'ചിലപ്പോൾ അതോർക്കുമ്പോൾ തമാശയായി തോന്നും'; മരണത്തെ മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് നടി സ്വാസിക!
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. സിനിമയിൽ നിന്ന് കരിയർ ആരംഭിച്ചത് ആണെങ്കിലും സീരിയലുകളിലൂടെയാണ് സ്വാസിക പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. അഭിനയത്രി എന്നതിന് പുറമെ മികച്ച നർത്തകിയും അവതാരകയും കൂടിയാണ് സ്വാസിക. കഴിഞ്ഞ വർഷം നിരവധി സിനിമകളിലൂടെയും സ്വാസിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. അതിൽ ചതുരം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധ നേടി.
ഏകദേശം പത്ത് വർഷത്തോളമായി സിനിമയിൽ ഉള്ള സ്വാസികയുടെ കരിയറിൽ വലിയ ഉയർച്ചകൾ ഉണ്ടായത് അടുത്ത കാലത്തായാണ്. അതേസമയം, മുൻപൊരിക്കൽ അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ച് സ്വാസിക സംസാരിച്ചിരുന്നു. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. താൻ മരണത്തെ മുന്നിൽ കണ്ട ഒരു നിമിഷത്തെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

ജീവിതത്തിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടായിട്ടുണ്ടോ എന്ന ആനിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വാസിക. ആദ്യം അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരു ട്വിസ്റ്റ് പറഞ്ഞുകൊണ്ടാണ് സ്വാസിക തുടങ്ങിയത്. 'ഞാൻ 2012 ലാണ് കരിയർ ആരംഭിക്കുന്നത്. തമിഴിൽ നായികയായപ്പോൾ ഞാൻ കരുതി ഇപ്പോൾ തന്നെ തമിഴ് മുഴുവൻ കീഴടക്കാൻ കഴിയുമെന്ന്. അതും പറഞ്ഞാണ് അങ്ങോട്ട് പോയത്. അത് കഴിഞ്ഞു കുറേക്കാലം കാത്തിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആങ്കറിങ്ങിലേക്ക് എത്തി,'
'അപ്പോൾ മലയാളം മുഴുവൻ കീഴടക്കാമെന്ന് കരുതി. അതും നടന്നില്ല. പ്രതീക്ഷിക്കുന്ന ഒന്നും നടക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ്. ഞാൻ ഒരു ഡാൻസ് ഷോയ്ക്ക് വേണ്ടി യുഎസിൽ പോകുന്നത്. അത് കഴിഞ്ഞ് വന്നപ്പോഴാണ് സീരിയലിലേക്ക് ഉള്ള ഓഫർ വന്നത്. സീരിയലിൽ നിന്നാണ് ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചത്. ആ സീരിയൽ കഴിഞ്ഞപ്പോൾ ആളുകളുടെ സ്നേഹം കിട്ടി. ഞാനൊരു ആർട്ടിസ്റ്റ് ആണെന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റി,'
'അതുവരെ എന്റെ സിനിമകൾ ഒന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. അതുവഴിയാണ് എനിക്ക് എല്ലാ ഷോകളിലും പങ്കെടുക്കാനും ഡാൻസ് ചെയ്യാനുമൊക്കെയുള്ള അവസരങ്ങൾ ലഭിച്ചത്. അപ്പോൾ എന്റെ അഭിനയ ജീവിതത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായത്. അമേരിക്കയിൽ പോയി, ഒരു ഏഴ് കടൽ കടന്ന് തിരിച്ചു വന്നപ്പോഴാണ് അതോടെ എന്റെ ജീവിതം മാറി, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്ന് ഇരിക്കുന്നത്,' എന്നാണ് സ്വാസിക പറഞ്ഞത്.
'ജീവൻ തിരിച്ചു കിട്ടിയ പോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിൽ കടയിൽ പോയി തിരിച്ചു വരുന്ന സമയത്ത്, അടുത്തൊരു കുളത്തിൽ കാൽ കഴുകാൻ ഇറങ്ങി. ഞാൻ അവിടെ നിന്ന് സ്ലിപ്പായി വെള്ളത്തിലേക്ക് വീണു. അതൊരു ചുഴിയുള്ള കുളമായിരുന്നു. അതിന്റെ ഉള്ളിലേക്ക് പോയി. ആ സമയത്ത് എനിക്ക് നീന്തൽ അറിയില്ല.
'ആ സമയത്ത് ഉള്ളിൽ മരിച്ചു മരിച്ചു എന്ന ചിന്ത ആയിരുന്നു. അമ്മയെയും അച്ഛനെയും ഇനി കാണാൻ കഴിയില്ല എന്നൊക്കെയുള്ള ചിന്ത കയറി വന്നു. അത്ര ചെറുപ്പത്തിലേ തന്നെ മരണഭയം വന്നു. പിന്നീട് ഏതോ കല്ലിൽ ചവിട്ടി ഞാൻ മുകളിലേക്ക് പുഷ് ചെയ്ത് വന്നപ്പോഴാണ് ശ്വാസമെടുക്കാൻ പറ്റിയത്.,'

'അപ്പോഴേക്കും ശബ്ദം കേട്ട് ആരൊക്കെയോ ഓടി വന്ന് രക്ഷിച്ചു. അപ്പോൾ എനിക്ക് ചവിട്ടാൻ ആ കല്ല് അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ ഞാൻ ആ ചുഴിയിലേക്ക് തന്നെ പോയേനെ. ചിലപ്പോൾ അതോർക്കുമ്പോൾ തമാശയായി തോന്നും. എങ്കിലും മരണത്തെ മുന്നിൽ കണ്ടൊരു നിമിഷമായിരുന്നു അത്. വളരെ ചെറിയ പ്രായമായിരുന്നു അത്. മൂന്നിലോ നാലിലോ മറ്റോ പഠിക്കുകയാണ്,' സ്വാസിക പറഞ്ഞു.
ആ സംഭവത്തിന് ശേഷം വാശിയോടെ നീന്തൽ പഠിച്ചെന്നും സ്വാസിക പറഞ്ഞു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇത്തരം വാശികളിലൂടെയാണ് നേടിയതെന്നും. എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരം വാശികളുണ്ടാകുന്നതെന്ന് സ്വാസിക കൂട്ടിച്ചേർത്തു. അതേസമയം, ചതുരമാണ് സ്വാസികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ എന്നിങ്ങനെ മൂന്ന് സിനിമകളാണ് സ്വാസികയുടേതായി അനൗൺസ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications