അതുകൊണ്ടാകും ശാലിനി അഭിനയം തന്നെ നിർത്തിയത്; സിനിമയിൽ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്: രോഹിണി പറഞ്ഞത്
ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് രോഹിണി. തമിഴിലും മലയാളത്തിലുമായി നായികാ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള രോഹിണി ഇന്ന് തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ രോഹിണിയുടെ വേഷമൊക്കെ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന രോഹിണി ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതൽ കാണപ്പെടുന്നത്.
സ്ഥിരം മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ മലയാളിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുള്ള രോഹിണി ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. ചെന്നൈയിലാണ് വളർന്നത്. 1976 ല്‍ തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 1982 ൽ പുറത്തിറങ്ങിയ കാക്ക എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കും എത്തി.

പിന്നീട് തമിഴിലും തന്റേതായ ഇടം കണ്ടെത്തിയ രോഹിണി തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. എല്ലാ ഭാഷകളിലും നായികാ വേഷങ്ങളിൽ രോഹിണി തിളങ്ങിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ല്‍ പരം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 38 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം.
അഭിനയത്രി എന്നതിന് പുറമെ ഒരു സംവിധായക കൂടിയാണ് രോഹിണി. 2008 ൽ സൈലന്റ് ഹ്യുസ് എന്നൊരു ഡോക്യൂമെന്ററി രോഹിണി സംവിധാനം ചെയ്തിരുന്നു. ബാല താരങ്ങളെ കുറിച്ചുള്ളതായിരുന്നു ഡോക്യൂമെന്ററി. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഡോക്യൂമെന്ററി ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് രോഹിണി സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു ഡോക്യൂമെന്ററി ചെയ്തത് എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിണി.

'ഞാൻ ഒരു ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നല്ലോ. എനിക്ക് അത് വെച്ചുള്ളൊരു സ്ക്രിപ്റ്റ് കയ്യിൽ ഉണ്ടായിരുന്നു. അപ്പോൾ അത് ചെയ്യുന്നതിന് മുൻപ് ഒരു ഡോക്യൂമെന്ററി ചെയ്യണം എന്ന് ഉണ്ടായി. അങ്ങനെയാണ് അത് ചെയ്തത്. ഞാൻ അഭിനയിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത് പോലെയാണ് ഇപ്പോഴും ഉള്ളത്. അതായത് രാവിലെ 9 മണിക്ക് ഉള്ള ഷൂട്ടിന് ഒരു കുട്ടിയെ രാവിലെ അഞ്ചര മണിക്ക് പോയി വിളിക്കും. അഞ്ചരയ്ക്ക് ഇറങ്ങണമെങ്കിൽ ആ കുട്ടി എപ്പോൾ എഴുന്നേൽക്കുന്നുണ്ടാവും. അങ്ങനെ വരുന്ന കുട്ടികൾ വൈകുന്നേരം വരെ സെറ്റിൽ നിൽക്കണം,'

'അത് ഒരു ഇൻസൈഡർ സ്റ്റോറി പോലെയാണ് ഞാൻ ചെയ്തത്. എന്റെ രീതിയിലാണ് അത് ചെയ്തത്. ആ വിഷയത്തിൽ സിനിമ മേഖല ശ്രദ്ധിക്കാൻ വേണ്ടിയാണു അങ്ങനെ ഒരു ഡോക്യൂമെന്ററി ചെയ്തത്. ശരിക്കും പുറത്തൊക്കെ നോക്കിയാൽ കുട്ടികളുടെ വർക്കിങ് ടൈം ആറ് മണിക്കൂറാണ്. ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ട്. അങ്ങനെ ഒന്ന് ഇവിടെ ഇല്ല. അത്തരം നിയന്ത്രണങ്ങൾ കൊണ്ടു വരണം എന്നത് കൊണ്ടാണ് അത് ചെയ്തത്,'
'പ്രേക്ഷകർക്കും ഇതൊന്നും അറിയില്ല. എന്താണ് കുട്ടികൾക്ക് സംഭവിക്കുന്നതെന്ന് അവർക്ക് മനസിലാവില്ല. പുറത്ത് നിന്ന് കാണുമ്പോൾ 'ഓ... ക്യൂട്ട് ബേബി ശാലിനി' എന്നൊക്കെ പറയും. ഇപ്പോഴിതാ, ബേബി ശാലിനി ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് ഇരിക്കുകയാണ്. എങ്ങനെയാണ് ആ സാഹചര്യത്തിലേക്ക് അവർ പോയത്. ഒന്ന് ആലോചിച്ചു നോക്കു. അവർക്ക് ഇപ്പോൾ നായിക ആയിട്ട് പോലും അഭിനയിക്കേണ്ട. അങ്ങനെ അഭിനയിച്ച് അഭിനയിച്ച് ആ കുട്ടിക്കാലം നഷ്ടപ്പെട്ട കുട്ടിയാണത്', രോഹിണി പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും രേവതി സംസാരിച്ചിരുന്നു. കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം മറികടന്ന് വന്നതാണ്. ആരുടേയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് നേരെയുണ്ടായത് എല്ലാം ഞാൻ സംവിധയകാൻ വഴിയോ നിർമ്മാതാക്കൾ വഴിയോ മറികടന്നിട്ടുണ്ട്. മീ റ്റു ഒക്കെയായി മുന്നോട്ട് വന്നവരെ ഞാൻ പിന്തുണയ്ക്കുന്നു. എന്നാൽ ഒരുപാട് കാലം കഴിഞ്ഞ് അത് പറയുന്നതിനോട് എനിക്ക് വ്യക്തിപരമായി താത്പര്യമില്ല എന്നും രോഹിണി പറഞ്ഞു.


Click it and Unblock the Notifications