പാർവതിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ട്; ആ ചിത്രം കണ്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്: സംഗീത ജനചന്ദ്രൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിരവധി ആരോപണങ്ങൾ ഇപ്പോഴും ഉയർന്നു വരുന്നു. അതിനൊപ്പം പണ്ട് അമ്മ സംഘടനയിലെ വ്യക്തികളെ കുറിച്ച് തുറന്ന് പറഞ്ഞ പലരേയും വാഴ്ത്തി പാടുന്നുമുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും വെറുക്കപ്പെട്ട താരമായിരുന്നു പാർവതി തിരുവോത്ത്. ഇന്ന് പാർവതിക്കൊപ്പം ശബ്ദമുയർത്താനും നിരവധി ആളുകൾ ഉണ്ട്. ഡബ്ലൂ.സി.സി അംഗമായ സംഗീത ജനചന്ദ്രനും നടി സറിൻ ഷിഹാബും ഇന്ത്യൻ എക്സ്പ്രസ് ചാനലിലൂടെ സംസാരിക്കുന്നു.
ഞാൻ അഭിമാനിക്കുന്ന ഒരു നിമിഷമാണ് ഇത്. എല്ലാവരും പാർവതിയെ കുറിച്ച് സംസാരിക്കുന്നു. അവളെ കുറിച്ചുള്ള കാര്യങ്ങൾ ആഘോഷമാക്കുന്നു. ഇതെല്ലാം കാണുമ്പോൾ ഏറെ അഭിമാനം ഉണ്ട്. മാത്രമല്ല ഒരുപാട് ആളുകൾ പാർവതിയുടെ സിനിമകൾ കാണുന്നു, ഇതെല്ലാം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. തങ്കലാൻ, മനോരഥങ്ങൾ, ഉള്ളൊഴുക്ക് സിനിമകൾക്ക് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നു. എല്ലാം പാർവതിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഉള്ളൊഴുക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്.

പാർവതിയെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു സംഗീത ജനചന്ദ്രൻ. സ്ത്രീകൾ നേരിടുന്ന ആക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെങ്കിൽ സംഘടനാ തലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിതി വരെ പരിഹാരങ്ങൾ കൊണ്ട് വരാൻ സാധിക്കുള്ളൂ. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റു മേഖലയിലേക്കും സ്ത്രീകൾ വരാൻ തയ്യാറാവണം.
ഇത്തരം വിഷയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ മീഡിയ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിനാൽ ആണല്ലോ ആളുകൾ ഈ വിഷയത്തെ ഇത്രയും സീരിയസായി സമീപിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വൈകിയതിനെ കുറിച്ചെല്ലാം ജനങ്ങളോട് സംസാരിച്ചതും ഈ പ്രമുഖ മീഡിയകൾ തന്നെയാണ്. എന്നാൽ ഇത്തരം മാധ്യമങ്ങളേക്കാൾ കൂടുതൽ സ്വാധീനമുള്ളത് സോഷ്യൽ മീഡിയക്ക് തന്നെയാണ്.
അതിനാലാണ് അത്തരം ചാനലുകളിലൂടെ ദ്രുതഗതിയിൽ വാർത്തകൾ എത്തിച്ചേരുന്നത്. എന്നിട്ടും മാന്യമായ രീതിയിൽ തന്നെ വാർത്തകളെ പുറത്ത് വിടാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരും ഈ നാട്ടിൽ ഉണ്ട്. കാരണം ഒരുപാട് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് കൊണ്ട് വരാൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.

പുരുഷ ആധിപത്യം സിനിമാ മേഖലയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. പക്ഷേ ചില ആളുകൾക്കിടയിൽ അതിൽ നിന്നും മാറ്റങ്ങൾ വരുന്നുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ നടി സറിൻ ഷിഹാബിന് ഉണ്ടായിട്ടുള്ള അനുഭവം പങ്കുവെക്കുന്നു. ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കാൻ ഞാൻ ലൊക്കേഷനിൽ എത്തി. സംവിധായകൻ എന്നെ മാറ്റി നിർത്തി സംസാരിച്ചു. ഈ സിനിമ നിന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും എന്ന് പറഞ്ഞു. പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തിൽ എനിക്ക് ഏറ്റവും കുറവ് തുകയായിരുന്നു ലഭിച്ചത്.
എന്നാൽ അന്ന് എനിക്ക് മനസിലായി ചില പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്നതിനാൽ ഈ ചിത്രം എന്തായാലും സംഭവിക്കും. എനിക്ക് ശമ്പളം കുറവായത് എനിക്ക് കഴിവ് ഇല്ലാത്തതിനാൽ അല്ല. പക്ഷേ പ്രതിഫലം കുറവായിരിക്കുമെന്ന് നേരത്തെ സംവിധായകൻ പറഞ്ഞതിനാൽ എനിക്ക് വേറെ ബുദ്ധിമുട്ട് തോന്നിയില്ല. എല്ലാം വ്യക്തതയോടെ അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ അത്തരമൊരു സംഭാഷണം നടന്നില്ലായിരുന്നുവെങ്കിൽ എനിക്ക് പരിഗണന ലഭിക്കുന്നില്ല എന്ന് ചിന്തിച്ചേനെ. അങ്ങനെ ഉണ്ടായില്ല. ഇതുപോലെ എല്ലാവരും പെരുമാറിയാൽ മാറ്റങ്ങൾ ഉണ്ടാവും.


Click it and Unblock the Notifications