'മാഫിയയെ പോലെയാണ് സെറ്റിലേക്ക് വരുക; അതിന്റെ കുഴപ്പങ്ങൾ ജീവിതത്തിലും ഉണ്ടായി'; മണിയെക്കുറിച്ച് സംവിധായകൻ!
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. മലയാള സിനിമയിലെ പകരക്കാരില്ലാത്ത കലാകാരനായാണ് കലാഭവൻ മണിയെ എന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനും എല്ലാമായിരുന്നു മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താരപരിവേഷവുമില്ലാതെ സാധാരണക്കാർക്കിടയിലായിരുന്നു മണിയുടെ ജീവിതം. അതുകൊണ്ടാണ് മണ്മറഞ്ഞിട്ട് വർഷങ്ങളായെങ്കിലും മണി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.
2016 മാർച്ച് മാസത്തിലായിരുന്നു കലാഭവൻ മണി അപ്രതീക്ഷിത വിയോഗം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മണിയുടെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളുമെല്ലാം അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം പിന്നീട് കെട്ടടങ്ങി. നടന്റെ സുഹൃത്ത് ബന്ധങ്ങളാണ് നടന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചതെന്ന അഭിപ്രായങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം വലിയ സൗഹൃദവലയമാണ് നടന് ഉണ്ടായിരുന്നത്. നാട്ടിലെ പഴയ സുഹൃത്തുക്കളെ പോലും മണി എന്നും കൂടെ കൊണ്ട് നടന്നിരുന്നു. ഓരോ സന്തോഷവും അവർക്കൊപ്പം ആഘോഷിക്കാനും നടൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയുടെ സൗഹൃദങ്ങളെ കുറിച്ച് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നിരവധി സിനിമകളിൽ സഹസംവിധായകനായും അസോസിയേറ്റയുമെല്ലാം പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീകണ്ഠൻ. മാഫിയ വരുന്നത് പോലെയാണ് മണിയും സുഹൃത്തുക്കളും സെറ്റിലേക്ക് വരുന്നതെന്ന് ശ്രീകണ്ഠൻ പറയുന്നു.
'മണി സെറ്റിലേക്ക് വരുന്നത് ഒരു ടീമായിട്ടാണ്. ഡ്രൈവർ കാണും. സുഹൃത്ത് കാണും. രണ്ടു പേർ വേറെ കാണും. അമ്പലത്തിൽ പോയി വരുമ്പോൾ ഒരാൾക്ക് കുറിയുണ്ടെങ്കിൽ അത് എല്ലാവരിലും കാണാൻ പറ്റും. മാഫിയ വരുന്നത് പോലെയാണ് വരുക. എന്നാൽ എല്ലാവരും പാവങ്ങളുമാണ്. അലങ്കാരമായാണ് സെറ്റിലേക്ക് വരുന്നത്. എന്നാൽ കൃത്യസമയത്ത് തന്നെ വരുകയും ചെയ്യും',
'മണി ഒരു റൂമിൽ താമസിക്കുക എന്ന് പറഞ്ഞാൽ അതിനകത്ത് ഒരു ടീം തന്നെ ഉണ്ടാവും. അവർ എല്ലാവരും കൂടി ഒരുമിച്ചാണ് കിടക്കുക. അത് ചിലപ്പോൾ തറയിൽ തന്നെ ആയിരിക്കും. അല്ലാതെ വേറെ റൂമുകളിൽ ആയിരിക്കില്ല. ചിലപ്പോൾ റൂമുകൾ ഒക്കെ ഉണ്ടാവും. എന്നാലും കിടക്കുന്നത് എല്ലാവരും ഒരുമിച്ച് ആയിരിക്കും. കലാഭവൻ മണി എപ്പോഴും സൗഹൃദത്തിന് അമിതമായ വില കൊടുത്തിരുന്ന ആളാണ്',

'ആ അമിതമായ സൗഹൃദങ്ങൾ മണിക്ക് ദോഷം ചെയ്തിട്ടുണ്ടാകാം എന്ന് പോലും വേണമെങ്കിൽ നമുക്ക് ചിന്തിക്കാം. കാരണം ആ സൗഹൃദങ്ങൾ പലപ്പോഴും മണിയെ കുഴപ്പത്തിലേക്ക് കൊണ്ടുപോയി ചാടിച്ചിട്ടുണ്ട്. തെറ്റാണ് എന്നൊന്നും പറയാൻ കഴിയില്ല. സൗഹൃദം കൂടുമ്പോൾ അവരെ എന്റർടൈൻ ചെയ്യാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യും. ആ ചെയ്യുന്നതിന്റെ ചില കുഴപ്പങ്ങൾ മണിയുടെ ജീവിതത്തിൽ ഉണ്ടായി. അത് നമ്മുടെ മുന്നിൽ തന്നെയുള്ള കാര്യങ്ങളല്ലേ', മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.
കോമഡി വേഷങ്ങളിൽ നിന്ന് കരിയർ ആരംഭിച്ച കലാഭവൻ മണിക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നായക നിരയിലേക്കെത്താൻ സാധിച്ചിരുന്നു. വില്ലൻ വേഷങ്ങളിലും നടൻ തിളങ്ങി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. ആമേൻ ആണ് കുറേക്കാലങ്ങൾക്ക് ശേഷം നടന് ലഭിച്ച ശ്രദ്ധേയ സിനിമകളിൽ ഒന്ന്. പോയി മറഞ്ഞു പറയാതെ എന്ന സിനിമയിലാണ് നടൻ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











