'ഹരിശ്രീ അശോകന്റെ ആ ഒരു വാക്ക്, ഉർവശി പൈസയും വാങ്ങി ചെന്നൈക്ക് പോയി പിന്നാലെ പടവും നിന്നു': സംവിധായകൻ
മലയാളി പ്രേക്ഷകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബിഹൗസിലെ രമണനും ഈ പറക്കും തളികയിലെ സുന്ദരേശനുമൊക്കെ ഓർക്കുമ്പോൾ തന്നെ ചിരിവരുന്ന കഥാപാത്രങ്ങളായി ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. ഹാസ്യകഥാപാത്രങ്ങളിലാണ് ഹരിശ്രീ അശോകൻ അധികവും പ്രത്യക്ഷപ്പെട്ടത്. എന്നാൽ വില്ലൻ, സഹനടൻ, സ്വഭാവ നടൻ തുടങ്ങിയ റോളുകളും ഹരിശ്രീ അശോകന്റെ കൈകളിൽ ഭഭ്രമായിരുന്നു. ഇത് അദ്ദേഹം പല തവണ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
1986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയായിരുന്നു ഹരിശ്രീ അശോകന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു. തലമുറകൾ മാറിയെങ്കിലും ഇന്നും താരം മലയാള സിനിമയിൽ സജീവമായി തന്നെ തുടരുന്നുണ്ട്. ഹാസ്യ വേഷങ്ങൾക്ക് പുറമെ അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് ഹരിശ്രീ അശോകൻ ഇപ്പോൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

അതിനിടെ 2019 ൽ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നൊരു സിനിമ അദ്ദേഹം സംവിധാനം ചെയുകയും ചെയ്തിരുന്നു.രാഹുൽ മാധവ്, അശ്വിൻ ജോസ്, ധർമജൻ ബോൾഗാട്ടി, മനോജ് കെ ജയൻ, ദീപക്, മമിതാ ബിജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിന് അത്ര മികച്ച അഭിപ്രായമല്ല ലഭിച്ചത്.
ഇപ്പോഴിതാ, ഹരിശ്രീ അശോകനെ കുറിച്ച് സംവിധായകൻ ടി എസ് സജി പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധനേടുന്നത്. ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂർണ്ണമായും നിന്ന് പോയെന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടി എസ് സജിയുടെ വാക്കുകൾ ഇങ്ങനെ.

സിനിമ തുടങ്ങാൻ നേരം ഫണ്ടിന്റെ ചില പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. അത് നിർമ്മാതാവ് പറഞ്ഞിരുന്നു. അപ്പോൾ വേണമെങ്കിൽ കുറച്ചു എടുക്കാം എന്നൊക്കെ പറഞ്ഞ് ആണ് ചിത്രകാരണം ആരംഭിച്ചത്. എന്നാൽ ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂർണ്ണമായും നിന്നുപോയി. രാജൻ കിരിയത്തിന്റെ തിരക്കഥയിൽ മണിക്കുട്ടൻ, വിനുമോഹൻ, ഉർവശി, മേഘനരാജ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ചെയ്യാൻ ഇരുന്ന സിനിമയാണ് പൊന്നുകൊണ്ട് ഒരു ആൾരൂപം.
ആദ്യത്തെ പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയിരുന്നു. ആകെ കുറച്ചു ദിവസത്തേക്ക് ഷൂട്ടിങ് ആണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെ ഹരിശ്രീ അശോകന്റെ ഷൂട്ട് തീർന്നു. അദ്ദേഹം ഉർവശിയോട് യാത്ര പറയാൻ ചെന്ന സമയത്ത് തമാശയായോ മറ്റോ, എന്തോ പണത്തിന്റെ കുറെ പ്രശ്നങ്ങൾ ഉണ്ട്. ഷൂട്ടിങ്ങ് അത്ര സ്മൂത്തായിട്ട് അല്ല പോകുന്നതെന്ന് പറഞ്ഞു. അതിന്റെ എഫക്ടിൽ ഉർവശി അടുത്ത ദിവസം രാവിലെ തന്നെ വിളിച്ച് ചെന്നെെയിലേയ്ക്ക് പോകുകയാണെന്നും ആറ് ലക്ഷം രൂപ വേണമെന്ന് പറയുകയും അത് വാങ്ങികൊണ്ട് പോകുകയും ചെയ്തു.'

പിന്നീട് ഞങ്ങൾ വിളിക്കുമ്പോഴൊക്കെ വരാം നിങ്ങൾ ഷൂട്ടിങ്ങ് തുടങ്ങിക്കൊളു എന്നാണ് അവർ പറഞ്ഞത്. അതിനിടെ ലൊക്കേഷനിൽ പെെസ ഇല്ലെന്ന വാർത്ത പരന്നു. അങ്ങനെ സിനിമ നിന്നു പോകുകയും ചെയ്തു. പിന്നീട് പല തവണ ശ്രമിച്ചെങ്കിലും ആ സിനിമ പൂർത്തികരിക്കാൻ കഴിഞ്ഞില്ല. അന്ന് അദ്ദേഹത്തിൻ്റെ ഒറ്റ വാക്ക് കൊണ്ട് നല്ലൊരു സിനിമ പെട്ടിയിലായി പോയി എന്ന സങ്കടമാണ് എനിക്കുള്ളത്. അശോകൻ ഇപ്പോൾ ഒരു പടം ചെയ്തു ഒരു സംവിധായകന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകാം,' ടി എസ് സജി പറഞ്ഞു.


Click it and Unblock the Notifications