്ടത് കെ.കെ ഹരിദാസും. സംവിധായകൻ ഹരിദാസ് തന്നെയാണ് ഒരിക്കൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേവാസുരം താൻ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ ആയിരുന്നെന്നും മമ്മൂട്ടിയെ കണ്ട് കഥപറയാൻ രഞ്ജിത്തിനൊപ്പം മദ്രാസിൽ പോയിരുന്നെങ്കിലും സിനിമ നടക്കാതെ പോവുകയായിരുന്നു എന്നുമാണ് ഹരിദാസ് പറഞ്ഞത്. ഒരിക്കൽ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ഇത് പറഞ്ഞത്.
'ദേവാസുരം ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു. മോഹൻലാലല്ല അന്ന് നായകൻ, മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയോട് കഥ പറയാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയതാണ്. എന്നാൽ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. കഥാ പറയാൻ പറ്റിയില്ല. തിരിച്ചു പോന്നു. മമ്മൂക്ക തിരക്കാണെന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് അറിയില്ല,'
'പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നിച്ച് സിനിമ ചെയ്തെങ്കിലും അത് ഞാൻ ചോദിക്കാൻ പോയില്ല. പിന്നീട് ഞാൻ മുരളിയെ വെച്ച് ആലോചിച്ചെങ്കിലും അത് നടന്നില്ല. ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്ന കണ്ടെത്തിയത്. മനയൊക്കെ. രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടതാണ്,'

'പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹൻലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോൾ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു. പിന്നീട് ദേവാസുരം ഐ.വി ശശി സംവിധാനം ചെയ്യുമ്പോൾ ഞാൻ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല,'
'ദേവാസുരം ചെയ്യാൻ പറ്റാത്തതിന്റെ നിരാശ ഇപ്പോഴുമുണ്ട്. ലാലേട്ടനെ വെച്ച് ഒരു മാസ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ ചെയ്യാമെന്ന് അദ്ദേഹവും ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടി ഇപ്പോഴും കഥ കേട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പർസ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുമ്പോൾ ഒരുപാട് കാത്തിരിക്കേണ്ടി വരും. എന്തായാലും മുഴുവൻ സ്ക്രിപ്റ്റ് എഴുതിയിട്ട് പോകാൻ ഇരിക്കുകയാണ്,' ഹരിദാസ് പറഞ്ഞു.
സഹസംവിധായകനായി സിനിമയിലേക്ക് വന്നയാളാണ് കെ. കെ ഹരിദാസ്. ജോർജ്ജുകുട്ടി കെയർ ഓഫ് ജോർജ്ജുകുട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂർ, ഊട്ടിപട്ടണം തുടങ്ങിയ സിനിമകൾ ഒക്കെ സംവിധാനം ചെയ്തത് ഹരിദാസ് ആയിരുന്നു. ജോസേട്ടന്റെ ഹീറോയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications