'അന്ന് നടിമാരാണ് എന്നെ വേദനിപ്പിച്ചത്, ഭക്ഷണത്തിന് മുന്നിൽവച്ച് പോലും അപമാനിച്ചു; ഞാൻ മധുരമായി പകരംവീട്ടി'
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് അംബിക. തെന്നിന്ത്യൻ സിനിമയിലെ തന്നെ നിറ സാന്നിധ്യമായിരുന്നു അംബിക. എഴുപതുകളിൽ ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് താരം. പിന്നീട് വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അംബിക, എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലേയും തമിഴിലെയും സൂപ്പർ താരങ്ങളുടെ നായികയായും തിളങ്ങി. നീലത്താമര, രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് എന്നിവയാണ് അംബികയുടെ ചില ശ്രദ്ധേയ സിനിമകൾ.
ബാലതാരമായി കരിയർ ആരംഭിച്ചതാണെങ്കിലും നായികയായി മാറിയ സമയത്ത് സിനിമയിൽ നിന്നും ചില മോശം അനുഭവങ്ങൾ അംബികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കൂടുതലും നടിമാരിൽ നിന്നുമാണ് വേദനിപ്പിക്കുന്ന അനുഭവങ്ങൾ താരത്തിന് ഉണ്ടായത്. മുൻപൊരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ അംബിക ഇതേ കുറിച്ച് മനസുതുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

'തുടക്കകാലത്ത് എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു. പേര് ഞാനിപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിട്ടുണ്ട്,' അംബിക പറയുന്നു. 'എറണാകുളത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ ഫുഡുമായി ബന്ധപ്പെട്ട് ഒരു കാര്യം വന്നപ്പോൾ, പുതിയ ആൾക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു. എന്നെ അത് വല്ലാതെ വേദനിപ്പിച്ചു,'
'എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ ഹർട്ടാവും. മോളിങ്ങ് വാ എന്ന് അമ്മ വിളിച്ചുകൊണ്ടു പോയി. എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. അവർ എന്നെ മുൻപും വേദനിപ്പിച്ചിട്ടുള്ളവരാണ്. എന്നിട്ട് അമ്മ എനിക്ക് എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ പോയിട്ട് നാലഞ്ച് കരിമീൻ വാങ്ങിച്ച് കൊണ്ടു വന്നു, ഞാൻ അത് കഴിച്ചു,' വികാരാധീനയായി അംബിക പറഞ്ഞു.
തനിക്ക് വൈകുന്നേരം മറ്റൊരു ഷൂട്ട് ഉണ്ടെന്ന് മനസിലാക്കി, മനഃപൂർവം പത്ത് പന്ത്രണ്ട് ടേക്കുകൾ എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അംബിക ഓർത്തു. മറ്റൊരു നടി ഭക്ഷണം കഴിക്കാൻ ഇരിക്കവേ തന്നെ അപമാനിച്ചതിനെ കുറിച്ചും അംബിക പറഞ്ഞു. 'ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എല്ലാവരെയും വിളിച്ച സമയത്ത് ഞാൻ ഇരിക്കാൻ പോയപ്പോൾ, നോ നോ, യൂ ഗോ ആന്റ് സിറ്റ് ദേർ എന്ന് പറഞ്ഞ് പറഞ്ഞയച്ചു,'
'അവിടെ സീനിയേഴ്സ് ആണ് എന്ന് പറഞ്ഞാണ് എന്നെ ഓടിച്ചത്. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞു, നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന്. ഞാൻ അതിന് മധുരമായി പകരം വീട്ടുകയും ചെയ്തു,' അംബിക പറയുന്നു.

'അവർ മദ്രാസിൽ ഒരു ഷൂട്ടിംഗിന് വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. എനിക്ക് മേക്കപ്പ് റൂമും ആളുകളുമാെക്കെയുണ്ട്. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ അവരവിടെ നിൽക്കുന്നു. എന്താ ഇവിടെയെന്ന് ഞാൻ ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാൻ പറഞ്ഞു. അവരെ വിളിച്ച് ഞാൻ എന്റെ റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി, അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റെ അവരുടെയൊപ്പം നിർത്തി,'
'അവർ തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ എന്നെ നോക്കി. ആ നോട്ടത്തിൽത്തന്നെ രണ്ടുപേർക്കും കാര്യം മനസിലായി,' അംബിക പറഞ്ഞു. ഇന്നും എറണാകുളത്തെ ഗ്രാൻഡ് ഹോട്ടലിന് മുന്നിലൂടെ പോകുമ്പോൾ തനിക്ക് ആ പഴയ സംഭവം ഓർമ്മ വരാറുണ്ടെന്നും അംബിക അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











