പൃഥ്വിയും ഞാനും ക്ലാസ്മേറ്റ്സ് ആണ്; സിനിമയിൽ നേരിടേണ്ടി വന്നിട്ടില്ലാത്തത് അമേരിക്കൻ ജീവിതത്തിൽ അനുഭവിച്ചു!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് അഭിരാമി. പത്രം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഭിരാമി ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. മലയാളം തമിഴ്, ഭാഷകളിലൊക്കെയായി തിളങ്ങി നിൽക്കുകയാണ് താരം.
ഗരുഡൻ ആണ് അഭിരാമിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് അഭിരാമി എത്തിയത്. അഭിരാമി ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം അഭിനയിച്ച മലയാള സിനിമയാണിത്. മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവിൽ നിരവധി അഭിമുഖങ്ങൾ അഭിരാമി നൽകിയിരുന്നു. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ താരം സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

മലയാളത്തിലായാലും തമിഴിലായാലും വിരലിലെണ്ണാവുന്ന സിനിമകളെ താൻ ചെയ്തിട്ടുള്ളുവെന്ന് അഭിരാമി പറയുന്നു. അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്. അഭിനയിച്ച സിനിമകളിൽ, ഒരു സിനിമയും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍, കഥയോ, അതിലെ കഥാപാത്രമോ, ടീമോ, അതില്‍ നിന്ന് വരുന്ന പ്രതിഫലമോ ഏതെങ്കിലും ഒന്നെങ്കിലും മാച്ചായെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ. പിന്നെ കുറ്റബോധപ്പെട്ടിട്ട് കാര്യമില്ലല്ലോ എന്ന് അഭിരാമി പറയുന്നു.
കുടുംബത്തിന്റെ പിന്തുണ ഉള്ളത് കൊണ്ടാണ് ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കാൻ കഴിയുന്നതെന്നും അഭിരാമി പറഞ്ഞു. ഇടയ്ക്ക് അഭിനയം നിര്‍ത്തിയത് കുടുംബം ആവശ്യപ്പെട്ടിട്ടായിരുന്നില്ല. അത് എന്റെ തീരുമാനമായിരുന്നു. തിരിച്ചു വന്നതും എന്റെ തീരുമാനമാണ്. കുഞ്ഞിനെ ദത്ത് എടുത്തതാണ് ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം. ഷൂട്ടിങ് തിരക്കിനിടയിലും അവള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നുണ്ട്. എനിക്കൊപ്പം എല്ലായിടത്തും അവളും ഉണ്ടാവും. ജീവിതത്തിലെ ഈ ഘട്ടം താൻ ആസ്വദിക്കുകയാണെന്നും അഭിരാമി വ്യക്തമാക്കി.
നിറത്തിന്റെയോ ജാതിയുടെയോ പേരിലുള്ള യാതൊരു വേര്‍തിരിവുകളും എനിക്ക് സിനിമയില്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ യഥാർത്ഥ ജീവിതത്തിൽ അതുണ്ടായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തോളം ഞങ്ങള്‍ അമേരിക്കയില്‍ ആയിരുന്നു. അവിടെ വച്ച് നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടു. അതിനോട് പ്രതികരിക്കാനുള്ള ഒരു സ്‌പേസ് അന്ന് ഉണ്ടായിരുന്നില്ല. അപമാനിച്ചയാളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്തത്. അവിടെ ആയിരുന്നപ്പോൾ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടയായിരുന്നില്ല. കൊവിഡ് കാലത്താണ് തിരികെ നാട്ടിലേക്ക് വന്നത്.

ഇനി ആര്‍ക്കൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്ന ചോദ്യത്തിന്, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താൻ സ്വാര്‍ത്ഥയാണ് എന്നായിരുന്നു അഭിരാമിയുടെ മറുപടി. എനിക്ക് എല്ലാവരുടേയുമൊപ്പം അഭിനയിക്കണം, ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, പൃഥ്വിരാജ് എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കണമെന്ന് അഭിരാമി പറഞ്ഞു. അതിനിടെ പൃഥ്വിരാജും താനും ക്ലാസ്മേറ്റ്സ് ആയിരുന്നെന്നും അഭിരാമി വെളിപ്പെടുത്തി.
ഭാരതീയ വിദ്യാഭവനില്‍ ഞങ്ങള്‍ ഒന്നിച്ച് പഠിച്ചതാണ്. ഇപ്പോഴും ആ സൗഹൃദം പൃഥ്വിയുമായുണ്ട്. വിളിക്കാറും മെസേജയക്കാറുമൊക്കെയുണ്ടെന്ന് നടി പറഞ്ഞു. സിനിമയില്‍ വലിയ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു. അന്നുള്ള സുഹൃത്തുക്കളില്‍ ഇന്നും കോണ്ടാക്ട് ചെയ്യുന്നത് ദിവ്യ ഉണ്ണിയാണ്. അന്നുണ്ടായിരുന്നവരില്‍ പലരും ഇന്ന് ഈ ലോകത്തില്ല എന്നറിയുമ്പോള്‍, ഈ ബന്ധങ്ങളെല്ലാം സൂക്ഷിക്കേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇന്നുള്ളവരിൽ പദ്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവരൊക്കെയായി നല്ല ബന്ധമാണെന്നും അഭിരാമി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications