പണത്തിന് വേണ്ടി ചാടിയതാണ്, അത് വെറുതെയായി! ഏഴായിരം വിഗ്ഗുകാരൻ കൊണ്ടുപോയി; അനുഭവം പങ്കുവെച്ച് ബാബുരാജ്
വില്ലൻ വേഷങ്ങളിലൂടെ വന്ന് പിന്നീട് ഹാസ്യ നടനായും സഹനടനായും നായകനായുമെല്ലാം തിളങ്ങി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സിനിമയുടെ വിവിധ മേഖലകളിൽ ബാബുരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങളിൽ നിന്ന് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെയാണ് ബാബുരാജ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. അതോടെയാണ് നടന്റെ കരിയറിലും വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്.
ഇന്ന് കോമഡി വേഷങ്ങൾക്ക് പുറമെ അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങുമെന്ന് ബാബുരാജ് തെളിയിച്ചു കഴിഞ്ഞു. ഇതിനിടെ സംവിധായകനായും നിർമാതാവായുമൊക്കെ നടൻ ശ്രദ്ധ നേടിയിട്ടുണ്ട്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം, ബ്ലാക്ക് കോഫീ എന്നീ ചിത്രങ്ങൾ ബാബുരാജ് സംവിധാനം ചെയ്തവയാണ്.

എന്നാൽ സിനിമയിലെ തുടക്കകാലം ബാബുരാജിനെ സംബന്ധിച്ച് അത്ര നിറമുള്ളതായിരുന്നില്ല. വില്ലൻ വേഷങ്ങളും സ്റ്റണ്ടുമൊക്കെ ചെയ്ത് നടന്നിരുന്ന സമയത്ത് ഒരുപാട് കഷ്ടപ്പാടുകൾ നടൻ അനുഭവിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ബാബുരാജ് മനസുതുറക്കുകയുണ്ടായി. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കാശുണ്ടാക്കാൻ എന്ത് സാഹസികതയും കാണിക്കാൻ അക്കാലത്ത് താൻ തയ്യാറായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.
'കേരളത്തിൽ ഞാൻ ചാടാത്ത പാലങ്ങൾ ഒന്നും ഇല്ല എന്നതാണ് സത്യം. ഇരുമ്പനം പാലത്തിൽ നിന്നാണ് അവസാനം ചാടിയത്. ഇരുമ്പനം പാലം ആണോ അതോ സീപോർട്ട് റോഡിലെ റയിൽവെ ബ്രിഡ്‌ജിന്റെ താഴെ ആണോ എന്നൊരു സംശയമുണ്ട്. ഞാൻ ഈ വെണ്ടുരുത്തി പാലത്തിന്റെ അവിടെ നിന്നൊക്കെ ചാടിയിട്ടുണ്ട്. അതിൽ ചാടിയതുമായി ബന്ധപ്പെട്ടുള്ള ഒരു കഥ പറയാം,'
'വിനയൻ സാറിന്റെ ഒരു പടത്തിനു വേണ്ടി ആയിരുന്നു. ചാടി കഴിഞ്ഞാൽ ഫൈറ്റേഴ്സിന് ആണെങ്കിൽ അപ്പോൾ തന്നെ പേയ്മെന്റ് കിട്ടും. നമുക്കൊന്നും ക്യാഷ് ഇല്ലല്ലോ. ഒരു പെണ്ണിന്റെ വേഷം ആയിരുന്നു. എനിക്ക് ഒരു വിഗ്ഗ് ഒക്കെ വെച്ച് തന്നു. ഞാൻ പാലത്തിന് മുകളിൽ നിന്നും താഴേക്ക് ചാടണം. ഇരുമ്പനം പാലത്തിൽ നിന്നുമാണ്. ഞാൻ ചാടി, പണ്ടാരം താഴെ എത്തി വെള്ളത്തിൽ നിന്നും പൊങ്ങിയപ്പോഴേക്കും വിഗ്ഗ് ഒഴുകി പോയി,'

'മുങ്ങി നിവർന്നു വന്നപ്പോൾ വിഗ്ഗ് ഇല്ല. ഇതിൽ എന്താ സംഭവിച്ചത് എന്ന് വച്ചാൽ ഏഴായിരം രൂപ വിഗ്ഗ് കൊണ്ടുവന്ന ആൾക്ക് കൊടുക്കേണ്ടി വന്നു. ഞാൻ ചാടിയത് വെറുതെ ആയിപ്പോയി. വിഗ്ഗിന്റെ ആൾക്ക് ഞാൻ ചാടിയതും മുങ്ങിയതും ഒഴുകി പോയതും ഒന്നും അറിയാണ്ടായിരുന്നു.
അയാൾക്ക് അയാളുടെ വിഗ്ഗിന്റെ കാശ് മാത്രം മതിയായിരുന്നു. അത് കിട്ടാതെ പോകില്ല മാസ്റ്ററെ എന്നൊക്കെ പറഞ്ഞ് ബഹളമായി. അവസാനം ആ കാശ് കൊടുത്ത് കോംപ്രമൈസ് ചെയ്തു. ഞാൻ ചാടിയത് വെറുതെ ആയി. എനിക്ക് കിട്ടേണ്ട ഏഴായിരം രൂപ അയാൾ കൊണ്ടുപോകുകയും ചെയ്തു,' ബാബുരാജ് ഓർമിച്ചു.
തുടക്കകാലത്ത് തനിക്ക് സിനിമയിൽ നിന്നും ലഭിച്ചിരുന്ന പ്രതിഫലത്തെ കുറിച്ചൊക്കെ ബാബുരാജ് മുൻപൊരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടാമത്തെ സിനിമയിലാണ് തനിക്ക് 2000 രൂപ പ്രതിഫലമായി കിട്ടിയത്. അതിന് മുമ്പ് പതിനഞ്ച് വര്‍ഷം ഇടി കൊള്ളലും ഊമയുമായിരുന്നു. ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്നുമാണ് മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്. നിർമാണ രംഗത്തേക്ക് കടന്നപ്പോഴും വലിയ തിരിച്ചടികൾ ബാബുരാജിന് നേരിടേണ്ടി വന്നിട്ടുണ്ട്. വീട് പണയം വെച്ച് സിനിമയെടുത്തിട്ട് അത് തിരിച്ചുപിടിക്കാൻ നാല് വർഷം വേണ്ടി വന്നു എന്നും ബാബുരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











