മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കാവുന്ന നടി; അംബിക അഡ്വ. ആന്‍സിയായ കഥ!
മലയാള സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സിനിമയാണ് രാജാവിന്റെ മകന്‍. ശ്യാമയും നിറക്കൂട്ടും എഴുതിയ അതേ ഡെന്നീസ് ജോസഫ് മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി മാറ്റിയ സിനിമ. തമ്പി കണ്ണന്താനമായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ മാറ്റി മറിച്ച സിനിമയാണ് രാജാവിന്റെ മകന്‍.
ചിരിച്ച് മയക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
മോഹന്‍ലാലും രതീഷും തുല്യ പ്രാധാന്യമുള്ള നായകന്മാരായി എത്തിയ ചിത്രത്തിലെ ശക്തായ നായികയെ അവതരിപ്പിച്ചത് അംബികയായിരുന്നു. മലയാള സിനിമ അതുവരെ കാണാത്തൊരു നായികയായിരുന്നു അംബിയുടെ ആന്‍സി. ചിത്രത്തിലേക്ക് അംബിക എത്തിയതിനെ കുറിച്ച് ഡെന്നീസ് ജോസഫ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ കഥ വിശദമായി വായിക്കാം.

തന്റെ ആദ്യത്തെ രണ്ട് സിനിമകളുടേയും സംവിധായകന്‍ ജോഷിയായിരുന്നു. രണ്ടും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ജോഷിയാണ് തന്നെ തമ്പി കണ്ണന്താനത്തെ പരിചയപ്പെടുത്തുന്നത്. തമ്പിയെ ആദ്യകാഴ്ചയില്‍ കണ്ടപ്പോള്‍ തനിക്ക് തോന്നിയത് ഏതോ കൊള്ള സംഘത്തിലെ അംഗമാ്‌ണെന്നായിരുന്നുവെന്നും ഡെന്നീസ് പറയുന്നു. താന്‍ കാണുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലായിരുന്നു തമ്പി. തുടര്‍ന്ന് തങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെ തന്റെ ചെറിയ മുറിയില്‍ വച്ച് സംസാരിച്ച് സംസാരിച്ച് തയ്യാറാക്കിയ തിരക്കഥയാണ് രാജാവിന്റെ മകന്‍ എന്നും അദ്ദേഹം പറയുന്നുണ്ട്.

സത്യത്തില്‍ രാജാവിന്റെ മകനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ തമ്പിയും മമ്മൂട്ടിയും തമ്മില്‍ ചില അഭിപ്രായ ഭിന്നതയുണ്ടായിരുന്നതിനാല്‍ മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ ചിത്രത്തിലെ നായകനായി. രണ്ട് നായകന്മാരുണ്ടായിരുന്ന ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു അംബിക അവതരിപ്പിച്ച അഡ്വ. ആന്‍സി. അനാഥാലയത്തില്‍ വളര്‍ന്ന്, ഒരു കുട്ടിയുടെ അമ്മയായി വക്കീല്‍. അധോലോക നായകന്റേയും ആഭ്യന്തര മന്ത്രിയുടേയും പകയ്ക്ക് നടുവില്‍ പെട്ടുപോകുന്ന നായിക. ആര് ആന്‍സിയാകും എന്ന ചോദ്യത്തിന് ഡെന്നീസ് നിര്‍ദ്ദേശിച്ച പേരായിരുന്നു അംബിക.

ആ സമയത്ത് തമിഴിലെ സൂപ്പര്‍ നായികയായിരുന്നു അംബിക. രജനികാന്തിന്റേയും കമലഹാസന്റേയും നായികയായിരുന്നു. അംബികയില്ലാതെ തമിഴിലും തെലുങ്കിലും സിനിമയില്ലെന്ന കാലമായിരുന്നു അത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന നടിയായിരുന്നു അന്ന് അംബികയെന്നും ഡെന്നീസ് ഓര്‍ക്കുന്നുണ്ട്. പക്ഷെ തമ്പിയുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു അംബികയ്ക്ക്. ഈ ബന്ധത്തിന്റെ പേരിലാണ് ചിത്രത്തിലേക്ക് അംബിക എത്തുന്നത്. പത്തോ പതിനഞ്ചോ ദിവസമായിരുന്നു അംബികയ്ക്ക് അഭിനയിക്കാനുണ്ടായിരുന്നത്. പ്രതിഫലമാകട്ടെ ഒന്നേകാല്‍ ലക്ഷം രൂപ. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ അന്‍പതിനായിരം വാങ്ങുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം പറയുന്നുണ്ട്.
Recommended Video

നമുക്കു ചുറ്റും കാണുന്ന ധീരമായി തീരുമാനങ്ങളെടുക്കുന്ന സ്ത്രീകളാണ് ആന്‍സിയുടെ മാതൃക എന്നാണ് ഡെന്നീസ് പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ച അംബിക തന്റെ പ്രതിഫലമായി ഒരു ലക്ഷം മാത്രമേ വാങ്ങിയുള്ളൂവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ചിത്രം വലിയ വിജയമായി മാറിയതോടെ മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍താര സിംഹാസനത്തിലേക്ക് എത്തുകയും ചെയ്തു. ഈയ്യടുത്തായിരുന്നു ഡെന്നിസ് ജോസഫിന്റെ മരണം. ഒമർ ലുലു ചിത്രത്തിന്റെ തിരക്കഥയെഴുതി തിരികെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.


Click it and Unblock the Notifications