'അങ്ങനൊരു സാഹചര്യത്തിലല്ല ഞങ്ങൾ പരിചയപ്പെട്ടിരുന്നതെങ്കിൽ ഒരുപക്ഷേ...!'; വിവാഹത്തെക്കുറിച്ച് ഗൗതം കാർത്തിക്!
തമിഴകത്തിന് പ്രിയപ്പെട്ട താര ദമ്പതികളാണ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും. മലയാളി ആണെങ്കിലും മഞ്ജിമയുടെ കരിയറിലും ജീവിതത്തിലുമെല്ലാം വഴിത്തിരിവുകൾ സംഭവിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ 1997ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടെ ബാലതാരമായാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രിയം അടക്കമുള്ള സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.
പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം വടക്കൻ സെൽഫി എന്ന സിനിമയിലൂടെയായിരുന്നു മഞ്ജിമയുടെ തിരിച്ചുവരവ്. ചിത്രത്തിലൂടെ നായികയായി മാറിയ മഞ്ജിമയ്ക്ക് പിന്നീട് തമിഴിൽ നിന്നാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. തുടർന്ന് തമിഴിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു മഞ്ജിമ. ഒടുവിൽ തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി.

ദേവരാട്ടം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹം തീരുമാനിച്ച ശേഷം മാത്രമാണ് ഇതേപറ്റി തുറന്ന് സംസാരിക്കാൻ മഞ്ജിമയും ഗൗതമും തയ്യാറായത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.
വലിയ ആഘോഷമോ ആർഭാടമോ ഇല്ലാതെ കഴിഞ്ഞ വർഷം നവംബർ 28ന് ചെന്നെെയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. മലയാളത്തിൽ നിന്ന് ഏതാനും താരങ്ങൾക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. വിവാഹ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മഞ്ജിമ തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം കാർത്തിക്.
ജീവിതത്തിൽ ഏറ്റവും മോശം അവസ്ഥയിലാണ് മഞ്ജിമ തന്റെ ജീവിതത്തിലേക്കു വരുന്നതെന്ന് ഗൗതം പറയുന്നു. 'സാമ്പത്തികമായും മാനസികമായും എല്ലാം തകർന്നു നിൽക്കുന്ന അവസ്ഥയായിരുന്നു. അപ്പോഴാണ് ദേവരാട്ടം എന്ന സിനിമയിൽ ഞാനും മഞ്ജിമയും ഒന്നിച്ചഭിനയിക്കുന്നത്. അന്ന് എന്റെ ബാങ്ക് ബാലൻസ് മൈനസ് ആയിരുന്നു. കോവിഡ് സമയത്തെ സാമ്പത്തിക പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും എന്നെ അലട്ടുന്നുണ്ടായിരുന്നു.'
'പക്ഷേ മഞ്ജിമയുമായുള്ള സൗഹൃദം എനിക്കൊരു പുതിയ ഉണർവു തന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തു, നിറയെ സംസാരിച്ചു. ഒരു ഘട്ടത്തിൽ ഇനി മഞ്ജിമ ഇല്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോൾ എന്നെ തന്നെ വിവാഹം ചെയ്യണം എന്ന് ഡിമാൻറ് ചെയ്യുകയായിരുന്നു. അല്ലാതെ പ്രപ്പോസിങ് ഒന്നും ഉണ്ടായിരുന്നില്ല. മഞ്ജിമ ആദ്യം അത് വിശ്വസിച്ചില്ല.

ഞാൻ തമാശ പറയുകയാണെന്നാണ് കരുതിയത്. എന്നാൽ രണ്ടു മൂന്നു ദിവസം ഞാൻ ഇക്കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ സംഗതി സീരിയസാണെന്ന് തോന്നി. പ്രണയിച്ചു നടക്കാനൊന്നും ഇല്ല, നേരെ വിവാഹത്തിലേക്ക് എന്നു തീരുമാനിച്ചു', ഗൗതം കാർത്തിക് പറയുന്നു. മഞ്ജിമ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് തനിക്ക് ഒരുപാട് തിരിച്ചറിവുകൾ ഉണ്ടായതെന്നും ഗൗതം പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിലും കരിയറിലും ഒന്നും പ്ലാനിങ് ഇല്ലാത്ത വ്യക്തിയായിരുന്നു. എന്നാൽ മഞ്ജിമ എല്ലാം കൃത്യമായി കൈകാര്യം ചെയ്യും. അങ്ങനെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവൾ വളരെ ഈസിയായി പരിഹരിച്ചു. എന്റെ മോശം അവസ്ഥ അവൾ തിരിച്ചറിയുകയും, കൃത്യമായി കൈകാര്യം ചെയ്തതുമാണ് എന്നെ ഇംപ്രസ് ചെയ്ത ഘടകം. ഒരുപക്ഷെ അങ്ങനെയൊരു സാഹചര്യത്തിൽ ആയിരുന്നില്ല ഞങ്ങൾ പരിചയപ്പെടുന്നതെങ്കിൽ തനിക്ക് മഞ്ജിമയുടെ വാല്യു തിരിച്ചറിയാൻ പറ്റുമായിരുന്നില്ലെന്നും ഗൗതം കാർത്തിക് പറഞ്ഞു.


Click it and Unblock the Notifications











