കല്യാണം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വഭാവം മാറി; സിനിമയെടുത്ത് അവസാനം ദാരിദ്ര്യത്തിലായി: ശാന്തി വില്യംസ്
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. 70 കളിലും 80 കളിലും തമിഴ് മലയാളം സിനിമകളിൽ നിറഞ്ഞു നിന്ന താരത്തിനെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചിതം മിന്നുകെട്ട് സീരിയലിലൂടെയാകും. മിന്നുകെട്ടിൽ ജാനകിയമ്മ എന്ന കഥാപാത്രമായി എത്തി ശാന്തി ജനപ്രീതി നേടിയിരുന്നു. തേനും വയമ്പും, സ്നേഹ കൂട്, നൊമ്പരപ്പൂവ് തുടങ്ങിയ ശ്രദ്ധേയ സീരിയലുകളിലും ശാന്തി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ് സീരിയലുകളിലാണ് നടി കൂടുതൽ സജീവം.
മലയാളത്തിൽ പളുങ്ക്, യെസ് യുവർ ഹോണർ, രാക്കിളിപ്പാട്ട് തുടങ്ങിയ സിനിമകളിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ട് ശാന്തി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ശാന്തി പിന്നീട് തിരിച്ചുവന്നപ്പോഴാണ് ഈ സിനിമകളുടെ ഭാഗമായത്. മലയാളം സീരിയലുകളിൽ എത്തുന്നതും ആ കാലത്താണ്.

ശാന്തിയുടെ ഭർത്താവ് ജെ വില്യംസും മലയാള സിനിമാ ലോകത്തിന് സുപരിചിതനാണ്. മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായിരുന്നു അദ്ദേഹം. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ക്യാമറാമാനായിരുന്നു അദ്ദേഹം. എന്നാൽ 2005 ഓടെ വില്യംസ് അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

ഇപ്പോഴിതാ, സിനിമയിലേക്ക് താൻ തിരിച്ചുവന്നതിനെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുമെല്ലാം ശാന്തി സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരിക്കൽ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരുകാലത്ത് വലിയ സമ്പന്നരായി ജീവിച്ചിരുന്ന തങ്ങൾ അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതിനെ കുറിച്ചും ശാന്തി പറയുന്നുണ്ട്.
'കണ്ണൂരിൽ വല്യേട്ടന്റെ ഒരു സഹോദരന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. കല്യാണത്തിന് മുൻപ് വരെ അച്ഛനോടായിക്കോട്ടെ ഞങ്ങളോടായിക്കോട്ടെ നല്ല സ്വഭാവമായിരുന്നു വില്ല്യേട്ടന്റെത്. അതു കഴിഞ്ഞപ്പോൾ ആൾ മാറി. ജോലിയുടെ ടെൻഷനൊക്കെ വീട്ടിൽ വന്ന് എന്നോടായിരിക്കും കാണിക്കുന്നത്. അങ്ങനെ കാണിക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കും. അതുകൊണ്ട് ആവണം ഞങ്ങൾ നല്ലൊരു അണ്ടർസ്റ്റാൻഡിങ്ങിൽ 25 വർഷം ജീവിച്ചത്,'

'ആൾ വളരെ ഷോർട്ട് ടെമ്പെർഡ് ആയിരുന്നു. പിന്നെ ആര് പൈസ ചോദിച്ചാലും എടുത്ത് കൊടുക്കും. അന്നത്തെ ഏറ്റവും വലിയ ക്യാമറാമാൻ അദ്ദേഹമായിരുന്നു. അക്കാലത്ത് ഒരു സിനിമയ്ക്ക് രണ്ടര ലക്ഷവും മൂന്ന് ലക്ഷവും വരെയൊക്കെ പ്രതിഫലം വാങ്ങുമായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. പക്ഷെ അങ്ങനെ കിട്ടിയ പണത്തിന് എല്ലാം പടങ്ങൾ എടുത്തു. അതിൽ മൂന്നോ നാലെണ്ണം മാത്രം വിജയിച്ചു. ഒരു 85 മുതൽ കുറെ പടങ്ങളിൽ പൈസ പോയി,'

'അതിന്റെ ഇടയിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നു, അച്ഛൻ എനിക്ക് വാങ്ങി തന്ന വീട് ജപ്തിയായി. കുറെ കഴിഞ്ഞപ്പോൾ വില്ല്യേട്ടന് തീരെ വയ്യാതെ ആയി. അങ്ങനെയാണ് ഞാൻ വീണ്ടും അഭിനയിച്ചാലോ എന്ന് ചിന്തിക്കുന്നത്. അങ്ങനെ ശ്രമിക്കാൻ തുടങ്ങി. തമിഴിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. വില്യേട്ടന്റെ മെഡിക്കൽ ചെലവുകൾക്കും മറ്റുമായി ഒരുപാട് പണം ആവശ്യമായിരുന്നു. ഞങ്ങൾ ദാരിദ്ര്യം എന്ന് പറഞ്ഞാൽ അതിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്,'

'വില്യേട്ടനെ മാത്രമല്ല നാല് മക്കളെയും എനിക്ക് നോക്കണമായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കടം വാങ്ങി ഏകദേശം 13 ലക്ഷം രൂപയ്ക്ക് കടക്കാരിയായി ഞാൻ മാറിയിരുന്നു. എനിക്ക് കിട്ടുന്ന മിച്ച വരുമാനം കൊണ്ട് ചികിത്സ കാര്യങ്ങൾ നോക്കാനേ കഴിഞ്ഞിട്ടുള്ളൂ. അല്ലാതെ എനിക്കോ മക്കൾക്കോ ആയി ഒന്നും കരുതിവെക്കാൻ കഴിഞില്ല. വില്ല്യേട്ടന് ആണെങ്കിലും മുഴുവൻ സിനിമ സിനിമ എന്ന് പറഞ്ഞു കൊണ്ടുപോയി കളഞ്ഞു. മകളെ കുറിച്ച് ഓർത്തില്ല,' ശാന്തി വില്യംസ് പറഞ്ഞു.


Click it and Unblock the Notifications











