ആ വേഷത്തിലേക്ക് വിളിച്ചത് വലിയ വിഷമമായി, പക്ഷെ അമ്മ ധൈര്യം നൽകി, അത് വഴിത്തിരിവായി; കൽപന പറഞ്ഞത്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു കൽപന. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വേർപാട് ആയിരുന്നു നദിയുടേത്. വിടപറഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും അവതരിപ്പിച്ച നിരവധി വേഷങ്ങളിലൂടെ കൽപന ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഹാസ്യ വേഷങ്ങളിലൂടെ ആയിരുന്നു കൽപന മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയത്.
കൽപന പോയതോടെ വന്ന വിടവ് നികത്താൻ മലയാള സിനിമയ്ക്ക് ഇത് വരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. കൽപനയെ പോലെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരായിരുന്നു സഹോദരിമാരായ കലാരഞ്ജിനിയും ഉർവശിയും. കൽപന ഹാസ്യ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിൽ നായികാ വേഷങ്ങളിലൂടെയാണ് കലാരഞ്ജിനിയും ഉർവശിയും തിളങ്ങിയത്.

മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഈ സഹോദരിമാർക്ക് കഴിഞ്ഞിട്ടുണ്ട്. കലാരഞ്ജിനിയെയും ഉർവശിയെയും പോലെ നായികയായിട്ട് തന്നെയാണ് കൽപനയും വെള്ളിത്തിരയിൽ എത്തുന്നത്. തമിഴ് സിനിമയിൽ നായിക ആയിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം.
എന്നാൽ മലയാളത്തിലേക്ക് കൽപന എത്തുന്നത് സഹനടിയായിട്ടാണ്. എങ്കിലും നടിയുടെ കരിയറിൽ അത് തെല്ലും ക്ഷീണമുണ്ടാക്കിയിട്ടില്ല. മലയാളത്തിലെ പകരിക്കാരില്ലാത്ത ഹാസ്യനടിയായി കൽപന വളരുന്നത് അവിടെ നിന്നാണ്. കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ആണ് കൽപനയുടെ മലയാളത്തിലെ ആദ്യ സിനിമ.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ അഭിനയിച്ചതിനെ കുറിച്ച് കൽപന സംസാരിച്ചിരുന്നു. രണ്ടു തമിഴ് സിനിമകളിൽ നായിക ആയ ശേഷം മലയാളത്തിൽ സഹനടി വേഷത്തിലേക്ക് വിളിച്ചപ്പോൾ വിഷമം തോന്നിയെന്നും എന്നാൽ അമ്മയുടെ ഉപദേശം കേട്ട് താൻ ആ സിനിമയിൽ അഭിനയിക്കുകയായിരുന്നു എന്നുമാണ് കൽപന പറഞ്ഞത്.
അത് വഴിത്തിരിവായെന്നും പിന്നീട് 110 ഓളം സിനിമകളിൽ താൻ കോമഡി വേഷങ്ങളിൽ തിളങ്ങിയെന്നും കൽപന പറയുന്നുണ്ട്. അതേസമയം, സഹോദരിമാർ രണ്ടും നായികമാരായി വിലസുമ്പോൾ തനിക്ക് എന്തുകൊണ്ട് അത്തരം വേഷങ്ങൾ ലഭിക്കുന്നില്ല എന്നോർത്ത് വിഷമിച്ചിട്ടുണ്ടെന്നും കൽപന പറയുന്നു. കൽപനയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'ചിന്ന വീട് പടത്തിൽ ഞാൻ നായികയായി, രണ്ടാമത്തെ പടം തിരുമതി ഒരു ബഹുമതി എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രവും ചെയ്തു. അത് കഴിഞ്ഞപ്പോഴാണ് കമൽ എന്നെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. അവിടെ ചെന്നപ്പോൾ എനിക്ക് സത്യത്തിൽ വലിയ വിഷമമായിരുന്നു. അതിൽ ഞാൻ ചെയ്തത് മോഹിനി എന്നൊരു കഥാപാത്രമാണ്. ഒരു തീറ്റി പണ്ടാരം. കാണുന്ന ചേട്ടന്മാരോടെല്ലാം പഞ്ചാര. അങ്ങനെയൊരു കഥാപാത്രം ആയിരുന്നു,'
'എനിക്കത് വലിയ വിഷമമായി പോയി. ഞാൻ നായിക ആയിട്ട് അഭിനയിച്ചു നിൽക്കുകയാണല്ലോ. നായിക പാർവതി ആയിരുന്നു. അപ്പോൾ അമ്മയാണ് പറഞ്ഞത്, നീ അവിടെ നായികയായി എന്ന് പറഞ്ഞ് മറ്റൊരു ഭാഷയിൽ നായികയെ ആവൂ എന്ന് പറയരുത്. കഥാപാത്രം എന്താണെന്ന് മനസിലാക്കി നീ ചെയ്യ്. നിനക്ക് പേര് കിട്ടുമെന്നാണ് പറഞ്ഞത്,'
'അമ്മയുടെ ഉപദേശം കൊണ്ട് മാത്രമാണ് അത്. തലയണ മന്ത്രത്തിൽ ഉർവശി വില്ലത്തി ആയതും അമ്മയുടെ ഉപദേശം കാരണമാണ്. അമ്മയാണ് പറഞ്ഞത്, നിങ്ങൾക്ക് ഈ റോളുകൾ മാത്രമേ ചെയ്യാവൂ എന്ന ധാരണ എവിടെ നിന്ന് വരുന്നു, ഒരു കലാകാരിയോ കലാകാരനോ അതൊന്നും നോക്കാൻ പാടില്ല. ഒരു സീനാണെങ്കിലും നീ പോയി ചെയ്യണമെന്ന്. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,'

'ഏകദേശം 110 സിനിമകളിലാണ് ഞാൻ കോമഡി വേഷങ്ങൾ ചെയ്തത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. എങ്കിലും ആ റോളുകൾ ചെയ്യുമ്പോൾ വൃത്തികേട് വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. കലാരഞ്ജിനി നാല് ഭാഷകളിലേയും സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച സൂപ്പർ ഹീറോയിൻ ആണ്. ഉർവശി സൂപ്പർ സ്റ്റാറാണ്. ഞാൻ മാത്രമാണ് കോമഡി റോളുകളിൽ ആയി പോയത്,'
'ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരം ഉണ്ടായിട്ടില്ല. ഇന്നും എന്നും ഞങ്ങൾ ഒന്നാണ്. പക്ഷെ എന്ത് കൊണ്ട് എനിക്ക് അങ്ങനെ നായിക വേഷങ്ങൾ വന്നില്ല എന്ന വ്യക്തിപരമായ വിഷമം എനിക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും എന്റെ കുടപിറപ്പുകളോടുള്ള വിഷമമല്ല. എന്ത്കൊണ്ട് എനിക്ക് ആ വേഷങ്ങൾ ലഭിച്ചില്ലെന്ന് ഏതൊരു പെൺകുട്ടിക്കും തോന്നുന്ന പോലെ സ്വാഭാവികമായി തോന്നുന്ന കാര്യമാണ്,' കൽപന പറഞ്ഞു.


Click it and Unblock the Notifications