എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. ജയറാമിനെ ജനപ്രിയ നായകനാക്കിയത് രാജസേനനാണ്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിതങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിൽക്കാലത്ത് ഈ കൂട്ടുക്കെട്ട് പിരിഞ്ഞെങ്കിലും ഇന്നും രാജസേനൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
ഏകദേശം 16 ഓളം ചിത്രങ്ങളാണ് ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പിറന്നത്. 1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിൽ തുടങ്ങിയ കൂട്ടുകെട്ട് 2006 ൽ പുറത്തിറങ്ങിയ മധു ചന്ദ്രലേഖ വരെ തുടരുകയായിരുന്നു. ഇക്കാലയളവിൽ മൂന്ന് നാല് സിനിമകൾ മാത്രമാണ് രാജസേനൻ സ്ഥിര നായകൻ ജയറാമിനെ മാറ്റി ചെയ്തത്. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയായിരുന്നു.

അതേസമയം, ജയറാമിനെ വെച്ച് സിനിമകൾ ചെയ്തതാണ് മമ്മൂട്ടിയെയോ മോഹൻലാലിനെയോ വെച്ച് സിനിമകൾ ചെയ്യാൻ തനിക്ക് കഴിയാതെ പോയതെന്നാണ് ഒരിക്കൽ രാജസേനൻ പറഞ്ഞത്. കൗമുദിയിലെ താരപ്പകിട്ട് എന്ന ഷോയിൽ എത്തിയപ്പോഴാണ് രാജസേനൻ ഇക്കാര്യം പറഞ്ഞത്.
1981 കൾ മുതൽ സിനിമയിൽ സജീവമായി ഉണ്ടായിട്ടും മമ്മൂട്ടിയോ മോഹന്ലാലുമായോ ഒരു സിനിമ സംഭവിക്കാതെ പോയത് എന്ത് കൊണ്ടാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജസേനൻ. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.

'ത്രൂ ഔട്ട് ജയറാം സിനിമകൾ പ്ലാൻ ചെയ്തു കൊണ്ടിരുന്നു എന്ന ഒരു പ്രശ്‌നം വന്നിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ അടുത്ത സിനിമയുടെ കഥ അവിടെ ചർച്ച ചെയ്യപ്പെടും. അല്ലെങ്കിൽ ഡബ്ബിങ്ങിന് വരുമ്പോഴെങ്കിലും ജയറാം ചോദിക്കും. ഒന്നും പറഞ്ഞില്ലല്ലോ, എന്താണ് പരിപാടി എന്ന് ചോദിക്കും,'
'അപ്പോൾ ഡബ്ബിങ് സമയത്ത് തന്നെ ഞാൻ ഒരു ഔട്ട്ലൈൻ പറയും. ഇത് ഓക്കേ.. നമുക്ക് പിടിക്കാമെന്ന് പറഞ്ഞ് പോകും. അങ്ങനെ അടുത്ത സിനിമ. അതുപോലെ ചെയിൻ പോലെ 13 സിനിമ വന്നത് ഒരു പ്രശ്നമാണ്. ഇതിനിടയ്ക്ക് മമ്മൂട്ടിയെയോ മോഹന്ലാലിനെയോ സമീപിക്കാൻ തോന്നിയിട്ടുമില്ല,'

'പക്ഷെ ഞാൻ ഒരു കച്ചവട മനസ് കാണിച്ചിരുന്നെങ്കിൽ എനിക്ക് തോന്നുന്നത്, ആദ്യത്തെ കണ്മണിയും അനിയൻ ബാവയും കഴിഞ്ഞപ്പോൾ തന്നെ ഞാൻ അങ്ങനെ പോകുമായിരുന്നു എന്നാണ് സിനിമയിലെ പ്രഗല്ഭർ പറയുന്നത്. ഒരു കച്ചവടം മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ മാറി അവരെ വെച്ച് ഒന്ന് രണ്ടു സിനിമകൾ ചെയ്ത ശേഷം വീണ്ടും ജയറാമിലേക്ക് വന്നേനെ,'

'അതേസമയം, അതുകൊണ്ട് എനിക്ക് ദോഷം ഉണ്ടായി എന്ന് പറയാൻ പറ്റില്ല. നമ്മുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഒരു മമ്മൂട്ടി സിനിമ, ഒരു മോഹൻലാൽ സിനിമയൊക്കെ. അത് സാധിച്ചില്ല. ജയറാമിനെ മാത്രം കോണ്സന്ട്രേറ്റ് ചെയ്ത് ചെയ്തപ്പോൾ കിട്ടിയ ഗുണം എന്താണെന്ന് വെച്ചാൽ ഡയറക്ടർ എന്ന നിലയിൽ കുറച്ചു കൂടി നല്ല സ്ഥാനം എനിക്ക് സിനിമയിൽ ലഭിച്ചു,'

'കാരണം വലിയ താരമൂല്യമില്ലാത്ത ഒരാളെ താരമാക്കി മാറ്റിയ സിനിമകളാണ് എന്റേത്. കടിഞ്ഞൂൽ കല്യാണത്തിൽ അഭിനയിക്കാൻ ജയറാം വരുമ്പോൾ വട്ടപ്പൂജ്യമാണ്. ഞാനും ഒരു പൂജ്യം ജയറാമും ഒരു പൂജ്യം. ആ രണ്ടു പൂജ്യത്തിൽ നിന്നുമാണ് ഞങ്ങൾ ഇങ്ങനെ കയറി വന്നത്. അപ്പോൾ അങ്ങനെയൊരു ഗുണം എനിക്കുണ്ടായിട്ടുണ്ട്,' രാജസേനൻ പറഞ്ഞു.


Click it and Unblock the Notifications