'എനിക്ക് വെളുത്ത് തന്നെ ഇരിക്കണം'; അമരത്തിലെ നായിക വേഷം നിരസിച്ചതിനെ കുറിച്ച് നടി ചാർമിള പറഞ്ഞത്
തെണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ചാര്‍മിള. അക്കാലത്ത് ഇറങ്ങിയ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും ഭാഗമായ ചാർമിള. നിരവധി ശക്തമായ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് സമ്മാനിച്ചു. തമിഴിൽ നിന്ന് മലയാളത്തിലെത്തിയ ചാർമിള തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും സജീവമായിരുന്നു.
സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന മോഹൻലാൽ നായകനായ സിനിമയിലൂടെയാണ് ചാർമിള മലയാളത്തിലേക്ക് എത്തുന്നത്. ചാർമിള എന്ന നടിയെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർക്ക് പെട്ടെന്ന് ഓർമ്മവരുന്ന കഥാപാത്രങ്ങൾ കാബൂളിവാലയിലും കേളിയിലും ധനത്തിലെയും ഒക്കെ തന്നെയാവും. മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് പല കാരണങ്ങൾ സജീവമല്ലാതാവുകയായിരുന്നു.

സിനിമയിൽ സജീവമായി നിൽക്കുന്നതിനിടെ ആയിരുന്നു ചാർമിളയുടെ വിവാഹം. 1995 ൽ നടൻ കിഷോർ സത്യയെ ആണ് നടി ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 1999 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2006ൽ എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ൽ വിവാഹമോചനം നേടി. ഒരു മകനാണ് ചാർമിളയ്ക്കുള്ളത്. അമ്മയ്ക്കും മകനുമൊപ്പം ചെന്നൈയിലാണ് നടി ഇപ്പോൾ താമസം.
നാൽപത്തിയേഴുകാരിയായ ചാർമിള ഇപ്പോഴും മലയാളത്തിൽ ഉൾപ്പെടെ സിനിമകൾ ചെയ്യുന്നുണ്ട്. അടുത്തിടെ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി ചാർമിള എത്തിയിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അമരത്തിലെ നായികാ കഥാപാത്രം ചെയ്യാൻ സംവിധായകൻ ഭരതൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ആ അവസരം നിഷേധിക്കുകയായിരുന്നെന്നും നടി അതിൽ വെളിപ്പെടുത്തുന്നുണ്ട്. ഭരതൻ സംവിധാനം ചെയ്‌ത കേളിയിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നതിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ചാർമിളയുടെ വാക്കുകൾ ഇങ്ങനെ.

'ഭരതൻ സാർ എന്നെ ആദ്യം വിളിക്കുന്നത് അമരം എന്ന സിനിമയിലേക്കാണ്. അതിൽ മാതു ചെയ്ത രാധ എന്ന കഥാപാത്രത്തിലേക്കാണ് വിളിച്ചത്. എന്നാൽ ഞാൻ വെളുത്തിട്ടാണ് അങ്ങനെ അഭിനയിച്ചാൽ മത്സ്യത്തൊഴിലാളി യുവതി ആയി തോന്നില്ല. അപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി കറുക്കണം. അതിനായി വെയിലത്ത് നിന്ന് ശരീരം കറുപ്പിക്കണം എന്ന് പറഞ്ഞു,'
'പക്ഷെ ഞാൻ പറഞ്ഞു, എനിക്ക് വെളുത്ത് തന്നെ ഇരിക്കണം. അതുകൊണ്ട് ഈ സിനിമ ഞാൻ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു എങ്കിൽ വെളുത്ത് തന്നെ ഇരുന്നോളു, അടുത്ത സിനിമയിൽ ഒരു ടീച്ചർ കഥാപാത്രമുണ്ട്. അത് ചെയ്തോളൂവെന്ന്,'

'എനിക്ക് അന്ന് വെളുത്ത് ഇരിക്കണം എന്ന് തന്നെ ആയിരുന്നു. വലിയ നടിയായി മാറിയിരുന്നെങ്കിൽ ചിലപ്പോൾ സമ്മതിച്ചേനെ, ഞാൻ ആ സമയത്ത് മലയാളത്തിൽ ഒരു സിനിമ അല്ലേ ചെയ്തിട്ടുളളു. ധനം മാത്രം. ഇപ്പോൾ പറഞ്ഞാൽ ഞാൻ ചെയ്യും,' ചാർമിള പറഞ്ഞു.
സിനിമയിലേക്ക് വരുന്ന സമയത്ത് വീട്ടിൽ നിന്ന് നേരിട്ട എതിർപ്പിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. അച്ഛൻ പഠിക്കണം എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് അഭിനയത്തിനിടയിൽ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിഗ്രി ചെയ്‌തെന്ന് താരം പറഞ്ഞു.


Click it and Unblock the Notifications