വഴക്കിട്ട് അടിച്ചുപിരിഞ്ഞ സുഹൃത്തുക്കൾ കല്യാണം കഴിച്ച് ഒന്നായി; പ്രകാശുമായുള്ള വിവാഹത്തെക്കുറിച്ച് ജലജ പറഞ്ഞത്
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ജലജ. എൺപതുകളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം. 1978 ൽ തമ്പ് എന്ന സിനിമയിലൂടെയാണ് ജലജ സിനിമയിലെത്തുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. പ്രകാശ് നായരെയാണ് ജലജ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി കുടുംബിനിയായി നടി. പിന്നീട് ഫഹദ് ഫാസിൽ നായകനായ മാലികിലൂടെയാണ് തിരിച്ചുവരവ്.
മാലികിൽ ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് ഏക മകൾ ദേവിയാണ്. ഇപ്പോഴിതാ കൈരളിക്ക് നൽകിയ ജലജയുടെ പഴയൊരു അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. വിവാഹത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുമാണ് നടി സംസാരിക്കുന്നത്.

സാധാരണ ഒരാളാണ് ഞാന്‍. ഒരു സമയമായപ്പോള്‍ കല്യാണം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് പോയി. അത്രയേ സംഭവിച്ചിട്ടുള്ളൂ എന്നാണ് ജലജ തന്റെ സിനിമയിലെ ഇടവേളയെ കുറിച്ച് പറയുന്നത്. ബഹ്‌റൈനിൽ ഒരു പരിപാടിക്ക് പോയ സമയത്താണ് പ്രകാശിനെ ആദ്യമായി കാണുന്നത്. അന്ന് മൊബൈലോ വാട്‌സാആപ്പോ ഒന്നിമില്ലായിരുന്നു. കത്തുകളാണ് വന്നിരുന്നത്. നല്ല കത്തുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. അങ്ങനെ കുറേ നല്ല സൗഹൃദങ്ങളുണ്ട്.
പ്രകാശാണ് ആദ്യം കത്തയച്ചത്. ഇംഗ്ലീഷിലായിരുന്നു എഴുത്ത്. ജോലിയുടെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കും. റൊമാന്‍സിനെക്കുറിച്ചൊന്നും എഴുതാറില്ല. അങ്ങനെ നല്ല സുഹൃത്തുക്കളായി മാറിയെന്ന് ജലജ പറയുന്നു. ഇടയ്ക്ക് വച്ച് താനും പ്രകാശും അടിച്ച് പിരിഞ്ഞു. സൗഹൃദമൊക്കെ പോയി. എന്തോ തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു വഴക്ക്. പിന്നീട് മറ്റൊരു സ്റ്റേജ് ഷോയ്ക്കായി പോയ സമയത്ത് പ്രകാശിനെ കണ്ട് സംസാരിച്ചാണ് തിരിച്ചു വന്നത്.
തനിക്ക് കല്യാണം ആലോചിക്കുന്ന സമയമായിരുന്നു അതെന്ന് ജലജ പറയുന്നു. അതിനിടയില്‍ പ്രകാശും നാട്ടിലെത്തി. വര്‍ഷങ്ങളായുള്ള പരിചയമല്ലേ, നമുക്ക് കല്യാണം കഴിച്ചാലോ എന്ന ചോദ്യം വന്നു. ജാതകം ചേരുകയാണെങ്കില്‍ കല്യാണം കഴിക്കാം എന്നായിരുന്നു തീരുമാനം. നോക്കിയപ്പോള്‍ ജാതക ചേർച്ചയുണ്ട്. അങ്ങനെയാണ് കല്യാണം കഴിക്കുന്നതെന്ന് ജലജ പറയുന്നു. മോഡേണായി തോന്നുമെങ്കിലും ശരിക്കും നാടനാണ് അദ്ദേഹമെന്നാണ് ഭർത്താവിനെ കുറിച്ച് നടി പറഞ്ഞത്.
വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്റൈനിലാണ് നടി താമസിക്കുന്നത്. സിനിമ വേണ്ടെന്ന് തീരുമാനിച്ച് മാറി നിന്നതായിരുന്നില്ലെന്നും ജലജ അഭിമുഖത്തിൽ പറയുന്നുണ്ട്. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ബഹ്‌റൈനിലേക്ക് പോയി. മികച്ച അവസരങ്ങള്‍ വന്നപ്പോള്‍ കേരളത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. ഭര്‍ത്താവിന് ജോലിക്ക് പോകണമായിരുന്നു. മകള്‍ ജനിച്ചതോടെ അവളുടെ കാര്യങ്ങള്‍ക്കാണ് കൂടുതൽ പ്രധാന്യം നൽകിയത്.

ഞാൻ അവിടെയും ഇവിടെയുമായി നിന്നാൽ അത് മോളുടെ പഠനത്തെ ബാധിക്കും. ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ അല്ലേ ശരിയാവുകയുള്ളൂ. അവളെ വിട്ട് വരാന്‍ ബുദ്ധിമുട്ടായിരുന്നു. കുറച്ച് നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞല്ലോ, അതിന്റെ പേരില്‍ ആളുകളൊക്കെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് സ്വയം സമാധാനം കണ്ടെത്തുകയായിരുന്നുവെന്ന് നടി പറയുന്നു.
മാലികിന്റെ കഥ പറയാനായി അണിയറപ്രവര്‍ത്തകര്‍ വന്നപ്പോള്‍ ദേവിക്കാണ് അവസരമെന്നാണ് കരുതിയത്. പിന്നീടാണ് തനിക്കു വേണ്ടിയാണ് അവരുടെ വരവെന്ന് മനസിലായത്. തന്റെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റം കൂടിയാവുകയായിരുന്നു മാലിക്. സന്തോഷത്തോടെയാണ് അവള്‍ അഭിനയിച്ചത്. നല്ലൊരു തുടക്കം ലഭിച്ചതില്‍ സന്തോഷമെന്നാണ് മകൾ പറഞ്ഞതെന്നും ജലജ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











