മോശം സമയത്ത് മമ്മൂട്ടിയും മോഹൻലാലും ഭർത്താവിനെ തിരിഞ്ഞു നോക്കിയില്ല, സഹായിച്ചത് അദ്ദേഹം: ശാന്തി വില്യംസ്
മലയാളികൾക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. 70 കളിലും 80 കളിലും മലയാളം, തമിഴ് സിനിമകളിൽ സജീവമായിരുന്നു നടി. എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം. പിന്നീട് അഭിനയത്തിലേക്ക് തിരികെയെത്തിയ ശാന്തി മലയാളത്തിൽ സൂപ്പർ ഹിറ്റായ മിന്നുകെട്ട് സീരിയലിലും പളുങ്ക്, യെസ് യുവർ ഹോണർ, രാക്കിളിപ്പാട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്‌ത ഛയാഗ്രഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം കഴിച്ചത്. സംവിധയകനായും നിർമ്മാതാവായുമെല്ലാം അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകൾക്ക് ഛായാഗ്രാഹണം നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു.

ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ക്യാമറാമാനായിരുന്നു അദ്ദേഹം. എന്നാൽ 2005 ഓടെ വില്യംസ് അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വില്യംസുമായുള്ള തന്റെ സംഭവ ബഹുലമായ വിവാഹത്തെ കുറിച്ചും സിനിമയിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചുമെല്ലാം ശാന്തി നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ഭീഷണി മുഴക്കിയാണ് വില്യംസ് അന്ന് ശാന്തിയെ വിവാഹം കഴിച്ചത്. വില്യംസ് രോഗ ബാധിതനായി കുടുംബം നോക്കാൻ കഴിയാതെ വന്നതോടെയാണ് ശാന്തി വീണ്ടും അഭിനയത്തിലേക്ക് എത്തിയത്.

എന്നാല്‍ വില്യംസ് രോഗ ബാധിതനായി ആകെ തകര്‍ന്ന് പോയപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങൾ ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ഒരിക്കൽ ശാന്തി വില്യംസ് ആരോപിച്ചിരുന്നു. വികടന്‍ എന്ന ചാനലിലെ അവള്‍ എന്ന ഷോയില്‍ എത്തിയപ്പോഴാണ് ശാന്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. വിവാഹത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു.
വില്യംസുമായുള്ള വിവാഹം കഴിയുമ്പോള്‍ ശാന്തിയ്ക്ക് 20 വയസ്സ് ആയിരുന്നു പ്രായം. വില്യംസിന് അന്ന് 46 വയസ്സുണ്ട്. എന്നാല്‍ ആ പ്രായ വ്യത്യാസത്തിന്റെ കാര്യം കുടുംബക്കാർക്ക് പോലും അറിയില്ലായിരുന്നു. കല്യാണത്തിന് ശേഷം 1992 ഒക്കെ ആയപ്പോഴേക്കും അദ്ദേഹത്തിന് ചില ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചിരുന്നെന്ന് ശാന്തി പറയുന്നു. എന്നാൽ അതിൽ നിന്ന് സുഖം പ്രാപിച്ച് പിന്നീട് സിനിമകൾ ചെയ്തു.

അതിനിടെ മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ബട്ടര്‍ഫ്‌ളൈ എന്ന സിനിമ വലിയ വിജയമായി. 97 മുതൽ തന്നെ തങ്ങളുടെ കഷ്ടകാലം ആരംഭിച്ചിരുന്നു എന്നും ശാന്തി പറയുന്നു. പിന്നീട് 2000 ഒക്കെ ആയപ്പോഴേക്കും അദ്ദേഹത്തിന് കൂടുതൽ വയ്യാതെ ആയി. സിനിമകൾ നിർമ്മിച്ച് പരാജയപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട് തങ്ങൾ നടു റോഡിലായിട്ടുണ്ടായിരുന്നു. ഒടുവിൽ തന്നെ വളര്‍ത്തിയ ഒരു അമ്മ വന്ന് അവരുടെ കൈയ്യിലേയും കഴുത്തിലെയും സ്വർണം പണയം വച്ച് തങ്ങൾക്ക് ഒരു വാടക വീട് ശരിയാക്കി തരികയായിരുന്നു എന്നും ശാന്തി ഓർക്കുന്നു.

ഒരുകാലത്തു കാറുകളോട് വലിയ ഭ്രമമായിരുന്നു വില്യംസിന്. എല്ലാ മോഡൽ കാറുകളും വീട്ടിൽ ഉണ്ടായിരുന്നു. കാര്‍ വാങ്ങി പണം തീര്‍ത്ത മനുഷ്യന്‍ ആരാണെന്ന് ചോദിച്ചാൽ അത് തന്റെ ഭർത്താവ് ആണെന്ന് പറയുമെന്ന് ശാന്തി പറയുന്നു. എന്നാൽ പിന്നീട് കാറും വീടും എല്ലാം നഷ്ടമായി. തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ പേരും പ്രശസ്തിയും നേടിയ മനുഷ്യനാണ്. എന്നാല്‍ താഴെ വീണപ്പോൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ശാന്തി പറഞ്ഞു.

വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താൻ അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട്. എന്നാല്‍ വില്യംസ് ഒന്ന് പതറിയപ്പോള്‍ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് നടി പറയുന്നു.
സഹായിച്ചത് രജനികാന്ത് മാത്രമാണെന്നും ശാന്തി പറയുന്നു. രജനി സാറും വില്യേട്ടനും റൂംമേറ്റ്‌സ് ആയിരുന്നു. രജനി സര്‍ അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമ ചെയ്യാന്‍ വന്ന കാലം മുതലുള്ള സൗഹൃദമാണ്. അന്ന് രജനി സാര്‍ ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്നും ശാന്തി പറഞ്ഞു. ഏറ്റവും ഉയരത്തിൽ ഉള്ള ഒരാൾ വീണാൽ എഴുന്നേൽക്കാൻ വലിയ പ്രയാസമാകുമെന്നും സ്വന്തം അനുഭവത്തിൽ നിന്ന് ശാന്തി പറയുന്നു.


Click it and Unblock the Notifications