ഇനിയും അങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയാം! അതൊക്കെ ഓർത്ത് ദുഃഖിച്ചിരിക്കാൻ ഞാനില്ല; ഇന്ദ്രൻസ് പറഞ്ഞത്
മലയാള സിനിമയിലെ സൗമ്യ മുഖമാണ് നടൻ ഇന്ദ്രൻസ്. ആദ്യ കാലത്ത് കോമഡി വേഷങ്ങളിൽ തിളങ്ങിയ നടനിന്ന് മലയാളത്തിലെ ഏറ്റവും മികച്ച ക്യാരക്ടർ ആർട്ടിസ്റ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടെ ഇന്ദ്രൻസ് എന്ന നടന് കരിയറിൽ ഉണ്ടായ വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്.
അഭിനയമോഹവുമായി സിനിമയിൽ വസ്ത്രാലങ്കാരകനായി എത്തി പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് ഇന്ദ്രൻസ് നടൻ എന്ന ലേബൽ ഉണ്ടാക്കിയെടുത്തത്. സാധാരണ ഒരു നടന് വേണ്ട ഭംഗിയോ ശരീരമോ ഒന്നുമില്ലാതെയാണ് അക്കാലത്തും ഇന്ദ്രൻസ് സിനിമയിൽ പിടിച്ചു നിന്നത്. സിനിമയിൽ നിന്ന് ചില മോശം അനുഭവങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.

നാല് പതിറ്റാണ്ടുകൾക്കിപ്പുറം സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടെയും ഇന്ദ്രൻസ് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞു. അതേസമയം, ശരീരത്തിന്റെ പേരിൽ ഇന്നും ബോഡി ഷെയിമിങ് ചെയ്യപ്പെടുന്നുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്ദ്രൻസിനെയും അമിതാഭ് ബച്ചനേയും താരതമ്യം ചെയ്ത് നടത്തിയ പരാമർശം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

കുട്ടിക്കാലം മുതൽ നടൻ നേരിടുന്നതാണ് ഈ പരിഹാസങ്ങളും മാറ്റി നിർത്തലുകളുമൊക്കെയെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് ഇതിനെ കുറിച്ച് മനസ് തുറന്നിരുന്നു. 'ജീവിതത്തിൽ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് താൻ. സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കുമെന്നും എനിക്കറിയാം. അതൊക്കെ ഓർത്ത് ദുഃഖിച്ചിരിക്കാനും ഞാനില്ല' എന്നാണ് ഇന്ദ്രൻസ് അന്ന് പറഞ്ഞത്.

പഠിക്കുന്ന സമയത്ത് പല സഹപാഠികളും ഈ സുരേന്ദ്രനെ (ഇന്ദ്രൻസിന്റെ യഥാർത്ഥ പേര്) എന്റെയടുത്ത് ഇരുത്താൻ പറ്റത്തില്ല. മാറ്റിയിരുത്തണം എന്നൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് അവർ അങ്ങനെ പറഞ്ഞതിൽ ഇന്ദ്രൻസ് സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്നും അവരെ കുറ്റപ്പെടുത്താനും ഇന്ദ്രൻസ് തയ്യാറല്ല. ഒരേയൊരു ഡ്രസ്സും ഇട്ടുകൊണ്ടാണ് ആഴ്ചയിൽ അഞ്ചുദിവസവും സ്കൂളിൽ പോയിരുന്നത്. അപ്പോൾ സഹപാഠികൾ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്നാണ് ഇന്ദ്രൻസ് പറയുന്നത്.

പിൽക്കാലത്ത് സിനിമയിൽ എത്തിയപ്പോൾ നേരിട്ട അവഗണന മറ്റൊരു രീതിയിൽ ആയിരുന്നെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്നും നടനെ മാറ്റിനിർത്തിയിട്ടുണ്ട്. ക്ലൈമാക്സ് സീനിൽ ഇന്ദ്രൻസ് നിൽക്കണ്ട എന്നു പറഞ്ഞതായും ഇന്ദ്രൻസ് പറയുന്നു. ആ വാക്കുകൾ നന്നായി വേദനിപ്പിച്ചിട്ടുണ്ട്.

സ്കൂളിൽ വെച്ചുണ്ടായ അനുഭവങ്ങളാണ് അപ്പോൾ ഓർമ്മ വരുക. എന്നാൽ അതിന്റെ യാഥാർത്ഥ്യം പിന്നീടാണ് മനസ്സിലായത്. അവസാന സീനിൽ വരെ കോമാളി കളിച്ച് തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിലൊക്കെ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ടമാവും അത് സിനിമയെ ബാധിക്കും എന്നറിഞ്ഞപ്പോൾ താൻ തന്നെ മാറി നിന്നിട്ടുണ്ടെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്.
അങ്ങനെ ഒഴിവാകുന്നത് രണ്ടു ദിവസം മുൻപ് വീട്ടിൽ പോകുന്നതിനും സഹായകമാകുമായിരുന്നു എന്നും ഇന്ദ്രൻസ് ഓർക്കുന്നു. ചെയ്യുന്ന ജോലിയിൽ എന്തൊക്കെ സംഭവിച്ചാലും നൂറ് ശതമാനം ആത്മാർത്ഥ കാണിക്കുക എന്നതാണ് തന്റെ രീതിയെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്.


Click it and Unblock the Notifications