'മമ്മൂക്കയുടെ അടുക്കളയിൽ ധൈര്യത്തോടെ 'സുൽഫത്തേ' എന്ന് വിളിച്ചു ചെല്ലുന്ന ഒരാളേയുള്ളൂ': സംവിധായകൻ സാജൻ!
മലയാളത്തിൽ ഒരുപിടി ശ്രദ്ധേയ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സാജൻ. എൻ ശങ്കരൻ നായർ, ജെ വില്യംസ് എന്നീ പ്രഗൽഭരായ സംവിധായകരുടെ അസോസിയേറ്റായി കരിയർ ആരംഭിച്ച സാജൻ 1979 ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇഷ്ടപ്രാണേശ്വരി ആയിരുന്നു ആദ്യ ചിത്രം. എന്നാൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചക്കരയുമ്മ എന്ന സിനിമയാണ് സാജന്റെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് ഏഴോളം സിനിമകളാണ് അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തത്.
തിരക്കഥകൃത്ത് എസ് എൻ സ്വാമിയിലൂടെ ആയിരുന്നു സാജൻ മമ്മൂട്ടിയുമായി അടുക്കുന്നത്. ഒരിക്കൽ ഇതേക്കുറിച്ച് സാജൻ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വീടിന്റെ അടുക്കളയിൽ സുൽഫത്തേ എന്നും വിളിച്ചു ചെല്ലാവുന്ന അത്രയും അടുത്ത സുഹൃത്താണ് എസ് എൻ സ്വാമിയെന്നും സാജൻ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചക്കരയുമ്മ എന്ന സിനിമയെ കുറിച്ചും അത് സംവിധാനം ചെയ്യുന്നതിലേക്ക് താൻ എത്തിയതിനെ കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് സാജൻ ഇക്കാര്യം പറഞ്ഞത്.

'ഇഷ്ടപ്രാണേശ്വരി എന്നൊരു സിനിമ എടുത്ത പുതിയ ഒരാളുണ്ട്. നല്ലൊരാളാണ് എന്ന് പറഞ്ഞ് എന്നെ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഷണ്മുഖൻ അണ്ണനാണ് ചെന്നൈയിൽ ഉള്ള എന്നെ വിളിച്ച് എറണാകുളത്ത് എത്താൻ അറിയിച്ചത്. സിനിമ സംവിധാനം ചെയ്യാൻ ആണെന്ന് അന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. കുറേക്കാലം അസോസിയേറ്റായി ജോലി ചെയ്യുന്നതിനാൽ ആ ജോലിയിൽ ഞാൻ തൃപ്തനായി കഴിയുകയാണ്. എപ്പോഴെങ്കിലും നല്ല സിനിമകൾ സംവിധാനം ചെയ്യാൻ ലഭിക്കുമെന്ന് എനിക്ക് അറിയാം. പക്ഷെ ഇത്രയും നല്ലൊരു പ്രൊജക്ട് ഇത്രവേഗം ലഭിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല,'
'അവിടെ ചെന്ന് ഇറങ്ങിയപ്പോൾ എന്നെ ക്ഷണിക്കാൻ എത്തിയത് നിർമാതാവ് അപ്പച്ചനും ഷണ്മുഖണ്ണനും എസ് എൻ സ്വാമിയുമുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവിടെ വെച്ച് എസ് എൻ സ്വാമിയാണ് എന്നോട് ഇക്കാര്യം പറയുന്നത്. എടാ എന്ന് വിളിച്ചാണ് എസ് എൻ സ്വാമി സംസാരിക്കുക. ഒരേ പ്രായമാണ്. അതുപോലെ അദ്ദേഹത്തിന്റെ ഒരു രീതിയും അങ്ങനെയാണ്. ഒരു ഉദാഹരണം പറഞ്ഞാൽ മമ്മൂക്കയുടെ വീടിന്റെ അടുക്കളയിൽ സുൽഫത്തേ മോരുണ്ടോ എന്ന് ചോദിച്ചു ചെല്ലുന്ന ഒരാളെ ഉളളൂ. അത് എസ് എൻ സ്വാമിയാണ്,'

'അതിനുള്ള ഇത് എസ് എൻ സ്വാമിക്കെ ഉള്ളൂ. നമ്മളൊക്കെ പോയാൽ മുന്നിൽ ഇരുന്ന് സംസാരിക്കലേ ഉണ്ടാവുകയുള്ളൂ. എസ് എൻ സ്വാമി ആണെങ്കിൽ സുൽഫത്തേ എന്നൊക്കെ വിളിച്ചു ചെന്ന് കുറച്ച് വേപ്പിലയൊക്കെ ഇട്ട് മോരും വെള്ളമൊക്കെ ചോദിക്കും. അങ്ങനെയാണ്. മമ്മൂട്ടി താമസിക്കുന്ന പനമ്പിള്ളി നഗറിലെ വീടിന് ഓപ്പോസിറ്റാണ് അന്ന് നിർമാതാവ് ജഗൻ അപ്പച്ചന്റെ താമസം. ആ വീട് എടുത്തുകൊടുത്തതൊക്കെ അദ്ദേഹമാണ്. അതുകൊണ്ട് മമ്മൂട്ടിയെ നായകനാക്കിയേക്കും എന്ന് ഏറെ കുറെ ഉറപ്പാണ്,'
'എന്നാൽ അന്ന് കഥ ആയിട്ടുണ്ടായിരുന്നില്ല. അതിന് മുന്നെയാണ് എന്നെ വിളിച്ചത്. അതുകൊണ്ട് മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കാനുള്ള സമയമായിട്ടില്ല. എങ്ങനെ ആയാലും ബേബി ശാലിനി വരുന്ന സിനിമ ആയിരിക്കണം എന്നായിരുന്നു പ്ലാൻ. മാമാട്ടിക്കുട്ടിയമ്മയായി ശാലിനി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് കൂടി ആലോചിച്ച സിനിമ ആയിരുന്നു അത്,' സാജൻ പറഞ്ഞു.


Click it and Unblock the Notifications











