ബിഗ് ബജറ്റ് സിനിമകളെല്ലാം പൊട്ടി; മോഹൻലാലിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ ആ സിനിമ വേഗം ചെയ്തു; തുളസിദാസ്
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ് തുളസീദാസ്. സൂപ്പർഹിറ്റ് ചിത്രങ്ങൾ അടക്കം നിരവധി സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. തൊണ്ണൂറുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1989 ൽ ഒന്നിന് പിറകെ മറ്റൊന്ന് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങിയ അദ്ദേഹം 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിൽ എല്ലാ മുൻനിര താരങ്ങളെയും നായകനാക്കി അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി 2003 ൽ തുളസിദാസ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റർ ബ്രഹ്മചാരി.

മീന നായികയായ ചിത്രം തിയേറ്ററിൽ വിജയമായി മാറിയിരുന്നു. അരോമ മണിയാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ ശ്രദ്ധനേടിയ ചിത്രം തെലുങ്കിൽ ചിരഞ്ജീവിയെ നായകനാക്കിയും ചിത്രം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനെ നായകനാക്കി അങ്ങനെയൊരു സിനിമ ചെയ്യാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് തുളസിദാസ് സംസാരിക്കുന്ന ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.
മോഹൻലാൽ വലിയ ബിഗ് ബജറ്റ് സിനിമകൾ ചെയ്ത് അതെല്ലാം പരാജയമായി മാറിയ സമയത്താണ് മിസ്റ്റർ ബ്രഹ്‌മചാരി ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസിദാസ് ഇക്കാര്യം പറഞ്ഞത്.
'മിസ്റ്റർ ബ്രഹ്മചാരി എന്ന പാടത്തിൽ ലാലേട്ടൻ കറക്റ്റ് ആയിരുന്നു. ഞാൻ മറ്റൊരു കഥപറയാനാണ് ആദ്യം ലാലേട്ടനെ കാണുന്നത്. അതിന് ശേഷമാണു ഇതിലേക്ക് വരുന്നത്. ഞാൻ മറ്റേ കഥ പറഞ്ഞപ്പോൾ, ഇതൊക്കെ ഷാജി കൈലാസ് ഒക്കെ ചെയ്യുന്നതല്ലേ തുളസിയുടെ പാറ്റേണിൽ ഒരു സിനിമ വേണമെന്ന് അദ്ദേഹം പറയുകയായിരുന്നു,'
'അങ്ങനെയാണ് ഈ കഥപറയുന്നത്. തമ്പിയണ്ണൻ എന്നൊരു കഥാപാത്രം മാത്രമേ അന്ന് എന്റെ മനസ്സിലുള്ളു. അത് ഞാൻ പറഞ്ഞ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ഒക്കെ ചെയ്യാമെന്ന് പറഞ്ഞു. പിറ്റേ ദിവസം തിരുവനന്തപുരത്ത് ഷൂട്ട് നടക്കുന്നതിനിടെ ഞാൻ പേര് പറഞ്ഞു, ബ്രഹ്മചാരി എന്ന്. അപ്പോൾ ലാലേട്ടനാണ് മിസ്റ്റർ കൂടി ചേർത്താൽ എങ്ങനെ ഉണ്ടാവുമെന്ന് ചോദിക്കുന്നത്,'
'അങ്ങനെ അത് ഒക്കെ പറഞ്ഞ് കൈ കൊടുത്തു. കഥപറയാൻ പോയപ്പോൾ ഒരു വർഷം എടുക്കുമെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. അങ്ങനെ അഡ്വാൻസ് കൊടുത്തു. ഒരുമാസം കഴിഞ്ഞപ്പോൾ ആന്റണി പെരുമ്പാവൂർ വിളിച്ച് ലാലേട്ടന്റെ വീട്ടിലേക്ക് വരൻ പറഞ്ഞു. അവിടം വരെ പോകുമ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ വലുതായിരുന്നു,'
'അങ്ങനെ വീട്ടിൽ എത്തി അമ്മ ചായ ഒക്കെ കൊണ്ടുവന്നു തന്നു. അപ്പോഴും എന്റെ ടെൻഷൻ മാറുന്നില്ല. അങ്ങനെ ലാലേട്ടൻ ആന്റണിയെ വിളിച്ചു. ആന്റണിയാണ് സംസാരിച്ചു തുടങ്ങുന്നത്. അടുത്ത മാസത്തേക്ക് സ്ക്രിപ്റ്റ് ആകുമോ എന്നാണ് ചോദിച്ചത്. ഞാൻ രണ്ടു മാസം എടുക്കും പൂർണ സ്ക്രിപ്റ്റിന് എന്നറിയിച്ചപ്പോൾ രണ്ടു മാസം കഴിഞ്ഞ് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു,'
'ആ സമയത്ത് ബിഗ് ബജറ്റ് സിനിമകൾ ഒക്കെ ചെയ്ത് ലാലേട്ടൻ പരാജയപ്പെട്ട് അങ്ങനെ വാർത്തകൾ വരുന്ന കാലമാണ്. അദ്ദേഹം പറഞ്ഞു ചുരുങ്ങിയ ചെലവിൽ നല്ല ലൊക്കേഷനുകളിൽ വെച്ച് വേണം ഈ സിനിമ ചെയ്യാൻ എന്ന്. ചെറിയ ബഡ്ജറ്റിൽ ചെയ്യാം അങ്ങനെ ഒരു കഥയാണ് എന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിഞ്ഞു,'

'അതിനു ശേഷം ഞാൻ തമിഴ്നാട്ടിൽ പോയി ലൊക്കേഷൻ കണ്ടെത്തി. അങ്ങനെ ലാലേട്ടൻ വന്ന് അഭിനയിക്കുകയും അതൊരു ഹിറ്റ് സിനിമയായി മാറുകയും ഒക്കെ ചെയ്തു. അതിനെ തുടർന്നാണ് ബാലേട്ടൻ എന്ന സിനിമ അദ്ദേഹത്തിലേക്ക് വന്നത്. ആ ലൊക്കേഷനിലാണ് ആ കഥ പറഞ്ഞത്. അങ്ങനെ വന്ന സിനിമയാണ് മിസ്റ്റർ ബ്രഹ്മചാരി,'
'ആ സിനിമയിൽ ആദ്യം നായികയായി കാസ്റ്റ് ചെയ്യുന്നത് വിമാനാപകടത്തിൽ മരിച്ച സൗന്ദര്യയെ ആയിരുന്നു. സൗന്ദര്യയെ വിളിച്ച് സംസാരിച്ച് അവർ ഒക്കെ എല്ലാം പറഞ്ഞതാണ്. പക്ഷെ ഷൂട്ട് നേരത്തെ പ്ലാൻ ചെയ്തപ്പോൾ അവർ സോറി പറഞ്ഞ് പിന്മാറി. അങ്ങനെയാണ് മീനയെ കാസ്റ്റ് ചെയ്യുന്നത്,' തുളസിദാസ് പറഞ്ഞു.


Click it and Unblock the Notifications