ഒരുപാട് ടേക്ക് പോയിട്ടും ആ നടന് ശരിയാക്കാൻ കഴിഞ്ഞില്ല; പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാത്തതിന് കാരണം!: ജീത്തു
മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ ആണ് ജീത്തു ജോസഫ്. ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവർത്തകർ തമാശപൂർവം ജീത്തുവിനെ വിളിക്കാറുള്ളത്. മെമ്മറീസ്, ദൃശ്യം, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ജീത്തു മലയാളത്തിലെ മികച്ച ത്രില്ലർ സിനിമ സംവിധായകരിൽ ഒരാളെന്ന പേര് സ്വന്തമാക്കിയത്.
എന്നാൽ ത്രില്ലർ സിനിമകൾക്ക് പുറമെ മമ്മി ആൻഡ് മി, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ കുടുംബ പ്രേക്ഷകർക്കായുള്ള ചിത്രങ്ങളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. അതേസമയം, പുതുമുഖ താരങ്ങളെ വളരെ കുറച്ച് മാത്രമേ ജീത്തു തന്റെ കരിയറിൽ ഉപയോഗിച്ചിട്ടുള്ള. അതിലൊന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിയും മറ്റേത് കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസിസ് റൗഡിയും ആയിരുന്നു.

രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ, അടുത്തിടെ ഒരു അഭിമുഖത്തിൽ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്. തനിക്ക് ക്ഷമക്കുറവുണ്ടെന്നും അഭിനയിക്കുന്നവർ മോശമായാൽ താൻ പെട്ടെന്ന് വിഷമിക്കുമെന്നുമാണ് ജിത്തു പറഞ്ഞത്. ഒരു താരത്തിനും എങ്ങനെ ചെയ്യണമെന്ന് അഭിനയിച്ച് കാണിക്കാറില്ലെന്നും കാരണം അത് തന്റെ മാത്രം ശൈലിയായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.
ഞാൻ ഒരിക്കലും അഭിനയിച്ച് കാണിച്ച് കൊടുത്തിട്ടില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. സന്ദർഭവും രംഗമൊക്കെ പറഞ്ഞ് കൊടുക്കും അവർ അതനുസരിച്ച് അഭിനയിക്കും. കാരണം ചിലപ്പോൾ ഞാൻ കാണിക്കുന്നതിലും മുകളിൽ അവർക്ക് അഭിനയിക്കാൻ സാധിക്കും. അതിൽ നിന്നും താഴ്ന്ന പ്രകടനം ഉണ്ടാവുമ്പോൾ മാത്രമാണ് അവരോട് ഒന്നുകൂടെ മാറ്റി ചെയ്യാൻ പറയാറുള്ളൂവെന്നും ജീത്തു പറഞ്ഞു.
ലണ്ടനിൽ വെച്ചുണ്ടായ ഒരു അനുഭവവും ജീത്തു ഓർത്തു. ഞാൻ ഒരു കഥാപാത്രത്തിന് പ്രത്യേക റിയാക്ഷൻ ഇടാൻ പറഞ്ഞപ്പോൾ ഒരു നടൻ അതിന് ചെറിയ ചിരിയോട് കൂടെയുള്ള റിയാക്ഷനിട്ടു. അതിന് ഞാൻ ഓക്കെ പറഞ്ഞു. പിന്നെ നമുക്ക് വേറെ രീതിയിലും കൂടെ ചെയ്ത് നോക്കാമെന്ന് അയാളോട് പറഞ്ഞു. ഒരുപാട് ടേക്ക് എടുത്തിട്ടും അത് ശരിയായില്ല. അവസാനം ഞാൻ ഒന്ന് കാണിച്ചുകൊടുത്തു. എന്നാൽ അദ്ദേഹത്തിന് അത് പറ്റുന്നില്ലായിരുന്നു. കാരണം അത് എന്റെ രീതിയാണ്.
അവസാനം സാരമില്ല നമുക്ക് മുമ്പ് എടുത്തത് വെച്ച് ഡെലിവറി ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഭയങ്കരമായി അപ്‌സെറ്റായി. എനിക്ക് അത് ചെയ്യാനായില്ല എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങനെ ചിന്തിക്കല്ലെയെന്ന് ഞാൻ പറഞ്ഞു മനസിലാക്കിയെന്നും സംവിധായകൻ പറഞ്ഞു.

പിന്നീടാണ് പുതിയ ആളുകളെ വെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എനിക്ക് കുറച്ച് ക്ഷമക്കുറവുണ്ട്. അഭിനയിക്കുന്നത് മോശമായാൽ ഞാൻ ചെറുതായിട്ട് വിഷമിക്കും. അതുകൊണ്ടാണ് പുതിയ ആളുകളെ മാത്രം വെച്ചിട്ട് സിനിമ ചെയ്യാത്തത്. അതിൽ എനിക്ക് ധൈര്യക്കുറവ് ഉണ്ട്. ക്ഷമ ഇല്ലാത്തതാണ് പ്രധാന കാരണം. അവർക്ക് കുറേ ചെയ്താൽ ചിലപ്പോൾ ശരിയാകുമായിരിക്കും പക്ഷേ എനിക്ക് അതിനുള്ള ക്ഷമയില്ല. കുറച്ചുകൂടെ അഭിനയിച്ച് പരിചയപ്പെട്ട ആളുകളാണെങ്കിൽ ചെയ്യാൻ എളുപ്പമായിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആസിഫിന്റെ പ്രകടനത്തിനും വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. അതിനു മുൻപ് ഇറങ്ങിയ ട്വൽത് മാനും ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ നായകനാകുന്ന റാം ആണ് അണിയറയിൽ ഒരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications