ഇപ്പോഴാണ് എന്റെ അമ്മയെ ചിരിച്ചു കാണുന്നത്; ടീനേജിൽ ആണുങ്ങളോടൊക്കെ എനിക്ക് ദേഷ്യമായിരുന്നു: ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്‌സ് വ്ലോഗുകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്ന് കേരളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമൊക്കെയാണ് ഗ്ലാമി ഗംഗ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് വന്നയാളാണ് ഗംഗ. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചും അമ്മയേയും സഹോദരിയേയും കുറിച്ചുമൊക്കെ ഗംഗ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇന്ന് ആ വേദനകളെല്ലാം മറന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഗ്ലാമിയും കുടുംബവും. യൂട്യൂബിലേക്കുള്ള ഗ്ലാമിയുടെ എൻട്രിയോടെയാണ് അവരുടെ ജീവിതം മാറി മറിഞ്ഞത്. 2020ൽ കോവിഡ് സമയത്ത് ആയിരുന്നു ഗ്ലാമിയുടെ യൂട്യൂബിലെ തുടക്കം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് താരമിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗ്ലാമി ഗംഗ. അച്ഛനിൽ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

'മൂന്ന് വർഷത്തിനിടെ ഒരുപാട് മാറ്റങ്ങളുണ്ടായി. ഞാൻ വളർന്നതോടെ എന്റെ അമ്മയുടെ ജീവിതം മാറി. കരയുന്ന അമ്മയെയാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. ഇപ്പോൾ ചിരിക്കുന്ന ഒരു അമ്മയെ എനിക്ക് കാണാം. എന്റെ ചിന്താഗതികളും ആറ്റിട്യൂഡുമെല്ലാം മാറി. നേരത്തത്തേതിലും കൂടുതൽ ബേറ്ററായിട്ട് ജീവിക്കാൻ എനിക്കിപ്പോൾ സാധിക്കുന്നുണ്ട്. സമാധാനമുള്ള ഒരു ജീവിതം നയിക്കാൻ കഴിയുന്നുണ്ട്',
'ഞാൻ വളരെ കുറച്ചുപേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആളായിരുന്നു. പലരോടും ഹാർഷായി പെരുമാറുന്ന ആളായിരുന്നു. പ്രത്യേകിച്ചും എന്റെ ടീനേജിൽ. ആണുങ്ങളോടൊക്കെ ദേഷ്യമായിരുന്നു. എല്ലാവരിലും എന്റെ അച്ഛനെയാണ് ഞാൻ കണ്ടിരുന്നത്. ഇപ്പോൾ അതൊക്കെ മാറി. എല്ലാവരോടും ഞാൻ സംസാരിക്കുന്നുണ്ട്. ആളുകളോട് സ്നേഹത്തിൽ പെരുമാറാൻ ഞാൻ പഠിച്ചു,' ഗ്ലാമി പറയുന്നു.
തന്റെ അച്ഛനിൽ നിന്നും അമ്മ നേരിട്ടിരുന്ന ക്രൂര പീഡനങ്ങളെ കുറിച്ചും ഗ്ലാമി ഒരിക്കൽ കൂടി മനസുതുറന്നു. 'എനിക്ക് ഇന്നും ഓർമ്മയുള്ള ഒരു രംഗം, ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയെ അച്ഛൻ പലക കൊണ്ട് മുഖത്തടിച്ചിട്ട് അമ്മയും മൂക്കിൽ നിന്നും വായിൽ നിന്നൊക്കെ രക്തം വരുന്നതാണ്. അടികൊണ്ട് വീണ അമ്മ തറയിൽ കിടന്ന് പിടയുന്നുണ്ടായിരുന്നു. അതാണ് എന്റെ ആദ്യ ഓർമ്മ. ആദ്യമൊക്കെ അമ്മയെ മാത്രമായിരുന്നു. പിന്നീട് എന്നെയും അനിയത്തിയേയും ഉപദ്രവിക്കാൻ തുടങ്ങി,'
'ഞങ്ങൾ വീടിന് പുറത്താക്കി വാതിലടയ്ക്കും. കാട്ടുപന്നികളൊക്കെ ഉള്ള കാടിനോട് അടുത്ത പ്രദേശത്തായിരുന്നു ഞങ്ങളുടെ വീട്. പേടിച്ച് ഞങ്ങൾ എവിടെയെങ്കിലും ഒളിച്ചിരുന്നാൽ അവിടെ നിന്നും കല്ലെടുത്ത് എറിഞ്ഞ് ഓടിക്കും. അങ്ങനെ ഒരാളാണ് അച്ഛൻ. എന്റെ ജീവിതത്തിൽ എനിക്ക് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് ഒരു അച്ഛനെ കാണുമ്പോഴാണ്,'

'എന്റെ കൂട്ടുകാരോടൊക്കെ എനിക്ക് അസൂയ ആയിരുന്നു. അവർക്കെല്ലാം ഞാൻ അച്ഛന്മാരുണ്ടായിരുന്നു. ഞാൻ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അച്ഛന്റെ സ്നേഹമാണ്. എനിക്ക് ഇന്നുവരെ അത് ലഭിച്ചിട്ടില്ല,' ഗ്ലാമി പറയുന്നു. ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കുടുംബത്തിലെ ആരും തങ്ങളെ സഹായിക്കാനുണ്ടായിട്ടിലെന്നും ഗ്ലാമി അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയുടെ കഷ്ടപ്പാടാണ്. ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. ഞങ്ങൾക്ക് അമ്മയല്ലാതെ ആരും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ച പുണ്യമാണ് എന്റെ അമ്മ. ഇപ്പോഴും കൊച്ചുകുട്ടികളെ കളിപ്പിക്കുന്നത് പോലെ അമ്മ എന്നെ കളിപ്പിക്കാറുണ്ട്. എന്റെ അമ്മയുടെ കാലശേഷം എനിക്ക് ആരുമുണ്ടാകില്ല. അന്ന് എല്ലാ വേദനകൾക്കിടയിലും എല്ലാം മാറുമെന്നാണ് അമ്മ പറഞ്ഞിരുന്നത്. അമ്മ മുൻകൂട്ടി കണ്ടിരുന്നത് പോലെ എനിക്ക് തോന്നുന്നു,' ഗ്ലാമി പറയുന്നു.
അച്ഛൻ നന്നാവുമെന്ന ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. ഒരുകാലം വരെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് എന്റെ അച്ഛനെയാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിലാണ് ഞാൻ വെറുത്തുപോയതെന്നും ഗ്ലാമി പറഞ്ഞു.


Click it and Unblock the Notifications