മമ്മൂട്ടിയെ പറ്റിച്ചിട്ട് പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇന്ദ്രൻസ്, അത് തുറന്നു പറഞ്ഞപ്പോൾ; സംഭവമിങ്ങനെ
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയ നടനെ അപ്രധാനമായ റോളുകളില്‍ കാലങ്ങളോളം സിനിമ തളച്ചിട്ടു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ പരിഗണിച്ചത്. ഹാസ്യകഥാപാത്രഹങ്ങള്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമെന്ന് താരം തെളിയിച്ചു. അഞ്ചാംപാതിരയും ഹോമും ഉടലുമൊക്കെ അത് അടിവരയിടുന്നുണ്ട്.
സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് ഇന്ദ്രൻസ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ആദ്യം അമ്മാവനൊപ്പം തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന ഇന്ദ്രൻസ്. അതിനിടെ നാടക അഭിനയത്തിലേക്ക് കടന്നിരുന്നു. പിന്നീട് ദൂരദർശനിലെ സീരിയലിലൂടെ മിനി സ്ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തുകയായിരുന്നു അദ്ദേഹം.

നിരവധി ചിത്രങ്ങളിൽ വസ്ത്രാലങ്കാര സഹായിയായി ഇന്ദ്രൻസ് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് നടന്ന ഒരു രസകരമായ സംഭവം ഇന്ദ്രൻസ് ഒരിക്കൽ പങ്കുവക്കുകയുണ്ടായി. മമ്മൂട്ടിയെ പറ്റിച്ചതാണ് സംഭവം. കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് ഇന്ദ്രൻസ് വർഷങ്ങൾക്ക് മുൻപ് നടന്ന രസകരമായ സംഭവം പറഞ്ഞത്.
ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം മമ്മൂട്ടിയെ പറ്റിച്ച കഥ പറഞ്ഞത്. മനപൂർവം പറ്റിച്ചതല്ലെന്നും സാഹചര്യം കൊണ്ട് സംഭവിച്ചതാണെന്നും പറഞ്ഞാണ് ഇന്ദ്രൻസ് സംഭവം വിവരിച്ചത്. മമ്മൂക്ക ഇത് മറന്നു വരുകയാണ് വീണ്ടും ഓർമ്മിപ്പിക്കല്ലേ എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ.

'മമ്മൂട്ടിയെ പറ്റിച്ചതല്ല സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചതാണ്. ഡ്രെസിങ്ങിന്റെ കാര്യത്തിലൊക്കെ കുറച്ച് നിർബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. അതൊക്കെ നന്നായി ശ്രദ്ധിക്കും. നിസ എന്നൊരു സിനിമ ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം വർക്ക് ഏൽപിച്ചിരുന്നത് വേലായുധൻ എന്നൊരാളെയാണ്.'
'അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‍ക്കേണ്ടി വന്നു. അപ്പോൾ എന്നെ ഏൽപിച്ചാണ് പോയത്. പക്ഷേ മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തിനുള്ള ഷർട്ടില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും തന്നോട് വന്ന് കാര്യം പറഞ്ഞു. അദ്ദേഹം റെഡിമെയിഡ് ഷർട്ടാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. ഡബിൾ ബുൾ (ഡിബി) ബ്രാർഡ്.'

'ആ ഷർട്ട് അവിടെ ഒന്നും കിട്ടുകയും ഇല്ല. ഷർട്ട് വാങ്ങൻ കെെയ്യിൽ പെെസയുമില്ലായിരുന്നു. അവസാനം അവിടെയുണ്ടാരുന്ന തുണി എടുത്ത് ഷർട്ട് തെെയ്യിച്ചിട്ട് അതിൽ ഡിബി എന്ന് ഹാൻഡ് വർക്ക് ചെയ്തു. എന്നിട്ടത് ഡിബി ഷര്‍ട്ടിന്റെ തന്നെ കവറിലിട്ടു. എന്നിട്ട് അത് കൊണ്ടുപോയി കൊടുത്തു.'
'അദ്ദേഹത്തിന്റെ മുന്നില്‍വച്ച് കവര്‍ തുറന്ന് ഷര്‍ട്ട് എടുത്ത് നല്‍കി. കാണിച്ചു കൊടുത്തു. പേടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ കള്ളത്തരം കണ്ടുപിടിക്കുമോയെന്ന്. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല. അദ്ദേഹം ഷര്‍ട്ട് ധരിച്ചു. ഫിറ്റിംഗ് ഒക്കെ കൃത്യമായിരുന്നു. ഒന്നും പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അത് മനസ്സിലായില്ലായിരുന്നു.' ഇന്ദ്രൻസ് പറഞ്ഞു.

അതേസമയം, മമ്മൂട്ടി ഇത് അറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ പിന്നീട് താൻ ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ അറിഞ്ഞു എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. പാൽത്തു ജാൻവറാണ് ഇന്ദ്രൻസിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications