'എന്നെ കല്യാണം കഴിച്ചത് കൊണ്ടാണ് ഇതൊക്കെ പറ്റിയതെന്ന് പറയാറുണ്ട്'; ശ്യാമപ്രസാദിനെ കുറിച്ച് ഷീബ അന്ന് പറഞ്ഞത്!
നർത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദിന്റെ മരണത്തിന് പിന്നാലെ അവരുടെ പഴയൊരു അഭിമുഖം വൈറലാവുകയാണ്.
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. നടനായും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് അദ്ദേഹം. കരിയറിൽ ഏകദേശം 15 ഓളം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ഇതിൽ ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു. മൂന്ന് നാഷണൽ അവാർഡുകളും ഒമ്പത് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
തന്റെ പ്രിയതമ ഷീബയുടെ വിയോഗത്തിന്റെ വേദനയിലാണ് സംവിധായകൻ ഇന്ന്. ഇന്നലെ രാത്രിയാണ് അവതാരകയും ഡാന്‍സറും എസ് ബി ഐ ഉദ്യോഗസ്ഥയുമായിരുന്ന ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ദൂരദര്‍ശനില്‍ അനൗണ്‍സറായിരുന്ന സമയത്താണ് ഇരുവരും പരിചയത്തിലാവുന്നത്. ദൂരദര്‍ശന് പുറമെ മറ്റ് ചാനലുകളിലെല്ലാം ഷീബ അവതാരകയായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഷീബയുടെ പഴയ അഭിമുഖങ്ങളൊക്കെ ശ്രദ്ധ നേടുകയാണ്. ശ്യാമപ്രസാദുമായുള്ള വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ ഒരിക്കൽ ബെറ്റര്‍ ഹാഫ് ഷോയില്‍ എത്തിയപ്പോൾ ഷീബ സംസാരിച്ചിരുന്നു.
ദൂരദര്‍ശനില്‍ അനൗണ്‍സറായിരുന്ന സമയത്ത് അവിടെ വെച്ചാണ് ശ്യാമിനെ പരിചയപ്പെടുന്നത്. വിവാഹശേഷം ഞാൻ ചെറിയൊരു ബ്രേക്കെടുത്തിരുന്നു. പിന്നീട് മയില്‍പ്പീലി എന്ന കുട്ടികളുടെ പരിപാടിയിലും ജീവന്‍ ടിവിയിലും അവതാരകയായി. ശ്യാമിന്റെ സിനിമകളിൽ ഡബ്ബ് ചെയ്യാറുണ്ട്. അകലെ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയ്ക്ക് ശബ്ദം കൊടുത്തത് ഞാനാണെന്നും ഷീബ പറഞ്ഞു.

ഞാൻ ചെറുപ്പത്തിലേ ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചിരുന്നു. ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് ശ്യാം ടെലിഫിലിമുകളൊക്കെ ചെയ്യുന്നുണ്ട്. മരണം ദുര്‍ബലം എന്ന സീരിയല്‍ ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു അഗ്നിസാക്ഷി എന്ന സിനിമ ചെയ്യുന്നത്. എന്നെ കല്യാണം കഴിച്ചത് കൊണ്ടാണ് ഇതൊക്കെ ചെയ്യാന്‍ പറ്റിയതെന്ന് ഞാന്‍ ഇടയ്ക്ക് പറയാറുണ്ട്. ശ്യാം സിനിമ ചെയ്യുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല.

അഗ്നിസാക്ഷിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അവർ എന്നെയാണ് വിളിച്ച് പറഞ്ഞത്. ഞാനാണ് ശ്യാമിനെ വിളിച്ച് പറഞ്ഞത്. സിനിമ ചെയ്ത് തുടങ്ങിയ ശേഷം ആളിൽ അങ്ങനെ പ്രത്യേകിച്ച് മാറ്റമൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അകലെ, ഋതു, ആര്‍ടിസ്റ്റ് ഈ മൂന്ന് സിനിമകളും എനിക്ക് കൂടുതലിഷ്ടമാണ്. അകലെയില്‍ ഞങ്ങളുടെ വീട്ടിലെ കാര്യങ്ങളൊക്കെയുണ്ടെന്നും ഷീബ പറയുന്നു.
മോന്‍ അന്ന് ടീനേജ് കാരനായിരുന്നു. മോന് പെട്ടെന്ന് ദേഷ്യം വരും, ഞാനും ഒട്ടും മോശമല്ല. മോള്‍ അന്ന് കുഞ്ഞായിരുന്നു. അമ്മേ, നമ്മുടെ വീട്ടിലെ കാര്യങ്ങളൊക്കെ അച്ഛന്‍ സിനിമയില്‍ കാണിച്ചെന്നായിരുന്നു മോള്‍ പറഞ്ഞത്. സിനിമയുടെ കഥയൊക്കെ എന്നോട് പറയാറുണ്ട്. അത് എല്ലാവരിലേക്കുമൊക്കെ എത്തുമോ എന്നൊക്കെ ചോദിക്കാറുണ്ട്.

ഷൂട്ടിംഗിന്റെ സമയത്ത് ശ്യാം വേറെ ഒരാളാണ്. എനിക്ക് പരിചയമില്ലാത്ത ഒരാളെപ്പോലെ തോന്നും. അതുകൊണ്ട് ഞാനങ്ങനെ അധികം പോവാറില്ല. ഞാനാണ് മക്കളെ വഴക്ക് പറയാറുള്ളത്. ശ്യാം ഒന്നും പറയാറില്ല. ഇപ്പോള്‍ മക്കളും ഞാനും ഫ്രണ്ട്‌സിനെപ്പോലെയാണ്. അവരുടെ പുറകെ നടക്കാതെ അവരെ തന്നെ വിട് എന്ന് ശ്യാം പറയാറുണ്ട്.

സാധാരണ വീട് പോലെയാണ് ഞങ്ങളുടേത്. അച്ഛന്‍ എന്റടുത്ത് അങ്ങനെ രാഷ്ട്രീയം പറയാറില്ല. എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് അധികം അറിയില്ല. ഇലക്ഷനൊക്കെ വന്നാല്‍ അച്ഛന്‍ ഫുള്‍ തിരക്കിലാവും. മക്കള്‍ രണ്ടാളും കേന്ദ്രീയവിദ്യാലയത്തിലാണ് പഠിച്ചത്. മോന് ഫിലിം മേക്കിംഗാണ് ഇഷ്ടം. ശ്യാം അതിലൊന്നും ഇടപെട്ടിരുന്നില്ല. മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വിടുകയായിരുന്നുവെന്നും ഷീബ പറഞ്ഞു.
പ്ലസ് ടു സമയത്ത് അവനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അവന് ഇതിലൊക്കെ താല്‍പര്യമുണ്ടെന്ന് ഞങ്ങള്‍ അറിയുന്നത് അപ്പോഴാണ്. ഇപ്പോൾ കുറേ പരസ്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. അച്ഛന്റെ പെറ്റാണ് മോള്‍. അവളിപ്പോഴും മുട്ടില്‍ ഇഴയുകയാണോ എന്ന് തോന്നിപ്പോവും ശ്യാം അവളോട് സംസാരിക്കുമ്പോള്‍. മകനും മകളും തമ്മില്‍ ഒമ്പത് വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഷീബ ശ്യാമപ്രസാദ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











