എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളായിരുന്നു, ഫിറ്റ്‌സ് വന്നതാണ്; ആദ്യ ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് ബിന്ദു!
ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ബിന്ദു പണിക്കർ. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്. തിളക്കം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ജോക്കർ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അതിന് ഉദാഹരണമാണ്. കോമഡി വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയതെങ്കിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ബിന്ദു പണിക്കർക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി സിനിമയിൽ സജീവമാണ് ബിന്ദു പണിക്കർ. ഇടക്കാലത്ത് ചെറിയ ഇടവേളയിലേക്ക് പോയെങ്കിലും റോഷാക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി വീണ്ടും സിനിമയിൽ സജീവമായി നിൽക്കുകയാണ് ബിന്ദു പണിക്കർ. കരിയർ പോലെ തന്നെ ബിന്ദു പണിക്കരുടെ സ്വകാര്യ ജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ആദ്യ ഭർത്താവിന്റെ മരണവും നടൻ സായ് കുമാറുമായുള്ള വിവാഹവുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയായതാണ്.

സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്തിരുന്ന ബിജു ബി നായരെയാണ് ബിന്ദു ആദ്യം വിവാഹം കഴിക്കുന്നത്. 1997 ല്‍ വിവാഹിതരായെങ്കിലും 2003ല്‍ അദ്ദേഹം മരിച്ചു. ഒരു മകളാണ് ഈ ബന്ധത്തിൽ ബിന്ദുവിന് ഉള്ളത്. ഇന്ന് മകൾക്കും സായ് കുമാറിനുമൊപ്പം സന്തോഷകരമായ ബിന്ദു പണിക്കർ. അതിനിടെ ആദ്യ ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും ബിന്ദു പണിക്കർ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. അടുത്തിടെ ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്.
ആദ്യത്തേതും പ്രണയവിവാഹമായിരുന്നുവെന്ന് ബിന്ദു പണിക്കർ പറയുന്നു. ലവ് കം അറേഞ്ചഡ് മാരേജ് ആയിരുന്നു. ഫിറ്റ്‌സ് വന്നാണ് അദ്ദേഹം മരിക്കുന്നത്. ഫിറ്റ്‌സ് വന്നപ്പോൾ അദ്ദേഹം നാക്ക് കടിച്ചു, നാക്ക് മുറിഞ്ഞിരുന്നു. ആ രക്തം ശ്വാസകോശത്തിലേക്ക് പോയി കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് ശേഷവും രണ്ടുതവണ ഫിറ്റ്‌സ് വന്നു. വെന്റിലേറ്ററിൽ കഴിയുമ്പോഴും ഫിറ്റ്സ് വന്നു. അതോടെയാണ് മരണം സംഭവിച്ചതെന്ന് ബിന്ദു പറയുന്നു.
എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളായിരുന്നു. ചെറിയൊരു പനി ഉണ്ടായിരുന്നു അത് മാത്രമായിരുന്നു പ്രശ്നം. ഞാൻ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിൽ കിടന്നു. ജീവിതത്തിൽ അങ്ങനെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോയതുകൊണ്ടാകാം താനിപ്പോൾ കരയാറില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു.
ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ, പിന്നെ ഭർത്താവ്, ചേട്ടൻ അങ്ങനെ ഓരോ ഘട്ടത്തിലും ഓരോ സംഭവങ്ങളാണ്. ബിജുവേട്ടന്റെ മരണസമയവും ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ സാമ്പത്തികമായുള്ള ആവശ്യങ്ങൾക്ക് വേണ്ടി അഭിനയിക്കുകയായിരുന്നു. മുൻപോട്ട് ജീവിക്കാൻ അത് മാത്രമായിരുന്നല്ലോ മാർഗമെന്ന് ബിന്ദു പറയുന്നു.

അച്ഛന്റെ മരണം മോൾക്ക് ഓർമ്മയുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. സഞ്ചയനം വരെ മാത്രമേ സിനിമയിൽ നിന്ന് ഞാൻ മാറിനിന്നിട്ടുള്ളു. ഈ അടുത്തകാലത്താണ് ചെറുതായി ഒന്ന് മാറിനിന്നത്. എന്റെ അനുഭവം എനിക്ക് മാത്രമാണ് അറിയുന്നത്. അത് മനസ്സിലാക്കി ആളുകൾ ഉൾക്കൊള്ളണമെന്ന് നിർബന്ധമില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. സായികുമാറിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.
രാവിലെ വിളക്ക് കത്തിച്ചാണ് എന്റെ ജീവിതം തുടങ്ങുന്നത്. ദൈവങ്ങൾ ആണ് എന്നെ പിടിച്ചുനിർത്തുന്നത്. എന്ത് കാര്യവും തുറന്നുപറയാൻ പറ്റുന്ന ഒരു സുഹൃത്താണ് സായി ചേട്ടൻ. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും. അതുകൊണ്ട് മറ്റൊരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ സമയമില്ല. ബിന്ദു പണിക്കർ പറഞ്ഞു.


Click it and Unblock the Notifications











