ബഷീർ വാങ്ങി തന്ന വേഷം; കല്ലായിയിലെ മരം അളവുകാരൻ മാമു സിനിമാ നടൻ മാമുക്കോയ ആയത് ഇങ്ങനെ!
മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ ഒരാളായ മാമുക്കോയയും വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിലെ ഫുട്‍ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള സിനിമയിൽ നർമ്മ രംഗങ്ങളിൽ എന്നും തിളങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
മലബാറിന്റെ തനത് ഭാഷ ശൈലിയിൽ മാമുക്കോയ പറഞ്ഞ കോമഡികളും അതിനെ വെല്ലുന്ന കൗണ്ടറുകളും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. അതിൽ 'ഗഫൂർ കാ ദോസ്ത്' എന്നതൊക്കെ മലയാളിയുടെ അഡ്രസായി മാറിയ ഡയലോഗുകളാണ്. ഏകദേശം നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം ഏകദേശം 450 -ലധികം സിനിമകളിലാണ് അഭിനയിച്ചത്.

അമച്വർ നാടകങ്ങളിൽ നിന്നാണ് മാമുക്കോയയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മാമുക്കോയ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിലാണ് സിനിമയിൽ ആദ്യമായി നല്ലൊരു വേഷം മാമുക്കോയക്ക് ലഭിക്കുന്നത്. പിന്നീട് ശ്രീനിവാസനാണ് തനിക്ക് ഒരു ശ്രദ്ധേയ വേഷം വാങ്ങി തന്നതെന്നും മാമുക്കോയ പറഞ്ഞിട്ടുണ്ട്. വിശദമായി വായിക്കാം.
കലാകാരനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യമായിരുന്നില്ല നടന്റെത്. സ്വന്തം നാട്ടിലെ ചെറിയ നാടകങ്ങളൊക്കെ കണ്ടു വളർന്ന മാമു പതിയെ അഭിനയത്തിലേക്കും കടക്കുകയായിരുന്നു. അൽപം വലുതായപ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് കല്ലായിയില് മരത്തിന്റെ അളവ് പണിക്ക് പോയി തുടങ്ങി. ഒപ്പം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമൊക്കെയായി നാടകാഭിനയവും തുടർന്നു.
അന്ന് കോഴിക്കോടിന്റെ കലാസാംസ്കാരിക രംഗത്തും സാഹിത്യ രംഗത്തുമൊക്കെ നിറഞ്ഞു നിന്നിരുന്ന എസ്കെ പൊറ്റക്കാട്, ബഷീർ, ബാബുരാജ് എന്നിവരൊക്കെ ആയിട്ടും മാമുക്കോയക്ക് സൗഹൃദമുണ്ടായിരുന്നു. അതിനിടെയാണ് അവിടത്തെ നാടകസംഘത്തിലുള്ളവർ ചേർന്ന് ഒരു സിനിമ ഒരുക്കുന്നത്. അന്യരുടെ ഭൂമി എന്ന ആ സിനിമയിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ മാമുക്കോയ അഭിനയിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറായിരുന്നു ആ വേഷം വാങ്ങി കൊടുത്തത്. സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും അനുഗ്രഹം വാങ്ങാൻ ബഷീറിന് അടുത്ത് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മാമുവിനെ ബഷീർ പരിചയപ്പെടുത്തുകയും വേഷം ഉണ്ടെങ്കിൽ കൊടുത്തൂടെ എന്ന് ചോദിക്കുകയുമായിരുന്നു. കോഴിക്കോട് തന്നെ നടക്കുന്ന സിനിമ ആയിരുന്നു. പോയി നോക്കണമെന്ന് ബഷീറും പറഞ്ഞതനുസരിച്ച് മാമുക്കോയ ആ സിനിമയുടെ സെറ്റിൽ എത്തുകയായിരുന്നു.
കെ.പി. ഉമ്മർ അഭിനയിക്കുന്ന സിനിമ, അദ്ദേഹം ഒരറബിയാണ്. അറബിക്കല്യാണവും മറ്റുമൊക്കെയാണ് കഥ. ഇതിൽ അറബിക്ക് പോകാനും വരാനും ഒരു കുതിരവണ്ടിയുണ്ട്. കുതിരവണ്ടിക്കാരന്റെ വേഷം മറ്റൊരു സുഹൃത്തിനാണ്. മറ്റു വേഷങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുതിരയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന ആളായി മാമുക്കോയയെ അവർ തീരുമാനിച്ചു.
ഷൂട്ടിങിനിടെ മാമുക്കോയയെ കണ്ട് സഹതാപം തോന്നിയ ബഹദൂറും നെല്ലിക്കോട് ഭാസ്കരനും ചേർന്ന് സംവിധായകനോട് പറഞ്ഞ് ആ സിനിമയിൽ തന്നെ ചായക്കട സീനുകളിൽ കൂടി നടനെ ഉൾപ്പെടുത്തി. അങ്ങനെ മാമൂക്കോയയുടെ രണ്ടാമത്തെ സിനിമ സംഭവിക്കുകയായിരുന്നു.

എന്നാൽ തന്റെ ജീവിതം മാറ്റിയത് ശ്രീനിവാസൻ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയ്ക്ക് ശേഷമാണെന്നാണ് മാമുക്കോയ പറഞ്ഞത്.
ശ്രീനിവാസൻ ആയിരുന്നു ആ വേഷം നൽകിയത്. അറബി മുൻഷി ആയി എത്തിയ മാമുക്കോയയെ ബോധിച്ച സിബി മലയിൽ ശ്രീനിവാസനോട് അത് പറയുകയും പിന്നീട് ആ കഥാപാത്രത്തിന് വേണ്ടി കൂടുതൽ സീനുകൾ ചേർത്ത് സിനിമയിലെ പ്രധാന കഥാപാത്രമാക്കുകയും ആയിരുന്നു. അതോടെ മരം അളവുകാരൻ മാമു നടൻ മാമുക്കോയ ആയി മാറി.
ആ സിനിമയ്ക്ക് ശേഷം തനിക്ക് നാടകത്തിൽ അഭിനയിക്കാനോ മരം അളക്കാനോ പോകേണ്ടി വന്നിട്ടില്ലെന്നാണ് മാമുക്കോയ പറഞ്ഞത്. അതിനു ശേഷം സത്യൻ അന്തിക്കാട് സിനിമയിൽ അടക്കം ശ്രീനിവാസൻ മാമുക്കോയക്ക് വേഷം വാങ്ങി നൽകി. പിന്നീട് അങ്ങോട്ട് മാമുക്കോയ എന്ന നടന്റെ വളർച്ച ആയിരുന്നു.


Click it and Unblock the Notifications