സംവിധായകന് നൽകിയ ഉറപ്പ്, പൃഥ്വിരാജിന്റെ ആ രഹസ്യം പുറത്തറിയാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു: ഷോബി തിലകൻ
നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ഷോബി തിലകൻ. ചിലപ്പോൾ ഷോബി തിലകൻ എന്ന നടനെക്കാൾ ഏറെ പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും. സിനിമകളിലും സീരിയലുകളിലുമായി അത്രയേറെ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ശബ്‌ദം നൽകിയിരിക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെയായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്.
മലയാളികൾ ആഘോഷമാക്കിയ ചില കഥാപാത്രങ്ങൾക്ക് ഒക്കെ ശബ്ദം നൽകിയത് ഷോബിയാണ്. പഴശ്ശിരാജയിൽ ശരത് കുമാർ അവതരിപ്പിച്ച എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം പതിപ്പിൽ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി ആയിരുന്നു. ഇതുകൂടാതെ തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് വേണ്ടിയും ഷോബി ശബ്ദം നല്‍കിയിരുന്നു.

ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രമായ മുംബൈ പൊലീസിൽ ശബ്‍ദം നൽകിയതിനെ കുറിച്ച് ഒരിക്കെ ഷോബി തിലകൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മുംബൈ പൊലീസിലേത്. ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം അതുവരെ ഇറങ്ങിയ പൊലീസ് സിനിമകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നതായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഉണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയും അതിനെ സംവിധായകൻ റോഷൻ ആൻഡ്രൂസും താനും ചേർന്ന പരിഹരിച്ചതിനെ കുറിച്ചുമാണ് ഷോബി തിലകൻ പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്. ഷോബിയുടെ വാക്കുകൾ ഇങ്ങനെ.

'എറണാകുളം വിസ്മയ സ്റ്റിഡിയോയിലായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ് നടന്നത്. ക്ലെെമാക്സ് സീനായപ്പോൾ സംവിധായകനായ റോഷൻ അൻഡ്രൂസ് പറഞ്ഞു. ഒരു സീൻ കൂടി ബാക്കിയുണ്ട് നമ്മുക്ക് അത് ചെന്നെെയിൽ പോയി ചെയ്യാമെന്ന്. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ക്‌ളൈമാക്‌സിലെ സസ്പെൻസിൽ ചെറിയ പ്രശ്‌നമുണ്ട് അത് ഇവിടെ ചെയ്താൽ ശരിയാവില്ലെന്ന് ആയിരുന്നു.'
'പക്ഷേ ചെന്നെെ യ്ക്ക് പോകാൻ കുറച്ച് ഫണ്ട് പ്രശ്നവുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ അദ്ദേഹം പിന്നീട് എന്നെ വിളിച്ചിട്ട് ക്‌ളൈമാക്‌സ് കുറച്ച് പ്രശ്‌നമാണ് ഇത് ആരോടും പറയരുത്. ക്‌ളൈമാക്‌സ് പുറത്തുപോയാൽ ചിത്രത്തിന് ഭാവിയില്ല ആരോടും പറയില്ലെങ്കിൽ ചിത്രത്തിന്റെ കെെമാക്സ് ഇവിടെ വച്ച് തന്നെ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ആരോടും പറയില്ലെന്ന് ഉറപ്പ് കൊടുത്തു,'
Recommended Video

'പിന്നീട് എറണാകുളത്ത് തന്നെ വച്ച് കെെമാക്സും ഡബ്ബ് ചെയ്തു. സ്റ്റുഡിയോയിൽ ഉള്ള മറ്റുള്ളവരെയെല്ലാം പുറത്താക്കി ഞാനും റോഷൻ ആൻഡ്രൂസും റെക്കോർഡിസ്റ്റും മാത്രം നിന്ന് അത് ഡബ്ബ് ചെയ്തു. പിന്നീട് സിനിമ പുറത്തിറങ്ങിയിട്ടും അതിനെ കുറിച്ച് പറഞ്ഞില്ല. പൃഥ്വിരാജിന്റെ കഥാപത്രത്തിന്റെ ആ രഹസ്യം പുറത്തറിയാതിരിക്കാൻ ഞാനും ശ്രമിച്ചു.' ഷോബി തിലകൻ പറഞ്ഞു.


Click it and Unblock the Notifications











