ആദ്യ ഷോ കഴിഞ്ഞപ്പോൾ ആളുകൾ എന്നെ പൊക്കിയെടുത്തു നടന്നു; പക്ഷേ പടം പരാജയപ്പെട്ടു, കാരണം!: തുളസിദാസ്
ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന സംവിധായകനാണ് തുളസിദാസ്. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1989 ൽ ഒന്നിന് പിറകെ മറ്റൊന്ന് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി തുളസിദാസ് കരിയർ ആരംഭിക്കുന്നത്. തുടർന്ന് 90കളിൽ ഒരുപിടി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയിൽ ഒരിടം കണ്ടെത്തുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകൾ തുളസിദാസ് ഒരുക്കിയിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിൽ മുൻനിര താരങ്ങളെയെല്ലാം നായകന്മാരാക്കി തുളസിദാസ് സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, കാസർഗോഡ് ഖാദർ ഭായ്, ഏഴരപൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, സൂര്യപുത്രൻ, ദോസ്ത്, അവൻ ചാണ്ടിയുടെ മകൻ എന്നിവയാണ് തുളസിദാസിന്റെ സംവിധാനത്തിലെത്തിയ ശ്രദ്ധേയ സിനിമകൾ.

മോഹൻലാലിനെ നായകനാക്കി മിസ്റ്റർ ബ്രഹ്മചാരി, കോളേജ് കുമാരൻ എന്നിങ്ങനെ രണ്ടു സിനിമകളാണ് തുളസിദാസ് സംവിധാനം ചെയ്തിട്ടുള്ളത്. കാമ്പസ് കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രമായിരുന്നു കോളേജ് കുമാരൻ. ചിത്രം തിയേറ്ററിൽ വൻ പരാജയമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പറ്റി തുളസിദാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകർ ചിത്രം ആഘോഷമാക്കിയിരുന്നു എന്നാണ് തുളസിദാസ് പറയുന്നത്. അന്ന് ഒരു മമ്മൂട്ടി ചിത്രവും ഒപ്പം റിലീസ് ചെയ്തത് സിനിമയുടെ കളക്ഷൻ നമ്പറിൽ വ്യത്യാസം വരുത്തിയെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസിദാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'കോളേജ് കുമാരൻ എന്ന പേര് കേട്ടപ്പോൾ പക്കാ ഹ്യൂമറുള്ള സിനിമ ആണെന്ന് പലരും വിചാരിച്ചു. മോഹൻലാൽ കോളേജ് വിദ്യാർത്ഥിയായി വരുമെന്ന് എല്ലാവരും വിചാരിച്ചു, പലരും തെറ്റിദ്ധരിച്ചു. പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോഴാണ് പലരും മനസിലാകുന്നത് കോളേജിലെ കാന്റീൻ നടത്തുന്ന കുമാരൻ ആണ് കോളേജ് കുമാരൻ ആയതെന്ന്',
'ആ സിനിമയുടെ ആദ്യ ദിവസത്തെ ഷോ കഴിഞ്ഞ് ആളുകൾ എന്നെ പൊക്കി എടുത്ത് കൊണ്ടുനടന്നു. അത്രയും ആ സിനിമ ആഘോഷിച്ചു. അന്ന് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പടം ഒന്നിച്ച് റിലീസ് ചെയ്തു. രൗദ്രം ആണെന്ന് തോന്നുന്നു. അത് ഉത്സവ സീസൺ ഒന്നുമായിരുന്നില്ല',
'ഫെസ്റ്റിവൽ സീസണല്ല. ഫെസ്റ്റിവൽ ഒന്നും ഇല്ലാത്ത സമയത്ത് രണ്ടു സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുകയാണ്. അതിന്റേതായ ചില കളക്ഷൻ വ്യത്യാസങ്ങൾ വന്നു. വീണ്ടും പരസ്യം ചെയ്യാൻ നിർമാതാവ് തയ്യാറായുമില്ല,' തുളസിദാസ് പറഞ്ഞു.

നേരത്തെ മോഹൻലാലിന്റെ സിനിമയിലെ പ്രതിഫലം സംബന്ധിച്ച് തുളസിദാസ് നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധനേടിയിരുന്നു. മോഹൻലാലിന് ഒരു കോടിയാണ് കോളേജ് കുമാരനിൽ പ്രതിഫലം പറഞ്ഞതെന്നും എന്നാൽ അദ്ദേഹം അത്രയും വാങ്ങിയില്ലെന്നുമാണ് തുളസിദാസ് പറഞ്ഞത്.
സാധാരണ ഒന്നും രണ്ടും വർഷം കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നതെങ്കിൽ തനിക്ക് മൂന്ന് മാസത്തിനുള്ളില്‍ ഡേറ്റ് കിട്ടി. മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് താൻ അഭിനയിപ്പിച്ചതെന്ന് പത്രത്തിൽ വാര്‍ത്ത വന്നു. സത്യത്തില്‍ അന്ന് ഒരു കോടി രൂപയാണ് റേറ്റ് സംസാരിച്ചത്. പക്ഷേ പടം കഴിഞ്ഞപ്പോൾ ലാലേട്ടന്‍ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന്‍ പ്രെഡാഡ്യൂസര്‍ക്ക് റിഡക്ഷന്‍ ചെയ്തു കൊടുക്കുകയായിരുന്നു എന്നാണ് തുളസിദാസ് പറഞ്ഞത്.


Click it and Unblock the Notifications