കലാഭവൻ മണി ഒരിക്കലും തനിക്ക് വേണ്ടി ജീവിച്ചിട്ടില്ല; സുഹൃത്തുകൾക്ക് വേണ്ടിയായിരുന്നു എല്ലാം; തുളസിദാസ്!
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. ആരാധകരുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ സ്പർശിച്ച കലാകാരനാണ് അദ്ദേഹം. മലയാള സിനിമയിലെ പകരക്കാരില്ലാത്ത പ്രതിഭ ആയിട്ടാണ് കലാഭവൻ മണിയെ ഇന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനും എല്ലാമായിരുന്നു മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താരപരിവേഷവുമില്ലാതെ സാധാരണക്കാർക്കിടയിലായിരുന്നു മണിയുടെ ജീവിതം. അതുകൊണ്ടാണ് മണ്മറഞ്ഞിട്ട് വർഷങ്ങളായെങ്കിലും മണി പ്രേക്ഷകരുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നത്.
2016 ലെ മാർച്ച് മാസത്തിലായിരുന്നു കലാഭവൻ മണി അപ്രതീക്ഷിത വിയോഗം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മണിയുടെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളുമെല്ലാം അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം പിന്നീട് കെട്ടടങ്ങി. കരൾ രോഗബാധിതനായിരിക്കുമ്പോഴും മദ്യപാനം തുടർന്നതാണ് മരണ കാരണമെന്നാണ് അന്ന് പുറത്ത് വന്ന വിവരം.

അതേ സമയം നടന്റെ സുഹൃത്ത് ബന്ധങ്ങളാണ് നടന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചതെന്ന അഭിപ്രായങ്ങളും അക്കാലത്ത് ഉയർന്നിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം വലിയ സൗഹൃദവലയമാണ് കലാഭവൻ മണിക്ക് ഉണ്ടായിരുന്നത്. നാട്ടിലെ പഴയ സുഹൃത്തുക്കളെ പോലും മണി എന്നും കൂടെ കൊണ്ട് നടന്നിരുന്നു. ഓരോ സന്തോഷവും അവർക്കൊപ്പം ആഘോഷിക്കാനും നടൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് സംവിധായകനായ തുളസിദാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സുഹൃത്തുകൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു മണിയെന്നാണ് തുളസിദാസ് പറയുന്നത്. കലാഭവൻ മണിയെ നായകനാക്കി 2007 ൽ രക്ഷകൻ എന്നൊരു സിനിമ തുളസിദാസ് സംവിധാനം ചെയ്തിരുന്നു. അതിന് മുൻപ് തുളസിദാസിന്റെ സൂപ്പർ ഹിറ്റായി മാറിയ നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. മുൻപൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മണിയെ കുറിച്ച് സംസാരിച്ചത്.
'മണിക്ക് വേണ്ടി മണി ഒരിക്കലും ജീവിച്ചിട്ടില്ല. കുറെ സുഹൃത്ത് ബന്ധങ്ങൾക്ക് വേണ്ടിയാണ് മണി ജീവിച്ചത്. അങ്ങനെയുള്ളൊരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് സ്വന്തം അസുഖം പോലും മണി അത്ര വകവെച്ചില്ല. അങ്ങനെ ആ മരണം സംഭവിച്ചു. ഒരുപാട് പേർക്ക് സഹായങ്ങൾ ചെയ്തിട്ടുള്ള, ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ള നടനാണ് അദ്ദേഹം. മണിയെ ഒക്കെ നഷ്ടപ്പെട്ടത് വല്ലാത്തൊരു നഷ്ടമാണ്,'

'എത്രയോ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്ന വ്യക്തിയാണ്. വില്ലനെങ്കിൽ വില്ലൻ, കോമഡി എങ്കിൽ കോമഡി അങ്ങനെ ഏത് വേഷവും ചെയ്യും. അഭിനയത്തിന് പുറമെ നന്നായിട്ട് പാടാനറിയാം എല്ലാ രംഗത്തും തിളങ്ങി. ഒരു സകലകലാവല്ലഭൻ തന്നെയായിരുന്നു. മലയാള സിനിമയ്ക്കുണ്ടായ വല്ലാത്തൊരു നഷ്ടം തന്നെയാണ് ആ വിയോഗം. എന്റെ സിനിമകളിലെ കോമഡി കഥാപാത്രങ്ങളൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്,'
'അങ്ങനെ ഒട്ടനവധി നല്ല നല്ല നടന്മാർ മലയാള സിനിമയിൽ നിന്നും മണ്മറഞ്ഞ് പോയിട്ടുണ്ട്. ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന ഒരു അവസ്ഥയാണ്,' തുളസിദാസ് പറയുന്നു.
കോമഡി വേഷങ്ങളിൽ നിന്നാണ് മണി കരിയർ ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നായക നിരയിലേക്കെത്താൻ മണിക്ക് സാധിച്ചു. വില്ലൻ വേഷങ്ങളിലും നടൻ തിളങ്ങി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. ആമേൻ ആണ് കുറേക്കാലങ്ങൾക്ക് ശേഷം നടന് ലഭിച്ച ശ്രദ്ധേയ സിനിമകളിൽ ഒന്ന്. പോയി മറഞ്ഞു പറയാതെ എന്ന സിനിമയിലാണ് കലാഭവൻ മണി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











