നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാനുണ്ടായ കാരണം; ഡെന്നിസ് ജോസഫ് പറഞ്ഞത്
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നമ്പർ 20 മദ്രാസ് മെയിൽ. മലയാളത്തിന്റെ രണ്ടു സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ ഒന്നാണിത്. 1990 ൽ പുറത്തിറങ്ങിയ ഈ ജോഷി ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് ആയിരുന്നു.
എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം 125 ദിവസത്തോളമാണ് തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. തിരുവനന്തപുരം മുതൽ മദ്രാസ് വരെയുള്ള ഒരു ട്രെയിൻ യാത്രക്കിടയിൽ അരങ്ങേറുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിൻറെ കഥ.

സിനിമ സാമ്പത്തികമായി നേട്ടം കൈവരിക്കാൻ കാരണമായത് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രം എന്നത് കൊണ്ട് കൂടിയാണ്. രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. മോഹൻലാലിന്റെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രം.
എന്നാൽ നമ്പർ 20 മദ്രാസ് മെയിലിൽ ആദ്യം മമ്മൂട്ടിയെ അല്ല കാസ്റ്റ് ചെയ്തിരുന്നത് എന്ന് ഒരിക്കൽ ഡെന്നിസ് ജോസഫ് വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ആ സിനിമയിലേക്ക് കൊണ്ടുവരുന്നത് മോഹൻലാൽ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ സംബന്ധിച്ച മറ്റു ചില അറിയാ കഥകളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

'നിരവധി താരങ്ങൾ അണി നിരന്ന ചിത്രത്തിന്റെ തിരക്കഥ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ആണ് എഴുതി തുടങ്ങിയത്. ഒരുപാട് മെൻ്റൽ സ്ട്രസ് അനുഭവിച്ച് എഴുതിയ തിരക്കഥയായിരുന്നു അത്. ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നു. അങ്ങനെ ഞാനും അസിസ്റ്റന്റ് വേണുവും സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം മോഹൻലാൽ വന്നു.'
'കോട്ടയത്ത് നിന്ന് ക്രിക്കറ്റ് കളി കാണാൻ ചെന്നൈയിലേക്ക് പോകുന്ന കുറച്ച് ചെറുപ്പക്കാർ ഒരു കൊലപാതക കേസിൽ പെടുന്ന അവസ്ഥയിൽ നിന്ന് അവരെ ട്രെയിലുണ്ടായിരുന്ന ഒരു സെലിബ്രറ്റി രക്ഷിക്കുന്നു എന്ന രീതീയിലാണ് ചിത്രത്തിന്റെ കഥ. ട്രെയിനിൽ ഒരു സെലിബ്രിറ്റി കയറുന്നുണ്ട്. അത് ജഗതി ശ്രീകുമാറിനെയാണ് തീരുമാനിച്ചത്. ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് ടിടിആറിന്റെ വേഷങ്ങളുമുണ്ട്. അങ്ങനെ മോഹൻലാൽ എന്നോട് ഒരു സജഷൻ പറഞ്ഞു,'

'ജഗതി ചേട്ടന് ടിടിആർമാരുടെ ഒരാളുടെ വേഷം കൊടുത്തിട്ട് പകരം മമ്മൂട്ടിയെ ചിത്രത്തിലേയ്ക്ക് കൊണ്ടുവന്നാലോയെന്ന് മോഹൻലാൽ ചോദിച്ചു. ഞാൻ പറഞ്ഞു അത് നന്നാകുമെന്ന്. അപ്പോൾ ഞാൻ തന്നെ ലാലിനോട് സംസാരിക്കാൻ പറഞ്ഞു, എന്നാൽ ലാൽ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ജോഷിയോട് പറഞ്ഞു. അദ്ദേഹത്തിനും മമ്മൂട്ടിയെ വിളിക്കാൻ മടിയുണ്ടായിരുന്നു.ഒടുവിൽ ഞാൻ തന്നെ വിളിച്ചു. മമ്മൂട്ടി ആ കഥാപാത്രം ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ആ ചിത്രത്തിലേയ്ക്ക് വന്നത്.'
'എന്നാൽ മമ്മൂട്ടി വന്നപ്പോൾ എന്റെ ടെൻഷനും കൂടി. മമ്മൂട്ടിയുടെ താരമൂല്യം നിലനിർത്തി കൊണ്ട് എഴുതണം. അങ്ങനെ ആ ടെൻഷൻ കൊണ്ട് കൂടിയാണ് സിനിമ പൂർത്തിയാക്കുന്നത്.' അദ്ദേഹം ഓർത്തു.


Click it and Unblock the Notifications